ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ് സിൽക്ക് സ്മിത. കടുത്ത ദാരിദ്ര്യത്തിൽ നിന്ന് വളർന്ന് 1980-കളിലും 90-കളുടെ തുടക്കത്തിലും ദക്ഷിണേന്ത്യൻ സിനിമയുടെ മുഖമായി മാറിയ അവരുടെ ജീവിതയാത്ര പതിറ്റാണ്ടുകൾക്ക് ശേഷവും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതാണ്. സ്മിതയുടെ ജീവിതം ആസ്പദമാക്കിയാണ് വിദ്യാ ബാലൻ നായികയായ 'ദി ഡേർട്ടി പിക്ചർ' എന്ന ഹിന്ദി ചിത്രം നിർമ്മിച്ചത്.

To advertise here,

കഷ്ടപ്പാടുകൾ നിറഞ്ഞ ബാല്യം

ആന്ധ്രാപ്രദേശിലെ ഒരു ചെറിയ ഗ്രാമത്തിൽ വട്ലപാട്ടി വിജയലക്ഷ്മിയായി ജനിച്ച സ്മിതയുടെ കുട്ടിക്കാലം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം 10-ാം വയസ്സിൽ അവർക്ക് പഠനം നിർത്തേണ്ടി വന്നു. 14-ാം വയസ്സിൽ അവരുടെ സമ്മതമില്ലാതെ, പ്രായമായ ഒരാളുമായി വിവാഹവും നടന്നു. ഏകദേശം രണ്ട് വർഷത്തോളം ഭർതൃവീട്ടിൽ കടുത്ത പീഡനങ്ങളാണ് അവർക്ക് നേരിടേണ്ടി വന്നത്. പിന്നീട്, ആ ബന്ധം ഉപേക്ഷിച്ച് സ്വന്തം നിലയിൽ ജീവിക്കാൻ അവർ തീരുമാനിച്ചു.

സിനിമയ്ക്ക് മുമ്പ്

വിവാഹബന്ധം വേർപെടുത്തിയ ശേഷം സ്മിത തന്റെ അമ്മായിയുടെ സഹായത്തോടെ നഗരത്തിലേക്ക് താമസം മാറി. ജീവിക്കാനായി വീട്ടുജോലിക്കാരിയായും പിന്നീട് സിനിമാ സെറ്റുകളിൽ ടച്ച്-അപ്പ് ആർട്ടിസ്റ്റായും അവർ ജോലി ചെയ്തു. സെറ്റുകളിലെ സാന്നിധ്യം അവർക്ക് പുതിയ അവസരങ്ങൾ നൽകി. സിനിമകളിൽ ചെറിയ ആർട്ടിസ്റ്റായി അഭിനയിച്ചു തുടങ്ങിയ അവർ, ഇൻഡസ്ട്രിയിൽ സ്വന്തമായൊരിടം കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ പലപ്പോഴും പേരുപോലുമില്ലാത്ത ചെറിയ വേഷങ്ങൾ ചെയ്തു.

സിനിമയിലേക്ക്

സിനിമാ സംവിധായകൻ വിനു ചക്രവർത്തിയാണ് സിൽക്ക് സ്മിതയെ കണ്ടെത്തിയത്. ചെന്നൈയിലെ എവിഎം സ്റ്റുഡിയോയ്ക്ക് സമീപമുള്ള ഒരു മില്ലിൽ വെച്ചാണ് അദ്ദേഹം സ്മിതയെ ശ്രദ്ധിച്ചതെന്നും തുടർന്ന് അഭിനയം, നൃത്തം, പെരുമാറ്റരീതികൾ എന്നിവയിൽ പരിശീലനം നൽകി അവരെ സിനിമയ്ക്കായി രൂപപ്പെടുത്തിയെന്നുമാണ് പറയപ്പെടുന്നത്.

ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത 'ഇണയെ തേടി' ആയിരുന്നു അവരുടെ ആദ്യചിത്രം. എന്നാൽ ഈ സിനിമയുടെ റിലീസ് വൈകിയതിനാൽ, അതിനുമുമ്പ് ചെയ്ത ചിത്രങ്ങളായിരുന്നു ആദ്യം പ്രദർശനത്തിനെത്തിയത്. 

വണ്ടിചക്രം

1980-ൽ പുറത്തിറങ്ങിയ 'വണ്ടിചക്രം' എന്ന തമിഴ് ചിത്രമാണ് അവരുടെ ജീവിതത്തിൽ വഴിത്തിരിവായത്. ആ സിനിമയിൽ അവതരിപ്പിച്ച ‘സിൽക്ക്’ എന്ന കരുത്തുറ്റ കഥാപാത്രം വലിയ സ്വാധീനം ചെലുത്തുകയും പിന്നീട് ആ പേരിൽ അവർ അറിയപ്പെടുകയും ചെയ്തു.

വിജയങ്ങൾക്കിടയിലും, ആ കഥാപാത്രം സിനിമയിൽ അവർക്ക് ഒരു പ്രത്യേക പരിവേഷം നൽകി. പഴയൊരു അഭിമുഖത്തിൽ അവർ ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: "സാവിത്രി, സുജാത, സരിത എന്നിവരെപ്പോലെ ഒരു സ്വഭാവ നടിയാകാനാണ് ഞാൻ ആഗ്രഹിച്ചത്. എന്നാൽ എന്റെ രണ്ടാമത്തെ ചിത്രമായ 'വണ്ടിചക്ര'ത്തിൽ ഞാൻ ഒരു ഗ്ലാമർ വേഷത്തിലാണ് എത്തിയത്. ആ ചിത്രത്തിലാണ് ഞാൻ 'സിൽക്ക്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അതൊരു നല്ല വേഷമായിരുന്നു, ആളുകൾക്ക് അത് ഇഷ്ടപ്പെടുകയും ചെയ്തു. ഇത് കൂടുതൽ ഗ്ലാമർ റോളുകളിലേക്ക് നയിച്ചു. നിർമ്മാതാക്കളെയും സംവിധായകരെയും പിണക്കാൻ എനിക്ക് കഴിയില്ല, അതിനാൽ ഞാൻ അത്തരം വേഷങ്ങൾ സ്വീകരിച്ചു. എങ്കിലും എന്റെ ലക്ഷ്യം പഴയതുതന്നെയാണ്."

ദക്ഷിണേന്ത്യയിലെ തരംഗം

വഴിത്തിരിവിന് ശേഷം ദക്ഷിണേന്ത്യൻ സിനിമയിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള നടിയായി സിൽക്ക് സ്മിത മാറി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി 450-ലധികം സിനിമകളിൽ അവർ അഭിനയിച്ചു. നിർമ്മാതാക്കളും വിതരണക്കാരും തങ്ങളുടെ സിനിമകളിൽ സ്മിതയുടെ സാന്നിധ്യം നിർബന്ധമാക്കിയിരുന്നു. രജനീകാന്ത്, കമൽഹാസൻ, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പവും അവർ വേഷമിട്ടു. 1983-ൽ മാത്രം 44 സിനിമകളിൽ അഭിനയിച്ചു എന്നത് അവരുടെ ജനപ്രീതിയുടെ തെളിവാണ്.

സാമ്പത്തിക വെല്ലുവിളികൾ

തന്റെ കരിയറിന്റെ ഉന്നതിയിൽ ഒരു നൃത്ത രംഗത്തിന് 50,000 രൂപയോളം സ്മിത പ്രതിഫലം വാങ്ങിയിരുന്നു. അക്കാലത്ത് അതൊരു വലിയ തുകയായിരുന്നു. പല ദിവസങ്ങളിലും ഒരേസമയം ഒന്നിലധികം പ്രോജക്റ്റുകളിൽ അവർ ജോലി ചെയ്തിരുന്നു, പലപ്പോഴും നായികമാരേക്കാൾ കൂടുതൽ പ്രതിഫലവും അവർക്ക് ലഭിച്ചു.

എങ്കിലും വിജയത്തോടൊപ്പം വെല്ലുവിളികളും സ്മിതയെ തേടിയെത്തി. സിനിമയ്ക്കുള്ളിലെ അസൂയയെക്കുറിച്ച് അവർ ഒരഭിമുഖത്തിൽ താരം പറഞ്ഞതിങ്ങനെ: "എന്റെ കരിയറിന് ദൈർഘ്യം കുറവാണ്. ഏകദേശം 4 വർഷത്തിനുള്ളിൽ ഞാൻ 200-ലധികം സിനിമകളിൽ അഭിനയിച്ചു. സ്വാഭാവികമായും എന്റെ വിജയത്തിൽ അസൂയയുള്ളവരും ഉണ്ടാകും. എനിക്കെതിരെയുള്ള മോശം പ്രചരണങ്ങൾക്ക് പിന്നിൽ അവരാണെന്ന് ഞാൻ കരുതുന്നു."

വ്യക്തിജീവിതത്തിലെ പ്രതിസന്ധികൾ

1990-കളുടെ അവസാനത്തോടെ അവരുടെ കരിയർ മന്ദഗതിയിലായി. അതോടൊപ്പം, സിനിമാ നിർമ്മാണത്തിൽ പണം നിക്ഷേപിച്ചതുമൂലം ഉണ്ടായ പരാജയങ്ങൾ അവരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഈ ഘട്ടത്തിൽ അവരുടെ സമ്പത്തിന്റെ വലിയൊരു ഭാഗം നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. 1996 സെപ്റ്റംബർ 23-ന് സിൽക്ക് സ്മിതയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇത് ആത്മഹത്യയാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും മരണത്തിന് പിന്നിലെ കാരണങ്ങൾ ഇപ്പോഴും അവ്യക്തമാണ്.

മരണത്തിന് തലേദിവസം രാത്രി അവർ സുഹൃത്തുക്കളായ അനുരാധയെയും നടൻ രവിചന്ദ്രനെയും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല. അടുത്ത ദിവസം രാവിലെ സ്മിതയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. "ഒരു നടിയാകാൻ ഞാൻ എത്രത്തോളം കഷ്ടപ്പെട്ടുവെന്ന് എനിക്ക് മാത്രമേ അറിയൂ. ആരും എന്നെ സ്നേഹിച്ചില്ല. എല്ലാവരും എന്റെ അധ്വാനത്തെ ചൂഷണം ചെയ്തു," പോലീസ് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു. മരിക്കുമ്പോൾ അവർക്ക് 35 വയസ്സായിരുന്നു പ്രായം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi