സിനിമാസെറ്റിലെ പരസ്പരമുള്ള സഹകരണവും സ്വതന്ത്രമായി ഇടപഴകുന്നതുമൊക്കെ ചിത്രീകരണം എളുപ്പമാക്കാൻ സഹായിക്കാറുണ്ട്. അഭിനേതാക്കൾക്കിടയിലെ സ്വരച്ചേർച്ചയ്ക്ക് വലിയ പ്രാധാന്യവുമുണ്ട്. എന്നാൽ നാായകനും നായികയും പരസ്പരം പിണങ്ങിനിന്ന് ഒരു സിനിമ മുഴുവൻ പൂർത്തിയാക്കാൻ കഴിയുമോ? അങ്ങനെയൊരു സംഭവം യഥാർഥത്തിൽ ഉണ്ടായതാണ്. കമലഹാസനും രതി അഗ്നിഹോത്രിയുമാണീ താരങ്ങൾ. 1985-ൽ പുറത്തിറങ്ങിയ 'ദേഖ പ്യാർ തുമാര' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഇത്.

To advertise here,

സിദ്ധാർത്ഥ് കണ്ണനുമായുള്ള സംഭാഷണത്തിനിടയിൽ മുതിർന്ന എഴുത്തുകാരൻ രൺബീർ പുഷ്പ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നായികയായി പൂനം ധില്ലനെയാണ് കമലഹാസൻ നിർദ്ദേശിച്ചത്. എന്നാൽ രൺബീർ പുഷ്പ് രതി അഗ്നിഹോത്രിയെ തീരുമാനിച്ചു. കമലും രതിയും തമ്മിൽ നേരത്തേ ചില അസ്വാരസ്യങ്ങൾ ഉള്ളതുകൊണ്ട് ഈ വാർത്ത അദ്ദേഹത്തിന് അത്ര പിടിച്ചില്ല.

"രതി അഗ്നിഹോത്രി ചിത്രത്തിൽ ഒപ്പുവെച്ചെന്ന വാർത്തയറിഞ്ഞപ്പോൾ കമലഹാസൻ വലിയ രീതിയിലൊന്നും പ്രതികരിച്ചില്ല. അദ്ദേഹം ശാന്തനായ ഒരു വ്യക്തിയായിരുന്നു." എന്നാൽ ഈ പ്രശ്നം സെറ്റിൽ പ്രകടമായിരുന്നുവെന്നും പുഷ്പ് പറഞ്ഞു. "കുറച്ച് ദിവസങ്ങൾക്ക് ശേഷം കമലും രതിയും പരസ്പരം സംസാരിക്കുന്നില്ലെന്ന് ഞങ്ങൾ മനസ്സിലാക്കി. പിന്നെ എങ്ങനെയാണ് ഈ സിനിമ നടക്കുക? ഷൂട്ടിംഗിനിടയിൽ ഒരിക്കൽ പോലും അവർ പരസ്പരം 'ഹായ്' പറഞ്ഞിട്ടില്ല, എന്നിട്ടും അവരൊന്നിച്ച് സിനിമ പൂർത്തിയാക്കി. സിനിമ കണ്ടാൽ ആ രണ്ട് കലാകാരന്മാർക്കുമിടയിൽ യാതൊരു ആശയവിനിമയവും ഉണ്ടായിരുന്നില്ലെന്ന് ആർക്കും പറയാൻ കഴിയില്ല. അവർ ഒരിക്കൽ പോലും സംസാരിച്ചില്ല,"-അദ്ദേഹം ഓർത്തു.

എന്തായിരുന്നു പ്രശ്നം

1981-ലിറങ്ങിയ ‘ഏക് ദൂജേ കേലിയേ’ എന്ന ചിത്രത്തിൽ കമലും രതിയും ഒന്നിച്ചഭിനയിച്ചിരുന്നു. കമൽ അന്ന് വലിയ നടനാണ്. രതി പുതുമുഖവും. ഇരുവരും തമ്മിൽ ഈഗോ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനിടെ ഒരു അഭിമുഖത്തിൽ രതി കമലിനെതിരേ ഗുരുതരമായ ഒരു ആരോപണം ഉന്നയിച്ചു. സിനിമയുടെ ഷൂട്ടിങ് സമയത്ത് കമലിന്റെ മുറിയിൽ നിന്ന് സെക്സ് നോയ്സ് കേട്ടുവെന്നും പുലർച്ചെ നാലുമണിക്ക് ഒരു സ്ത്രീ അവിടെനിന്ന് ഇറങ്ങി വരുന്നത് കണ്ടുമെന്നുമായിരുന്നു അത്. നടി മാധവിയായിരുന്നു അതെന്ന് പിന്നീട് അനുമാനമുണ്ടായി. ഇതിനു പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു.

അതേസമയം, കമലഹാസന്റെ അന്നത്തെ വ്യക്തിജീവിതത്തെപ്പറ്റിയും പുഷ്പ് സംസാരിച്ചു. കമൽ വാണി ഗണപതിയെ വിവാഹം കഴിച്ച സമയമായിരുന്നു, പത്തുവർഷത്തെ ദാമ്പത്യത്തിന് ശേഷം അവർ വിവാഹമോചനം നേടി. പുഷ്പിന്റെ അഭിപ്രായത്തിൽ, വാണി ഗണപതിയുമായുള്ള വിവാഹബന്ധം നിലനിൽക്കെയാണ് കമൽ സരിഗയുമായി അടുക്കുന്നത്. "അദ്ദേഹം വിവാഹിതനായതുകൊണ്ട് ആ പ്രണയം വളരെ നിശബ്ദമായാണ് തുടങ്ങിയത്. വളരെ കുറച്ചാളുകൾ മാത്രമേ അതറിഞ്ഞുള്ളൂ. 1984-ൽ കമലഹാസൻ സരിഗയ്ക്കൊപ്പം ആദ്യസിനിമ ചെയ്തു. ആ സമയത്ത് ഇരുവരും എപ്പോഴും ഒരു മൂലയിൽ ഒന്നിച്ച് ഇരിക്കുമായിരുന്നു."-അദ്ദേഹം പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi