കൗമാരക്കാരിയായിരിക്കെയാണ് നടി സുചിത്ര കൃഷ്ണമൂർത്തി സംവിധായകൻ ശേഖർ കപൂറിനെ ആദ്യമായി കാണുന്നത്. 30 വയസ്സിന് മുതിർന്ന അദ്ദേഹത്തെ കാണുമ്പോൾ താനൊരു കടുത്ത ആരാധിക മാത്രമായിരുന്നുവെന്ന് സുചിത്ര പറയുന്നു. ഷാരൂഖ് ഖാന്റെ നായികയായി ‘കഭി ഹാ കഭി നാ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് സുചിത്ര. തന്റെ പ്രണയത്തെപ്പറ്റി അടുത്തിടെയൊരു അഭിമുഖത്തിൽ സുചിത്ര മനസ്സുതുറന്നു.

To advertise here,

ശേഖർ അല്ല, താനദ്ദേഹത്തെയാണ് പ്രണയത്തിലേക്ക് ആകർഷിച്ചതെന്ന് സുചിത്ര പറഞ്ഞു. "ഞാൻ 11-ാം ക്ലാസിൽ പഠിക്കുമ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്, ഞങ്ങളുടെ കോളേജിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു. എന്നെ നോക്കി എന്തോ പറഞ്ഞു, അതോടെ ഞാൻ... ഞാൻ അദ്ദേഹത്തിന്റെ ഒരു ആരാധികയായി മാറി", അവർ പറഞ്ഞു.

തനിക്ക് 18 വയസ്സുള്ളപ്പോൾ പ്രശസ്ത ഫോട്ടോഗ്രാഫർ ഗൗതം രാജാധ്യക്ഷയാണ് ഒരു സിനിമയ്ക്കുവേണ്ടി ശേഖറിനെ കാണാൻ തന്നെ അയച്ചതെന്ന് അവർ ഓർത്തു. എന്നാൽ ആ സിനിമ നടന്നില്ല. "നേരിട്ടു കണ്ടശേഷം അദ്ദേഹം വിളിക്കുകയും പുറത്ത് കൊണ്ടുപോകുകയും ചെയ്യുമായിരുന്നു. എന്റെ ചേച്ചിക്ക് അതുകണ്ട് ദേഷ്യം വരും. 'അങ്കിൾ, എന്റെ കൊച്ചുസഹോദരിയെ വെറുതെ വിടൂ' എന്നവർ പറയും," ചിരിച്ചുകൊണ്ട് സുചിത്ര ഓർത്തു. സുചിത്രയുടെ കുടുംബത്തിന് ഈ ബന്ധത്തോട് തീരെ താൽപ്പര്യമുണ്ടായിരുന്നില്ല. ശേഖർ നേരത്തേ വിവാഹിതനും വിവാഹമോചിതനുമായിരുന്നു. "എന്റെയമ്മ എന്റെ കാലിൽ വീണ്, 'ഇത് ചെയ്യരുതെ'ന്ന് പറഞ്ഞു"-അവർ ഓർത്തു.

അതേസമയം, വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. ആ ഘട്ടത്തിൽ സുചിത്രയുടെ മാതാപിതാക്കൾ അവർക്ക് പൂർണ്ണ പിന്തുണ നൽകി. "കാര്യങ്ങൾ കൈവിട്ടുപോയപ്പോൾ, എല്ലാ പെൺകുട്ടികൾക്കും ലഭിക്കണമെന്ന് ഞാനാഗ്രഹിക്കുന്ന പിന്തുണയാണ് അവരിൽ നിന്നെനിക്ക് കിട്ടിയത്. അന്തസ്സിന് നിരക്കാത്ത ഒന്നും സഹിക്കേണ്ടതില്ല, നീ അനാഥയല്ലല്ലോ' എന്നാണ് അമ്മ പറഞ്ഞത്."

അതേസമയം, പിരിയുമ്പോൾ ഇവരുടെ മകൾ കാവേരിക്ക് ആറു വയസ്സായിരുന്നു. മകൾ പ്രധാനമായും അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. ശേഖറിനെ ഒരു "വെക്കേഷൻ ഡാഡ്" എന്നാണ് സുചിത്ര വിശേഷിപ്പിക്കുന്നത്. അതേസമയം, മകൾക്ക് തന്നേക്കാൾ ഇഷ്ടം അച്ഛനോടാണെന്ന് തോന്നാറുണ്ടെന്നും അവർ പറഞ്ഞു.

വിവാഹം കഴിഞ്ഞ് ആദ്യ വർഷത്തിൽ തന്നെ ദാമ്പത്യം തകർന്നുതുടങ്ങിയെന്ന് സുചിത്ര വെളിപ്പെടുത്തിയിരുന്നു. "എനിക്ക് ബർക്ക്‌ലി സ്കൂൾ ഓഫ് മ്യൂസിക്കിൽ സ്കോളർഷിപ്പ് ലഭിച്ചിരുന്നു, സംഗീതം പഠിക്കാൻ ആഗ്രഹിച്ചിരുന്ന സമയത്താണ് ഞാൻ ഗർഭിണിയാകുന്നത്. അതുകൊണ്ട്, വിധിയുടെ നിഗൂഢ വഴികളിലൂടെയാണ് കാര്യങ്ങൾ നീങ്ങിയതെന്ന് എനിക്ക് തോന്നുന്നു. ഗർഭിണിയായ ശേഷം ഞാൻ കുറച്ചുകൂടി തുടർന്നു. പിന്നീട് തുടരേണ്ടെന്ന് തീരുമാനിച്ചു." 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi