ചെന്നൈയിൽ വെച്ച് നടന്ന നിർമ്മാതാവ് കൽപാതി എസ് സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ, തമിഴ് താരങ്ങളായ വിജയിയും തൃഷയും ഒന്നിച്ചെത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. വിജയിയുടെ ഭാര്യ സംഗീത ചെങ്കൽപട്ട് ജില്ലാ കോടതിയിൽ വിവാഹമോചന ഹർജി നൽകി ദിവസങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരു പൊതുവേദിയിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്. ഇരുവരും ഒരേ കാറിൽ വന്നിറങ്ങി ചടങ്ങിൽ പങ്കെടുക്കുന്ന വീഡിയോകളും ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു. 

To advertise here,

വിവാഹമോചന വാർത്തകൾക്കിടയിൽ പുതിയ വഴിത്തിരിവായിരുന്നു ഇത്.

വിജയിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തതിന് ശേഷം വെള്ളിയാഴ്ച തൃഷ തന്റെ ഇൻസ്റ്റഗ്രാമിൽ, ഒരു പോസ്റ്റ് പങ്കുവെച്ചു. ചടങ്ങിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത തൃഷ, തന്നെ മനോഹരമായി ഒരുക്കിയതിന് തന്റെ ടീമിന് നന്ദി പറഞ്ഞു. "Thank you for always being my go-to people" എന്നാണ് തൃഷ കുറിച്ചത്. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയത് സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള ഊഹാപോഹങ്ങൾക്ക് കാരണമായിട്ടുണ്ട്.

തമിഴ് സിനിമയിലെ ഏറ്റവും വിജയിച്ച ഓൺ-സ്ക്രീൻ ജോഡികളായാണ് വിജയിയും തൃഷയും അറിയപ്പെടുന്നത്. 2004-ലെ 'ഗില്ലി'യിലാണ് അവർ ആദ്യമായി ഒന്നിച്ചത്. തുടർന്ന് 'തിരുപ്പാച്ചി', 'ആദി', 'കുരുവി' തുടങ്ങിയ ചിത്രങ്ങളിലും അവർ അഭിനയിച്ചു. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകേഷ് കനകരാജിന്റെ 'ലിയോ' (2023) എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിച്ചത്.

അതേസമയം, വിജയിയുടെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജിയിൽ ഏപ്രിൽ 20-ന് ചെങ്കൽപേട്ട് കോടതി വാദം കേൾക്കും. ഹർജിയിൽ സംഗീത ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

നടന് ഒരു നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് സംഗീത ഹർജിയിൽ ആരോപിക്കുന്നു. ആ നടിയെ കേസിൽ രണ്ടാം പ്രതിയാക്കാമെന്നും വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. നിരന്തരമായ മാനസിക പീഡനം, അവഗണന, ഉപേക്ഷിക്കൽ എന്നിവയും സംഗീത ആരോപിക്കുന്നുണ്ട്. വിവാഹമോചനത്തിന് പുറമെ തന്റെ വൈവാഹിക ഭവനത്തിൽ താമസിക്കാനുള്ള അവകാശവും, വിജയിയിൽ നിന്ന് സ്ഥിരമായ ജീവനാംശവും സംഗീത ആവശ്യപ്പെട്ടിട്ടുണ്ട്.

വിവാഹമോചന (Vijay divorce) ഹർജിയെക്കുറിച്ച് വിജയ് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. വാർത്ത പുറത്തുവന്നതിന് ശേഷം ടിവികെ (TVK) തലവൻ കൂടിയായ വിജയ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ആദ്യ കുറിപ്പിൽ, പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ആശംസ നേർന്നുകൊണ്ട് "വിജയം സുനിശ്ചിതം" എന്ന് രേഖപ്പെടുത്തിയിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/FRhVLmaQqyZCb28nVURD4C