1999-ലാണ് നടൻ മാധവനും ഭാര്യ സരിത ഗിർജെയും വിവാഹിതരാവുന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹമെന്ന തീരുമാനത്തിലേക്കെത്തുന്നത്. 1991-ൽ കോലാപ്പൂരിൽ മാധവൻ നടത്തിയിരുന്ന പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് ക്ലാസിൽ ചേരാനെത്തിയതായിരുന്നു സരിത. ഒരു എയർഹോസ്റ്റസായി ജോലി നേടുക എന്ന ലക്ഷ്യവുമായാണ് സരിത പഠിക്കാനെത്തിയത്. ആദ്യമൊക്കെ ഇരുവർക്കുമിടയിൽ അധ്യാപക-വിദ്യാർഥി ബന്ധം മാത്രമായിരുന്നു.

To advertise here,

അധികം വൈകാതെ സരിതയ്ക്ക് ജോലി കിട്ടി. അതിനുള്ള നന്ദിസൂചകമായി അവർ മാധവനെ ഡിന്നറിനായി കൊണ്ടുപോയി. ആ അടുപ്പമാണ് പിന്നീട് പ്രണയത്തിലും വിവാഹത്തിലുമെത്തുന്നത്. എട്ടുവർഷത്തെ ഡേറ്റിങ്ങിനുശേഷമാണ് മാധവനും സരിതയും വിവാഹിതരായത്. വേദാന്ത് എന്ന ഒരു മകനാണ് ദമ്പതിമാർക്കുള്ളത്.

27 വർഷങ്ങൾക്കിപ്പുറവും അവരുടെ ദാമ്പത്യബന്ധം വിജയകരമായി മുന്നോട്ടുപോവുകയാണ്. അതിനെക്കുറിച്ച് പലപ്പോഴും മാധവൻ സംസാരിച്ചിട്ടുമുണ്ട്. വിവാഹബന്ധത്തിന്റെ വിജയത്തെക്കുറിച്ച് ഒരിക്കൽ മാധവൻ പറഞ്ഞതിങ്ങനെ, ''ഏതൊരു ദമ്പതികളെയും പോലെ ഞങ്ങളും വഴക്കിടുന്നു. ഞങ്ങൾക്ക് പരസ്പരം വലിയ ബഹുമാനവുമുണ്ട്. സരിതയെ സംബന്ധിച്ചിടത്തോളം, ഞാൻ ഒരു നടൻ മാത്രമല്ല. അതിനാൽ ഭാര്യയാണെന്നുള്ള പ്രത്യേക പദവി അവൾക്ക് അനുഭവിക്കണം. അവളെ പ്രണയിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയുടെ തുല്യ പങ്കാളിയാണവൾ. അവളെ കിട്ടിയതിൽ ഞാനെത്ര ഭാഗ്യവാനാണെന്ന് അവളെ ബോധ്യപ്പെടുത്താനുള്ള ഒരു അവസരവും ഞാൻ നഷ്ടപ്പെടുത്താറുമില്ല,'' അദ്ദേഹത്തിന്റെ വാക്കുകൾ.

മാധവന്റെ 'ഗുരു എൻ ആള്' ഉൾപ്പെടെ പല ചിത്രങ്ങൾക്കും കോസ്റ്റിയൂം ഡിസൈനറായിട്ടുണ്ട് സരിത. ഭാര്യയെ ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് കൊണ്ടുപോവാൻ തുടങ്ങിയത് മണിരത്‌നം പറഞ്ഞശേഷമാണെന്നും മാധവൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ''പല ദമ്പതിമാരും ആവശ്യമില്ലാത്തപ്പോൾ തങ്ങളുടെ ബന്ധത്തെ ഒന്ന് ടെസ്റ്റ് ചെയ്യാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുന്ദരികളായ സ്ത്രീകളുടെ കൂടെ ഔട്ട്‌ഡോർ ഷൂട്ടിങ്ങിൽ ആയിരിക്കുക എന്നത് ഒരുപാട് പ്രലോഭനങ്ങൾ ഉള്ള കാര്യമാണെന്ന് ഞാൻ മനസ്സിലാക്കി. അതോടെ എല്ലായിടത്തും ഞാൻ സരിതയെയും കൊണ്ടുപോവാൻ തുടങ്ങി. ഞാൻ നായികമാരെ പരിചയപ്പെടുമ്പോഴെല്ലാം സരിതയും കൂടെയുണ്ടായിരുന്നു. എന്റെ ഔട്ട്സ്റ്റേഷൻ ഷെഡ്യൂളുകളിൽ ഞാൻ ഒരിക്കലും ഒറ്റയ്ക്കായിരുന്നില്ല. ഓരോ ഷൂട്ടിങ് ലൊക്കേഷനുകളിലും അവളും എനിക്കൊപ്പം വന്നു. പ്രണയരംഗങ്ങളിൽ അഭിനയിക്കുമ്പോഴെല്ലാം അതിനുപിന്നിലെ വികാരങ്ങൾ യഥാർഥമല്ലെന്ന് അവൾക്കറിയാം'', മാധവൻ കൂട്ടിച്ചേർക്കുന്നു. അറിയപ്പെടുന്നൊരു നീന്തൽതാരമാണ് ദമ്പതിമാരുടെ മകൻ വേദാന്ത്. ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പുകളിലും മറ്റും വേദാന്ത് വെള്ളിമെഡലുകളും നേടിയിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi