കഴിഞ്ഞയാഴ്ച ചെന്നൈയിൽ വെച്ച് നടന്ന നിർമ്മാതാവ് കൽപാത്തി എസ് സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ വിജയിയും തൃഷ കൃഷ്ണനും ഒന്നിച്ച് പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. നടനും ടിവികെ പാർട്ടി സ്ഥാപകനുമായ വിജയിയുടെ ഭാര്യ സംഗീത സ്വർണലിംഗം, വിജയിക്ക് ഒരു നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് വിവാഹമോചന ഹർജി ഫയൽ ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് തൃഷയും വിജയ്യും പൊതുവേദിയിൽ ഒന്നിച്ചെത്തിയത്. ഇപ്പോഴിതാ അവരിരുവരെയും പിന്തുണച്ചുകൊണ്ട് സംവിധായകൻ വിക്രം ഭട്ട് രംഗത്തെത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട്, തിങ്കളാഴ്ച അദ്ദേഹം ഇൻസ്റ്റഗ്രാമിൽ ഒരു നീണ്ട കുറിപ്പ് പങ്കുവെച്ചു.

To advertise here,

വിക്രം ഭട്ട് തന്റെ കുറിപ്പിൽ ഇങ്ങനെ എഴുതി, "വിജയിയിലും തൃഷയിലും എനിക്ക് അഭിനന്ദനാർഹമായ എന്തോ ഒന്ന് കാണാൻ കഴിയുന്നുണ്ട്. ഒന്നു അസ്തിത്വമില്ലാത്തതായി അഭിനയിക്കാതിരിക്കുന്നതിൽ ഒരു മാന്യതയുണ്ട്. പ്രണയത്തെ പാപമായിക്കണ്ട് ഒളിച്ചുവെക്കാതിരുന്നതിൽ മാന്യതയുണ്ട്."

ഗുലാം, കസൂർ, രാസ്, 1921 തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് വിക്രം ഭട്ട്. ശരീരത്തെ തടവിലാക്കുന്നതിനേക്കാൾ മോശമായ മറ്റൊരു തടവറ മനുഷ്യ മനസ്സിന്റെ സന്തോഷത്തിന്റെ തടവറയാണെന്നും വഴിമുട്ടിയ ഒരു ബന്ധത്തിൽ രണ്ട് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, ആ ബന്ധം തുടരണമെന്ന് സമൂഹം നിർബന്ധിക്കുമ്പോൾ; അതും ഒരു ജയിൽ തന്നെയാണെന്നും അദ്ദേഹം കുറിച്ചു.

"ഞാൻ ആ സമവാക്യത്തിന്റെ ഇരുവശങ്ങളിലും നിന്നിട്ടുണ്ട്. മനുഷ്യ മനസ്സിന് തെറ്റുപറ്റാം. അത് സന്തോഷം തേടിപ്പോകുന്നു. അവർ സന്തോഷം കണ്ടെത്താൻ ഒന്നിച്ചു, ഇപ്പോൾ സന്തോഷം കണ്ടെത്താൻ പിരിയുന്നു. സ്നേഹമില്ലാത്ത ബന്ധത്തിൽ നിന്ന് ഞാൻ ഇറങ്ങിപ്പോകും" വിക്രം ഭട്ടിന്റെ ബാല്യകാല പ്രണയിനിയായ അതിഥി ഭട്ടുമായുള്ള ആദ്യ വിവാഹം 1998-ൽ വിവാഹമോചനത്തിൽ കലാശിച്ചതും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഡേറ്റിങ് സൈറ്റുകളിൽ അജ്ഞാത പ്രൊഫൈലുകളുള്ള പുരുഷന്മാർ, വീട്ടിലെത്തുന്നതിന് മുൻപ് ഫോണിലെ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യുന്നവർ, പരസ്യമായി അംഗീകരിക്കാൻ കഴിയാത്ത സ്ത്രീകൾക്കൊപ്പം ഉച്ചനേരം ചെലവഴിക്കുന്ന പുരുഷന്മാർ, മറ്റുള്ളവരെ വിധിക്കാൻ മുന്നിട്ടിറങ്ങുന്നത് ഇവർ തന്നെയാണ്."

കൂട്ടമായി ചിന്തിക്കാൻ തുടങ്ങുമ്പോൾ ആളുകളുടെ സ്വഭാവം മാറാൻ സാധ്യതയുണ്ടെന്നും വ്യക്തിപരമായി നമ്മളിൽ ഭൂരിഭാഗവും അനുകമ്പയുള്ളവരാണെന്നും സംവിധായകൻ പറഞ്ഞു.

"ഒരു ജനക്കൂട്ടത്തിൽ, നമ്മൾ പെട്ടെന്ന് പാപമില്ലാത്തവരായി മാറുന്നു. നമ്മൾ നീതിമാന്മാരാകുന്നു. നമ്മൾ വിധികർത്താക്കളാകുന്നു. അപ്പോഴാണ് സഹാനുഭൂതി അപ്രത്യക്ഷമാകുന്നത്. അവരുടെ സിനിമകൾ നമുക്കുള്ളതാണ്. അവരുടെ വ്യക്തിജീവിതം അവരുടേതാണ്. ഞാൻ എപ്പോഴും മനുഷ്യ ഹൃദയത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളും. ജീവിക്കാനും സ്നേഹിക്കാനും അവർക്ക് അവകാശമുണ്ട്."

വഞ്ചനാക്കേസിൽ താൻ അടുത്തിടെ ജയിലിൽ കഴിഞ്ഞത് സ്വാതന്ത്ര്യത്തിന്റെ മൂല്യം മനസ്സിലാക്കാൻ തന്നെ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിനും ഭാര്യ ശ്വേതാമ്പരി ഭട്ടിനും ഫെബ്രുവരി 19-നാണ് ജാമ്യം ലഭിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi