ഉത്കണ്ഠയും മാനസിക സമ്മർദവും ഇന്ന് പലരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. അതിനെ നേരിടാൻ ഫിഡ്ജറ്റ് സ്പിന്നറുകളും സ്‌ട്രെസ് ബോളുകളും പോലുള്ള ഉപകരണങ്ങൾ ഒരുകാലത്ത് ഏറെ പ്രചാരത്തിലുണ്ടായിരുന്നു. ഇപ്പോൾ അതേ പട്ടികയിലേക്ക് ഇടംപിടിച്ചിരിക്കുന്നത് 'ആന്റി-ആങ്സൈറ്റി ജ്വല്ലറി'യാണ്. ആഭരണങ്ങളുടെ സൗന്ദര്യവും ഫിഡ്ജറ്റ് ടൂളുകളുടെ പ്രവർത്തനവും ഒന്നിച്ചുചേർന്ന ഈ പുതിയ ട്രെൻഡ് പ്രത്യേകിച്ച് ജെൻ സി തലമുറയ്ക്കിടയിൽ ശ്രദ്ധ നേടുകയാണ്.
സ്പിന്നർ റിങ്ങുകൾ, വിരലുകൾ കൊണ്ട് ഉരുട്ടിക്കളിക്കാവുന്ന ചെറിയ മുത്തുകളുള്ള മോതിരങ്ങൾ, ശ്വാസോച്ഛ്വാസം നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രത്യേക പെൻഡന്റുകൾ എന്നിവയാണ് ഈ വിഭാഗത്തിലെ പ്രധാന ആഭരണങ്ങൾ. ഫാഷൻ ആക്‌സസറിയായി ധരിക്കാമെന്നതിനൊപ്പം മാനസിക സമ്മർദം കുറയ്ക്കാൻ ഇവ സഹായിക്കുമെന്ന അവകാശവാദവുമുണ്ട്.
വെൽനെസും ഫാഷനും ഒരുമിക്കുന്ന പുതിയ ട്രെൻഡ്
മാനസികാരോഗ്യത്തെക്കുറിച്ചുള്ള തുറന്ന ചർച്ചകൾ വർധിച്ചതോടെ ഇത്തരം ആഭരണങ്ങളോടുള്ള താൽപര്യവും കൂടിയിട്ടുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റും കണ്ടന്റ് ക്രിയേറ്ററുമായ സർഥക് അഹൂജ ഈ വിഷയത്തിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കും വഴിവെച്ചു.
Also Read
വാസ്തവത്തിൽ ചലിക്കുന്ന (Kinetic) ആഭരണങ്ങൾ പുതുമയല്ല. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ജർമൻ സ്വർണപ്പണിക്കാരനും എയറോനോട്ടിക്കൽ എൻജിനീയറുമായ ഫ്രിഡ്രിച്ച് ബെക്കറാണ് ചലിക്കുന്ന 'കൈനറ്റിക് ജ്വല്ലറി' എന്ന ആശയത്തിന് തുടക്കമിട്ടത്. അന്ന് അത് കരകൗശല വൈദഗ്ധ്യമായി വാഴ്ത്തപ്പെട്ടു. പിന്നീട് ഇത്തരം ആഭരണങ്ങൾ പലർക്കും മാനസികാശ്വാസം നൽകുന്ന അനുഭവമായി മാറുകയായിരുന്നു. ഇന്ന് അതേ ആശയമാണ് ‘വെൽനെസ് തലമുറ’യ്ക്കായി പുതിയ രൂപത്തിൽ തിരിച്ചെത്തിയിരിക്കുന്നത്. ആശങ്കകളും ആധിയും തോന്നുമ്പോൾ മോതിരം കറക്കുകയോ മുത്തുകൾ ഉരുട്ടുകയോ ചെയ്യുന്നത് മനസ്സിനെ ശാന്തമാക്കുമെന്നാണ് പലരും പറയുന്നത്.
സ്പിന്നർ റിങ്ങുകൾ ഫിഡ്ജറ്റ് കളിപ്പാട്ടം പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. മോതിരത്തിന്റെ ഒരു ഭാഗം തുടർച്ചയായി കറക്കാനാകും. ഇത് കൈകൾക്ക് ആവർത്തിച്ചുള്ള ചെറിയ ചലനം നൽകുകയും ശ്രദ്ധ മാറ്റുകയും ചെയ്യുന്നു.
റോളിംഗ് ബീഡുകളുള്ള റിങ്ങുകളും ഇതേ രീതിയിലാണ് പ്രവർത്തിക്കുന്നത്. അതേസമയം, 'ബ്രീത്തിംഗ് പെൻഡന്റുകൾ' ചെറിയ സ്‌ട്രോ പോലെ ഡിസൈൻ ചെയ്തതാണ്. ഇതിലൂടെ പതുക്കെ ശ്വാസം പുറത്തുവിടുമ്പോൾ ശ്വാസോച്ഛ്വാസത്തിന്റെ വേഗം നിയന്ത്രിക്കാനും ശരീരത്തിന്റെ സ്വാഭാവിക റിലാക്‌സേഷൻ പ്രതികരണം സജീവമാക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ശരിക്കും ഉത്കണ്ഠ കുറയ്ക്കുമോ?
ഇത്തരം ആഭരണങ്ങൾ ഉത്കണ്ഠയ്ക്കുള്ള ചികിത്സയല്ല. എന്നാൽ ചിലർക്കെങ്കിലും സമ്മർദകരമായ നിമിഷങ്ങളിൽ സ്വയം നിയന്ത്രിക്കാൻ ഇത് സഹായകമാകാം എന്നാണ് വിദഗ്ധർ പറയുന്നത്. മോതിരം കറക്കുകയോ മുത്തുകൾ ഉരുട്ടുകയോ ചെയ്യുമ്പോഴുണ്ടാവുന്ന ആവർത്തിച്ചുള്ള ചലനങ്ങൾ മനസ്സിനെ ഉത്കണ്ഠാജനകമായ ചിന്തകളിൽ നിന്ന് മാറ്റാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു. ഇതിനെ മനഃശാസ്ത്രത്തിൽ 'ഗ്രൗണ്ടിങ് ടെക്‌നിക്' എന്നാണ് വിളിക്കുന്നത്. ശ്വാസം നിയന്ത്രിക്കാൻ സഹായിക്കുന്ന പെൻഡന്റുകൾ പതുക്കെയുള്ള ശ്വാസോച്ഛ്വാസത്തിലൂടെ സമ്മർദം താൽക്കാലികമായി കുറയ്ക്കാനും സഹായിച്ചേക്കാം.
ആന്റി-ആങ്‌സൈറ്റി ജ്വല്ലറികൾ നേരിട്ട് ഉത്കണ്ഠ കുറയ്ക്കുമെന്നതിന് ശക്തമായ ശാസ്ത്രീയ തെളിവുകൾ നിലവിൽ പരിമിതമാണ്. അവ പ്രോത്സാഹിപ്പിക്കുന്ന പെരുമാറ്റങ്ങളായ ശ്രദ്ധ കേന്ദ്രീകരിക്കൽ, ആവർത്തിച്ചുള്ള ചലനം, പതുക്കെയുള്ള ശ്വാസോച്ഛ്വാസം എന്നിവയാണ് ആശ്വാസം നൽകാൻ സാധ്യതയെന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ ഇവയെ നമ്മുടെ ചെറിയ സമ്മർദങ്ങൾ കൈകാര്യം ചെയ്യാനുള്ള ഒരു സെൽഫ്-സൂതിങ് ടൂൾ ആയി മാത്രം കാണാം.
ഉത്കണ്ഠ പതിവാകുകയോ ഉറക്കം, ജോലി, ബന്ധങ്ങൾ, ദൈനംദിന ജീവിതം എന്നിവയെ ബാധിക്കുകയോ ചെയ്യുന്നുവെങ്കിൽ മനഃശാസ്ത്ര വിദഗ്ധരുടെ സഹായം തേടേണ്ടത് അനിവാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ സൈക്കോതെറാപ്പി, ജീവിതശൈലീ മാറ്റങ്ങൾ, ആവശ്യമെങ്കിൽ മരുന്നുകൾ എന്നീ ഫലപ്രദമായ ചികിത്സാമാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്. ആന്റി-ആങ്‌സൈറ്റി ജ്വല്ലറികൾ ഇവയ്ക്ക് പകരമല്ല, മറിച്ച് ചികിത്സയോടൊപ്പം ഉപയോഗിക്കാവുന്ന ഒരു സഹായക മാർഗം മാത്രമാണെന്ന് വിദഗ്ധർ ഓർമിപ്പിക്കുന്നു.
കൂടുതൽ ഹൈലൈറ്റ് ചെയ്യപ്പെടാതിരിക്കുന്ന ആഭരണങ്ങളായതുകൊണ്ടുതന്നെ ഓഫീസിലേക്കോ കോളേജിലേക്കോ യാത്ര പോകുമ്പോഴൊക്കെ ഇവ ധരിക്കാം. ഫാഷനും വെൽനെസും ഒരുമിക്കുന്ന ഈ ട്രെൻഡ്, മാനസികാരോഗ്യത്തെക്കുറിച്ചുള്ള പുതിയ തലമുറയുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനം കൂടിയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: anti-anxiety-jewelry-stress-relief-trend-2026
Published: 21 Jul 2026, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented