തമിഴ്‌നാട്ടിലെ ഈറോഡിൽ നടന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് നടി ഐശ്വര്യ ലക്ഷ്മി. ഗ്രാമീണ മേഖലയിൽ നടന്ന ഷൂട്ടിംഗിനിടെ താൻ നേരിട്ട സാംസ്കാരികപരമായ വ്യത്യാസങ്ങളെക്കുറിച്ചും ജാതിയെക്കുറിച്ചുള്ള ചോദ്യങ്ങളെക്കുറിച്ചും അവതാരക രഞ്ജിനി ഹരിദാസുമായി നടത്തിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്.

To advertise here,

കാലഘട്ടങ്ങൾക്ക് പിന്നിലേക്ക് സഞ്ചരിച്ചതുപോലുള്ള അന്തരീക്ഷമായിരുന്നു ആ ഗ്രാമത്തിലേതെന്ന് ഐശ്വര്യ ഓർത്തെടുത്തു. "1996 പശ്ചാത്തലമാക്കിയുള്ള ഒരു ഭാഗമായിരുന്നു ഞങ്ങൾ അവിടെ ചിത്രീകരിച്ചിരുന്നത്. 'ഇതൊരു പഴയ കാലഘട്ടമാണെന്ന് ആളുകൾക്ക് മനസ്സിലാകുമോ' എന്ന് ഞാൻ സംവിധായകനോട് ചോദിച്ചുകൊണ്ടിരുന്നു. അത്രയും പഴയ ശൈലിയും തികച്ചും വ്യത്യസ്തമായ സംസ്കാരവുമായിരുന്നു ആ സ്ഥലത്തിന്റേത്."

അവിടെയുള്ള ഗ്രാമീണർ തന്റെ ജാതിയും ഗോത്രവും ഏതാണെന്ന് ചോദിച്ചറിഞ്ഞത് വലിയൊരു ആഘാതമായിരുന്നു എന്ന് നടി പറയുന്നു. "അവിടെയുള്ള ആളുകൾ എന്റെ ഗോത്രം ഏതാണെന്ന് ചോദിച്ചു. ജീവിതത്തിൽ ഇതുവരെ എന്നോട് ആരും അങ്ങനെ ചോദിച്ചിട്ടില്ല. എനിക്ക് എന്റെ ഗോത്രം ഏതാണെന്ന് പോലും അറിയില്ല. ആ അനുഭവത്തോടെ മലയാളി എന്ന നിലയിൽ എനിക്ക് എന്നോട് തന്നെ വലിയ ബഹുമാനം തോന്നി."

ഇത്തരമൊരു ചോദ്യം തന്നെ ഏറെ പ്രയാസപ്പെടുത്തിയെന്ന് താരം വ്യക്തമാക്കി. "എന്റെ ഗോത്രം അറിഞ്ഞതുകൊണ്ട് നിങ്ങൾക്ക് എന്താണ് കാര്യം? എന്ന ചോദ്യമാണ് എന്റെ ഉള്ളിൽ വന്നത്. അത് ഉൾക്കൊള്ളാൻ എനിക്ക് പ്രയാസമായിരുന്നു. എന്നാൽ എല്ലാവരും അങ്ങനെയാണെന്ന പൊതുവായ പ്രസ്താവനയല്ല ഇത്, പക്ഷേ എനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായി," ഐശ്വര്യ കൂട്ടിച്ചേർത്തു.

ഉർവ്വശി, ജോജു ജോർജ്ജ്, വിജയരാഘവൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ആശ' എന്ന മിസ്റ്ററി ത്രില്ലറാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. തിയേറ്ററുകളിൽ മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi