ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് ചിത്രം 'ജനനായകൻ' തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. വിജയ്‍യുടെ അവസാന സിനിമയെന്ന പ്രത്യേകതയോടെ എത്തിയ ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതിനിടയിലാണ് ആരാധകരെ ആവേശത്തിലാക്കുന്ന പുതിയൊരു വാർത്ത പുറത്തുവരുന്നത്. ചിത്രത്തിൽ നിന്ന് ഒഴിവാക്കിയ ആറ് രംഗങ്ങൾ അടുത്ത ആഴ്ച മുതൽ തിയേറ്ററുകളിൽ കൂട്ടിച്ചേർക്കുമെന്നാണ് സംവിധായകൻ എച്ച്. വിനോദ് അറിയിച്ചിരിക്കുന്നത്.

To advertise here,

കൂടുതൽ രംഗങ്ങൾ

"സിനിമയിൽ നിന്ന് ഒഴിവാക്കിയ ആറ് രംഗങ്ങളുണ്ട്. വിജയ് സാറിന്റെ രണ്ട് കോമഡി രംഗങ്ങൾ, രണ്ട് ആക്ഷൻ രംഗങ്ങൾ, രണ്ട് ഇമോഷണൽ രംഗങ്ങൾ എന്നിവയാണവ. നിർമ്മാണ കമ്പനിയുമായി ആലോചിച്ച് അടുത്ത ആഴ്ചയോടെ ഇവ തിയേറ്ററുകളിൽ കൂട്ടിചേർക്കാൻ തയ്യാറാണ്," ചെന്നൈയിൽ സംഘടിപ്പിച്ച വിജയദിനാഘോഷ ചടങ്ങിൽ സംവിധായകൻ വെളിപ്പെടുത്തി.

തരംഗമായി 'ജനനായകൻ'

മിശ്ര പ്രതികരണങ്ങളാണ് നിരൂപകരിൽ നിന്ന് ലഭിച്ചതെങ്കിലും ബോക്‌സ് ഓഫീസിൽ ചിത്രം കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് കേവലം നാല് ദിവസത്തിനുള്ളിൽ ചിത്രം 200 കോടി കളക്ഷൻ പിന്നിട്ടു. നന്ദമൂരി ബാലകൃഷ്ണയും ശ്രീലീലയും അഭിനയിച്ച തെലുങ്ക് ചിത്രം 'ഭഗവന്ത് കേസരി'യിൽ നിന്നും പ്രചോദനമുൾക്കൊണ്ട സിനിമയാണ് 'ജനനായകൻ'.

നന്ദിയറിച്ച് അനിരുദ്ധ് 

ചിത്രത്തിന്റെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ വിജയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് വൈകാരികമായ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

"ജനനായകൻ, ലിയോ, ബീസ്റ്റ്, മാസ്റ്റർ, കത്തി എന്നീ ചിത്രങ്ങളിലൂടെ നിങ്ങളോടൊപ്പമുള്ള യാത്ര വളരെ അത്ഭുതകരവും വൈകാരികവുമായിരുന്നു. തന്ന അളവറ്റ വിശ്വാസത്തിനും എന്നും ഓർത്തു വെക്കാവുന്ന ഓർമ്മകൾക്കും നന്ദി വിജയ് സാർ. ഈ സംഗീതം എന്നും ജീവിക്കും,"അനിരുദ്ധ് കുറിച്ചു.

ജനുവരി ഒമ്പതിന് റിലീസ് ചെയ്യാനിരുന്ന ചിത്രം സെൻസർ ബോർഡ് (CBFC) സർട്ടിഫിക്കേഷൻ വൈകിയതിനെ തുടർന്ന് ഏഴ് മാസത്തോളമാണ് നീണ്ടുപോയത്. ഏപ്രിൽ മാസത്തിൽ ചിത്രം ഓൺലൈനിൽ ചോർന്നതും വലിയ വാർത്തയായിരുന്നു. തുടർന്ന് ജൂലൈ 23-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ (KVN Productions) ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമ്മിച്ച ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, നാസർ, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi