വളരെ കുറഞ്ഞകാലം ഒന്നിച്ചുജീവിച്ച് പിന്നീട് പിരിഞ്ഞവരാണ് ബോളിവുഡ് നടി കൽക്കി കൊച്ച്ലിനും സംവിധായകൻ അനുരാഗ് കശ്യപും. ഹ്രസ്വകാലത്തെ ബന്ധമായിരുന്നെങ്കിലും അദ്ദേഹവുമായി പിരിയേണ്ടിവന്നത് തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് പറയുകയാണ് നടിയിപ്പോൾ. 2011-ൽ ഊട്ടിയിലെ അമ്മയുടെ വീട്ടിൽ വെച്ചാണ് സംവിധായകൻ അനുരാഗ് കശ്യപിനെ കൽക്കി വിവാഹം ചെയ്തത്.

To advertise here,

കൽക്കിയുടെ ആദ്യ ചിത്രമായ 'ദേവ് ഡി' സംവിധാനം അദ്ദേഹമായിരുന്നു. ചിത്രീകരണത്തിനിടയിലാണ് ഇരുവർക്കുമിടയിൽ പ്രണയം മൊട്ടിട്ടത്. എന്നാൽ രണ്ടുവർഷത്തെ ആയുസ്സേ ആ ബന്ധത്തിനുണ്ടായിരുന്നുള്ളൂ. 2013-ഓടെ ഇരുവരും പിരിഞ്ഞു. 2015-ൽ ഔദ്യോഗികമായി വിവാഹമോചനവും നേടി. വിവാഹമോചനത്തിന് ശേഷം വൈകാരികമായ അവസ്ഥയിലൂടെയാണ് താരം കടന്നുപോയത്.

വേർപിരിഞ്ഞശേഷമുള്ള ആദ്യ വർഷങ്ങൾ ദുഷ്കരമായിരുന്നുവെന്ന് കൽക്കി പറയുന്നു. ഇരുവർക്കും പരസ്പരം ജീവിതത്തിൽ നിന്ന് മാറി നിൽക്കേണ്ടതുണ്ടായിരുന്നു, ഒരാൾ മറ്റൊരാളോടൊപ്പം മുന്നോട്ട് പോകുന്നതും ജീവിക്കുന്നതും കാണുന്നത് പരസ്പരം വേദനയുണ്ടാക്കി. ശക്തമായ ഓർമ്മപ്പെടുത്തലുകൾ വന്നുകൊണ്ടിരുന്നു-കൽക്കി പറയുന്നു.

തുടക്കത്തിൽ ഇരുവരും അകലം പാലിച്ചത് മുറിവുണങ്ങാൻ സഹായിച്ചുവെന്നും, നല്ല രീതിയിൽ വീണ്ടും ബന്ധം സ്ഥാപിക്കാൻ സമയമെടുത്തുവെന്നും അവർ വിശദീകരിച്ചു. അതെല്ലാം മറന്ന് ഇപ്പോൾ തങ്ങൾ നല്ലൊരു അവസ്ഥയിലെത്തിയെന്നും ഇടയ്ക്കിടെ കാണാനും സംസാരിക്കാനും കഴിയുന്നുണ്ടെന്നും.

അനുരാഗിന്റെ മകൾ ആലിയ കശ്യപിന്റെ വിവാഹച്ചടങ്ങിൽ കൽക്കി പങ്കെടുത്തിരുന്നു. ഇരുവർക്കുമിടയിലെ മുറിവുകളുണങ്ങിയെന്ന് ഇതിൽനിന്നുതന്നെ വ്യക്തമായിരുന്നു. കൽക്കി ജീവിതത്തിൽ മുന്നോട്ട് പോയി. വീണ്ടും പ്രണയത്തിലായി, ഇസ്രായേലി സംഗീതജ്ഞനായ ഗൈ ഹെർഷ്ബെർഗിനെയാണ് വിവാഹം കഴിച്ചത്, വിവാഹിതരാകുന്നതിന് മുമ്പ്, 2020 ഫെബ്രുവരിയിൽ ദമ്പതികൾക്ക് സാഫോ എന്ന മകൾ ജനിച്ചു. വർഷങ്ങളോളം പ്രണയിച്ചശേഷമാണ് ഒരുമിച്ച് കുടുംബം തുടങ്ങാമെന്ന തീരുമാനത്തിൽ ഇവരെത്തിയത്.

തങ്ങളുടെത് വിവിധസംസ്കാരങ്ങൾ ചേർന്ന ജീവിതമാണെന്ന് കൽക്കി പറഞ്ഞിട്ടുണ്ട്. "ഭർത്താവ് ജൂതനാണ്. ഭാഗികമായി റഷ്യൻ, ഭാഗികമായി പോളിഷ്, ഭാഗികമായി ഇറാനിയൻ. ഞാൻ ഫ്രഞ്ച് വംശജയാണ്, ഇന്ത്യയിലാണ് ജനിച്ചതും വളർന്നതും. എൻ്റെ ആദ്യനാമം ഹിന്ദുവും അവസാന നാമം പ്രൊട്ടസ്റ്റന്റുമാണ്. മകൾക്ക് ഗ്രീക്ക് പേരാണ്. അവളോട് ഞങ്ങൾ ഹീബ്രു, ഫ്രഞ്ച്, ഹിന്ദി, തമിഴ് ഭാഷകളിൽ സംസാരിക്കും. വീട്ടിൽ മതപരമായ ആചാരങ്ങളൊന്നും ഞങ്ങൾ പിന്തുടരുന്നില്ല, പക്ഷേ വ്യത്യസ്തമായ ആചാരങ്ങളും ഭക്ഷണവും പങ്കുവെക്കുന്നുണ്ട്. പാത്രങ്ങൾ കഴുകുന്നത് ആരുടെ ഊഴമാണെന്നതിനെക്കുറിച്ച് ഞങ്ങൾ എല്ലാ ദിവസവും വഴക്കിടും, എപ്പോഴും മധുരം തുല്യമായി പങ്കിടുകയും ചെയ്യും.”

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi