ആർത്തവനാളുകളിൽ പല സ്ത്രീകൾക്കും കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. എന്നാൽ അത് പലപ്പോഴും സാധാരണമാണെന്ന് കരുതി തള്ളിക്കളയുകയാണ് പതിവ്. തനിക്കുണ്ടായ പിസിഒഎസ് (PCOS), എൻഡോമെട്രിയോസിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് നടി ശ്രുതി ഹാസൻ. സോഹാ അലി ഖാന്റെ പോഡ്‌കാസ്റ്റിലാണ് തന്റെ സ്കൂൾ കാലഘട്ടത്തിലെ വേദനാജനകമായ അനുഭവങ്ങൾ ശ്രുതി പങ്കുവെച്ചത്.

To advertise here,

13-ാം വയസ്സിലാണ് തനിക്ക് ആദ്യമായി ആർത്തവമുണ്ടാകുന്നതെന്ന് ശ്രുതി ഓർത്തെടുക്കുന്നു. "ആദ്യ ആർത്തവത്തിന് ശേഷം രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ശക്തമായ വയറുവേദന തുടങ്ങി. എന്റെ അമ്മയ്ക്കും (സരിഗ) സമാനമായ കടുത്ത വേദനയുണ്ടായിരുന്നു. എന്നാൽ ഇത്രയും കഠിനമായ വേദന ആർത്തവസമയത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നാണെന്നാണ് അമ്മ കരുതിയിരുന്നത്."

സ്കൂളിൽ പഠിക്കുമ്പോൾ ഓരോ മാസവും ആർത്തവദിനങ്ങളിൽ താൻ ബോധംകെട്ടു വീഴാറുണ്ടായിരുന്നെന്നും ഛർദ്ദി കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഡ്രിപ്പും ശക്തമായ പെയിൻകില്ലറുകളും എടുക്കേണ്ടി വന്നിരുന്നതായും ശ്രുതി വെളിപ്പെടുത്തി. വിളർച്ചയും ശരീരഭാരക്കുറവും ഈ അവസ്ഥയെ കൂടുതൽ സങ്കീർണ്ണമാക്കി.

അഭിനയരംഗത്തേക്ക് എത്തിയ ശേഷവും ഈ കടുത്ത വേദന ശ്രുതിയെ വേട്ടയാടി. “ആക്ഷൻ രംഗങ്ങളും നൃത്ത രംഗങ്ങളും ചിത്രീകരിക്കുന്നതിനിടെ വേദന സഹിക്കാൻ കഴിയാതെ കാരവാനിലേക്ക് ഓടിപ്പോയി ഛർദ്ദിക്കേണ്ടി വന്നു. തലച്ചോറിന്റെ പ്രവർത്തനത്തെ പോലും മന്ദഗതിയിലാക്കുന്ന വീര്യമേറിയ വേദനസംഹാരികൾ കഴിക്കേണ്ടി വന്നിട്ടുണ്ട്.”

2020-ൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിച്ച ഗർഭനിരോധന ഗുളികകളാണ് വേദന 60 ശതമാനത്തോളം കുറയ്ക്കാൻ സഹായിച്ചത്. കോവിഡ് കാലത്ത് ഹൈദരാബാദിൽ ഒറ്റയ്ക്ക് താമസിക്കുമ്പോൾ വേദന കാരണം കോണിപ്പടിയിൽ ബോധംകെട്ടു വീഴാൻ പോയ സംഭവവും നടി പങ്കുവെച്ചു. തുടർന്ന് ഹോർമോൺ ഇതര മരുന്നുകളിലേക്ക് മാറിയെങ്കിലും, ആർത്തവം വൈകുക ഗർഭാശയത്തിൽ സിസ്റ്റുകൾ വരാനുള്ള സാധ്യത എന്നീ പാർശ്വഫലങ്ങൾ അതിനുണ്ട്. കൃത്യമായ വൈദ്യപരിശോധനകളിലൂടെയാണ് നിലവിൽ താൻ ഈ ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നതെന്ന് ശ്രുതി വ്യക്തമാക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi