ബോളിവുഡ് താരങ്ങൾക്കൊപ്പം തന്നെ ആരാധകർക്ക് പരിചിതരാണ് അവരുടെ ബോഡിഗാർഡുകൾ. ആരാധകവൃന്ദത്തിനുള്ളിൽനിന്ന് താരങ്ങളെയും അവരുടെ കുടുംബത്തെയും സുരക്ഷിതമായി എത്തിക്കുന്ന ചുമതലയും ഇവർക്കുതന്നെ. താരങ്ങൾക്കാണെങ്കിൽ കുടുംബത്തിനൊപ്പം തന്നെ പ്രിയപ്പെട്ടവരാണ് ഇവർ. അങ്ങനെയൊരാളാണ് ദീപിക പദുകോണിന്റെ ബോഡി ഗാർഡ് ജലാലുദ്ദീൻ ഷെയ്ഖ്. ദീപിക എവിടെ പോകുമ്പോഴും ജലാലുദ്ദീനാണ് അവരെ അനുഗമിക്കുന്നത്. അവരുടെ സ്വകാര്യതയും സുരക്ഷയും ഒരുപോലെ ശ്രദ്ധിച്ചുകൊണ്ട് എപ്പോഴുമുണ്ടാവും. ഷൂട്ടിങ് വേളകളിലും വിദേശയാത്രകളിലുമെല്ലാം ജലാലുദ്ദീൻ കൂടെയുണ്ടാവും.

To advertise here,

അഭിമുഖങ്ങളിലും ജലാലിനെക്കുറിച്ച് ദീപിക സംസാരിച്ചിട്ടുണ്ട്. ജലാൽ എന്നാണ് ദീപിക അദ്ദേഹത്തെ വിളിക്കുന്നത്. ''സംരക്ഷകൻ എന്ന നിലയിൽ മാത്രമല്ല. എനിക്ക് പൂർണമായും ആശ്രയിക്കാവുന്ന, വിശ്വസിക്കാവുന്ന ഒരാൾ കൂടിയാണ് ജലാൽ. എന്റെ ജീവിതത്തിൽ ഒരു പ്രധാനപങ്ക് വഹിക്കുന്നുണ്ട് അദ്ദേഹം''. ദീപിക ഗർഭിണിയായിരുന്ന സമയത്തും അവരെ തിരക്കുകളിൽനിന്നെല്ലാം കരുതലോടെ സംരക്ഷിക്കുന്ന ജലാലിനെയാണ് കണ്ടത്.

ഒരിക്കൽ കപിൽ ശർമ ഷോയിൽ ദീപിക അതിഥിയായെത്തിയിരുന്നു. ''ദീപിക കുറേ ചരിത്രസിനിമകളും രാജാക്കൻമാരുടെ സിനിമകളും ചെയ്തിട്ടുണ്ട്. രാജാക്കൻമാരോട് ഇത്രയും ഇഷ്ടമുള്ളതുകൊണ്ടാണോ, അതുപോലുള്ള പേരിലുള്ള ബോഡിഗാർഡിനെയും നിയമിച്ചത്?'' ഉടൻ തന്നെ ദീപിക ഉറക്കെവിളിച്ചു, ''ജലാൽ''. അന്നാദ്യമായി ഒരു ടെലിവിഷൻ ക്യാമറയ്ക്കുമുന്നിലേക്ക് ജലാലുദ്ദീൻ എത്തി. അന്ന് ദീപികയും ജലാലുദ്ദീനും തമ്മിലുള്ള സംസാരത്തിൽനിന്ന് അവർ തമ്മിലുള്ള അടുപ്പം പ്രേക്ഷകർക്ക് വ്യക്തമായി.

പ്രൊഫഷണൽ ബന്ധത്തിനപ്പുറം ദീപികയ്ക്ക് കുടുംബാംഗത്തെ പോലെയാണ് ജലാലുദ്ദീൻ. സഹോദരനായിട്ടാണ് അവർ ജലാലുദ്ദീനെ കാണുന്നതും. എല്ലാ വർഷവും രക്ഷാബന്ധന് ദീപിക, ജലാലുദ്ദീന് രാഖി കെട്ടിക്കൊടുക്കാറുമുണ്ട്. തന്റെ സഹോദരസ്‌നേഹം ദീപിക പ്രകടിപ്പിക്കുമ്പോൾ, സഹോദരിയെ പോലെ അവരെ സംരക്ഷിച്ച് കൂടെയുണ്ട് ജലാലുദ്ദീൻ.

2018-ൽ കടുത്ത സുരക്ഷയിലായിരുന്നു ദീപികയും രൺവീർ സിങ്ങും വിവാഹിതരായത്. പാപ്പരാസികളിൽനിന്നും മാധ്യമങ്ങളിൽനിന്നുമെല്ലാം അകന്നുള്ള ചടങ്ങ്. അന്ന് സുരക്ഷയ്ക്ക് നേതൃത്വം നൽകിയത് ജലാലുദ്ദീനായിരുന്നു. അദ്ദേഹവും ഒപ്പമുള്ള ടീമും ആ ജോലി ഭംഗിയായി നിറവേറ്റുകയും ചെയ്തു.

കണക്കുകൾ പ്രകാരം അദ്ദേഹത്തിന്റെ വാർഷികപ്രതിഫലം ഒന്നര കോടി രൂപയാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi