ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖിയെ പ്രശസ്തനാക്കിയത്, അനുരാഗ് കശ്യപിന്റെ 2012-ലിറങ്ങിയ 'ഗാങ്സ് ഓഫ് വസ്സീപുർ 2' എന്ന ചിത്രമാണ്. ചിത്രത്തിന് നിരൂപക പ്രശംസ കിട്ടിയതോടെ തനിക്കൊരു താരപരിവേഷം തോന്നിത്തുടങ്ങിയെന്ന് പറയുകയാണ് അദ്ദേഹമിപ്പോൾ.

To advertise here,

എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ, 'ഗാങ്സ് ഓഫ് വസ്സീപുർ 2' റിലീസ് ചെയ്തതിന് ശേഷം തനിക്ക് 200-ഓളം തിരക്കഥകൾ കിട്ടിയെന്ന് നവാസുദ്ദീൻ ഓർത്തു. എന്നാൽ, അടുത്ത പ്രോജക്റ്റിലേക്ക് തിടുക്കപ്പെട്ട് ചാടിവീഴുന്നതിന് പകരം, ശരിയായ വേഷത്തിനായി കാത്തിരിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. അതുകൊണ്ടുതന്നെ ആ പ്രോജക്ടുകളിലൊന്നും ഒപ്പിടാൻ അദ്ദേഹം തയ്യാറായില്ല. വർഷങ്ങളായി വിവിധ സിനിമകളിലെ പ്രകടനങ്ങളിലൂടെ നിരൂപക പ്രശംസ നേടി, വിനോദവ്യവസായത്തിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ചെടുത്തിട്ടുണ്ട് നവാസുദ്ദീൻ.

"റിലീസിനു ശേഷം എനിക്ക് കുറഞ്ഞത് 200 തിരക്കഥകളെങ്കിലും കിട്ടി. എന്റെ മേശപ്പുറത്ത് ബ്ലാങ്ക് ചെക്കുകൾ കിടപ്പുണ്ടായിരുന്നു. ആളുകൾ വന്ന് പറയും, 'ഇതാ തിരക്കഥ, ഇതാ ഒരു ബ്ലാങ്ക് ചെക്ക്. നിങ്ങൾക്ക് ഇഷ്ടമുള്ള തുക എഴുതൂ, ലഭ്യമായ ഡേറ്റുകൾ ഞങ്ങൾക്ക് തരൂ' എന്ന്" അദ്ദേഹം പറഞ്ഞു.

"ആ തിരക്കഥകളിൽ ഒന്നുപോലും ഞാൻ എടുത്തുവെച്ചില്ല, കാരണം അവയൊന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല. ശരിയായ ഒന്നിനായി ഞാൻ കാത്തിരിക്കുമെന്ന് തീരുമാനിച്ചു. വർഷങ്ങളോളം ജോലിക്കായി കാത്തിരുന്ന് എനിക്ക് ശീലമുള്ളതുകൊണ്ട്, തിടുക്കപ്പെട്ട് എന്തെങ്കിലും ഒപ്പിടുന്നതിനേക്കാൾ രണ്ട് മൂന്ന് വർഷം കൂടി കാത്തിരിക്കാമെന്ന് ഞാൻ കരുതി." എന്നാൽ, തനിക്ക് അധികനാൾ കാത്തിരിക്കേണ്ടി വന്നില്ലെന്നും പെട്ടെന്നുതന്നെ നല്ല പ്രോജക്ടുകൾ കിട്ടിത്തുടങ്ങിയെന്ന് നടൻ വെളിപ്പെടുത്തി.

ഫൈസൽ ഖാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖി അവതരിപ്പിച്ചത്. തുടക്കത്തിൽ ഒന്നിനും കൊള്ളാത്തവനും ലക്ഷ്യബോധമില്ലാത്തവനുമായി ചിത്രീകരിച്ച ആ കഥാപാത്രം, വ്യക്തിപരമായ നഷ്ടങ്ങളും വഞ്ചനകളും സഹിച്ചുകൊണ്ട് ക്രമേണ ക്രൂരനായ ഒരു ഗ്യാങ്സ്റ്ററായി മാറുന്നതാണ് കഥ. നവാസുദ്ദീന്റെ തീവ്രമായ പ്രകടനം ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നായി മാറി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi