മുൻ ഡാനിഷ് ബാഡ്മിൻ്റൺ താരം മത്യാസ് ബോയുമായുള്ള തൻ്റെ വിവാഹജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടി താപ്‌സി പന്നു. മത്യാസിനെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കാനുണ്ടായ കാരണത്തെക്കുറിച്ചും വിവാഹം തൻ്റെ ജീവിതത്തിൽ വലിയ മാറ്റമൊന്നും വരുത്താത്തത് എന്തുകൊണ്ടാണെന്നും ശുഭങ്കർ മിശ്രയുമായുള്ള സംഭാഷണത്തിൽ താപ്‌സി വെളിപ്പെടുത്തി.

To advertise here,

വിവാഹത്തെ ഒരു വലിയ സംഭവമായി കാണുന്നതിൽ തനിക്ക് വിശ്വാസമില്ലെന്നും ബന്ധങ്ങളിൽ ലാളിത്യമാണ് താൻ ആഗ്രഹിച്ചതെന്നും അവർ വ്യക്തമാക്കി. മത്യാസിനെക്കുറിച്ച് താപ്‌സി പറഞ്ഞത് ഇങ്ങനെ: "ഒരു ബന്ധത്തിൻ്റെ ഭാരം ഒരിക്കലും അദ്ദേഹം എന്നെ അറിയിച്ചിട്ടില്ല." വിവാഹശേഷവും ജീവിതത്തിൽ മാറ്റങ്ങളൊന്നും തോന്നിയിട്ടില്ലെന്നും, താനൊരു വിവാഹിതയാണെന്ന കാര്യം പലപ്പോഴും മറന്നുപോകാറുണ്ടെന്നും താരം പറയുന്നു. “വിവാഹത്തിന് മുൻപ് തനിക്ക് ഒരേയൊരു നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ; എല്ലാം പഴയതുപോലെ തന്നെ തുടരണമെന്നതായിരുന്നു അത്.”

ഡാനിഷ് ഒളിമ്പിക് മെഡൽ ജേതാവാണ് മത്യാസ് ബോ. അദ്ദേഹത്തിന്റെ, പശ്ചാത്തലമോ ദേശീയതയോ തങ്ങൾക്കിടയിൽ ഒരു വിഷയമായിരുന്നില്ലെന്ന് താപ്‌സി പറഞ്ഞു. പരസ്പരമുള്ള പൊരുത്തത്തിനാണ് താൻ പ്രാധാന്യം നൽകിയത്. വിവാഹം തന്റെ വ്യക്തിത്വത്തെ മാറ്റാൻ അവർ ആഗ്രഹിച്ചിരുന്നില്ല.

“രസകരമായ മറ്റൊരു കാര്യം, ഈ ബന്ധം തുടക്കത്തിൽ അത്ര ഗൗരവകരമായിരുന്നില്ല എന്നതാണ്.” ഒരു വിദേശിയെ പ്രണയിച്ച്, ഇന്ത്യയിലേക്ക് എത്തിക്കാൻ താൻ മുൻകൂട്ടി പദ്ധതികൾ ഇട്ടിരുന്നു എന്ന് താപ്‌സി തമാശയായി പറഞ്ഞു. എന്നാൽ പ്രായോഗികമായി ചിന്തിക്കുന്നവരാണ് തങ്ങൾ രണ്ടുപേരുമെന്നും, ദീർഘകാലം ഒന്നിച്ച് മുന്നോട്ട് പോകാൻ കഴിയുമെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് വിവാഹത്തിലേക്ക് കടന്നതെന്നും താരം കൂട്ടിച്ചേർത്തു.

2024 മാർച്ചിൽ ഉദയ്പൂരിൽ വെച്ചായിരുന്നു താപ്‌സി പന്നുവിൻ്റെയും മത്യാസ് ബോയുടെയും വിവാഹം. സിഖ്, ക്രിസ്ത്യൻ ആചാരപ്രകാരം നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

അനുഭവ് സിൻഹ സംവിധാനം ചെയ്ത 'അസി' ആണ് താപ്‌സിയുടെ ഏറ്റവും പുതിയ ചിത്രം. കനി കുസൃതി, രേവതി, മനോജ് പഹ്വ, കുമുദ് മിശ്ര തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi