സംവിധായിക ഫറാ ഖാനും നടൻ റിതേഷ് ദേശ്മുഖും ചേർന്നവതരിപ്പിക്കുന്ന റിയാലിറ്റി ഷോയാണ് ലോക്ക് അപ്പ്. ഷോ അവസാനഘട്ടത്തിലേക്ക് കടക്കവേ, മത്സരാർഥിയായ നടൻ രാം കപൂർ നടത്തിയ വെളിപ്പെടുത്തൽ വലിയരീതിയിൽ ചർച്ചയാവുകയാണിപ്പോൾ. സ്വന്തം അച്ഛന്റെ മരണം ആസൂത്രണം ചെയ്യാൻ താൻ സഹായിച്ചുവെന്നാണ് രാമിന്റെ വെളിപ്പെടുത്തൽ.

To advertise here,

ഇതിനെത്തുടർന്ന് അമ്മയും സഹോദരിയും അഞ്ചുവർഷത്തിലേറെയായി തന്നോട് സംസാരിച്ചിട്ടില്ലെന്നും രാം പറയുന്നു.

63-ാം വയസ്സിലാണ് പിതാവിന് പാൻക്രിയാറ്റിക് കാൻസർ (pancreatic cancer) രോഗനിർണയം നടത്തുന്നത്. ശസ്ത്രക്രിയ സാധ്യമല്ലാത്തതിനാൽ, അദ്ദേഹം 18 തവണ കീമോതെറാപ്പിക്ക് വിധേയനായി. കാൻസർ ഭേദമായി 73 വയസ്സുവരെ അദ്ദേഹം സന്തോഷകരമായ ജീവിതം നയിക്കുകയും ചെയ്തുവെന്ന് രാം പറഞ്ഞു. 

"അദ്ദേഹത്തിന് കാൻസർ വീണ്ടും വന്നപ്പോൾ, ഡോക്ടർമാർ പറഞ്ഞു, 'സ്ഥിതി മോശമാണ്, എന്നാൽ പത്തുവർഷം മുമ്പ് നിങ്ങൾ നന്നായി പ്രതികരിച്ചതുകൊണ്ട്, ഞങ്ങൾ എല്ലാം വീണ്ടും ചെയ്യും, ഏറ്റവും മികച്ചത് പ്രതീക്ഷിക്കാം.' എന്ന്. അച്ഛൻ ധനികനായിരുന്നു, ഒരു വലിയ ബിസിനസ്സുകാരനായിരുന്നു, പക്ഷേ എനിക്കെപ്പോഴും സ്വന്തം ജീവിതം ജീവിക്കണമെന്നായിരുന്നു ആഗ്രഹം. അദ്ദേഹത്തിന്റെ കമ്പനിയിൽ ചേരുന്നതിന് പകരം ഞാൻ ഒരു നടനാകാൻ തീരുമാനിച്ചു. അതുകൊണ്ട് അച്ഛനും ഞാനും തമ്മിൽ അടുപ്പമുണ്ടായിരുന്നില്ല, എപ്പോഴും വഴക്കായിരുന്നു."

"രണ്ടാമത് കാൻസർ വന്നപ്പോൾ, അദ്ദേഹം സിംഗപ്പൂരിലായിരുന്നു, കോവിഡ് സമയമാണ്. എല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. അദ്ദേഹം ഗൗതമിയെ വിളിച്ച് പറഞ്ഞു, 'എനിക്ക് രാമുമായി സംസാരിക്കണം' എന്ന്. ഞങ്ങൾ ഫോണിൽ സംസാരിച്ചുതുടങ്ങി. ഇനി പോരാടാൻ അദ്ദേഹത്തിന് ആഗ്രഹമില്ലായിരുന്നു. സമാധാനപരമായി മരിക്കാൻ തീരുമാനിച്ചിരുന്നു. പക്ഷേ, തനിച്ചെന്തു ചെയ്യാനെന്ന ഭയവും മറ്റൊരാൾ ഇതറിയരുതെന്നും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നെ അവിടെ ആവശ്യമുണ്ടെന്ന് തോന്നി. അദ്ദേഹം ചോദിച്ചു, 'എന്നെ മരിക്കാൻ സഹായിക്കാമോ?'. മറ്റേതൊരു മകന്റെയും പ്രതികരണം പോലെത്തന്നെയായിരുന്നു എന്റേതും. എന്നാൽ ഞാനിത് ചെയ്തില്ലെങ്കിൽ, അദ്ദേഹം തനിച്ചായിരിക്കും മരിക്കുകയെന്ന് പറഞ്ഞ് എന്നെ നിർബന്ധിച്ചു."-അദ്ദേഹം തുറന്നുപറഞ്ഞു.

തന്റെ തീരുമാനത്തെപ്പറ്റി ആരോടും പറയരുതെന്നും ഐസിയുവിൽ തനിച്ചാക്കരുതെന്നും അച്ഛന് വാക്കു നൽകേണ്ടി വന്നുവെന്നും വെളിപ്പെടുത്തി. "ചികിത്സ നടക്കുന്നില്ലെന്ന് ആർക്കുമറിയില്ലായിരുന്നു. ഞാൻ കൈ പിടിച്ച് പോകാൻ സഹായിക്കുന്നതാണ് അദ്ദേഹമാഗ്രഹിച്ചത്. ഞാനത് വാക്കുനൽകി. പക്ഷേ എനിക്കതിന് ശക്തിയുണ്ടോ എന്നറിയുമായിരുന്നില്ല. എന്തോ രാമിന് ഇത് ചെയ്യാനാവുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. തനിച്ചാകാൻ ഭയമുണ്ടായിരുന്നെങ്കിലും മരിക്കാൻ ഭയമുണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞു, 'എന്റെ സംസ്കാര ചടങ്ങിൽ ആരും കരയരുത്. മരിക്കുന്ന ദിവസം തന്നെ എന്നെ ദഹിപ്പിക്കണം.' എന്തോ, ഞാൻ അദ്ദേഹത്തിന്റെ കൈ പിടിച്ചു, എല്ലാ ദിവസവും ഞാൻ അദ്ദേഹത്തെ പോകാൻ സഹായിച്ചു. എന്റെ അമ്മയും സഹോദരിയും ഇപ്പോഴും എന്നോട് സംസാരിക്കുന്നില്ല. അഞ്ചുവർഷത്തിലേറെയായി. എന്നാൽ ഒരു കുട്ടിക്ക് മാതാപിതാക്കൾക്കായി ചെയ്യാനാവുന്ന ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാണിതെന്നാണ് ഞാൻ കരുതുന്നത്."

മരണത്തെ ഇത്രയടുത്തുകാണുന്നത് ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറ്റിയതായി രാം പറഞ്ഞു. മരണം ഭയക്കേണ്ടതല്ലെന്നും. നെറ്റ്ഫ്ലിക്സിലാണ് ഷോ സംപ്രേഷണം ചെയ്യുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi