മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയുടെ ജീവിതം അടിസ്ഥാനപ്പെടുത്തിയുള്ള biopic  അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിൽ നായകനാരെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും ബോളിവുഡ് താരം രൺവീർ സിങ് അതിന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന് പറയുകയാണ് ലളിത് മോദിയിപ്പോൾ. എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് ലളിത് മോദിയുടെ വെളിപ്പെടുത്തൽ. രൺവീർ കുറച്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ ലണ്ടനിൽ വന്ന് കണ്ടെന്നും സിനിമയിൽ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ വളരെയധികം താല്പര്യം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

To advertise here,

"ഒരു ബയോപിക് തയ്യാറാകുന്നുണ്ട്. ഇപ്പോൾ തിരക്കഥയെഴുതുകയാണ്. ഞാൻ നൂറുകണക്കിന് അഭിമുഖങ്ങളിൽ പങ്കെടുത്തിട്ടുണ്ട്... സോണി നടത്തിയിരുന്ന സ്നേഹ രജ്‌നിയുടെ കീഴിലുള്ള ഒരു മുഴുവൻ സംഘവും എനിക്കുണ്ട്. പക്ഷെ ഇപ്പോൾ അവർ കഥയെഴുതുകയാണ്"- അദ്ദേഹം പറഞ്ഞു.

"രൺവീർ എന്നെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഞാനുമത് ആഗ്രഹിക്കുന്നു. പക്ഷെ അദ്ദേഹത്തിന് സമയം കിട്ടുമെങ്കിൽ മാത്രം, ഇപ്പോഴദ്ദേഹം വളരെ വലുതായിരിക്കുന്നു. എനിക്ക് രൺവീറിനെ അറിയില്ലായിരുന്നു. എനിക്ക് ദീപികയെ വളരെ നന്നായി അറിയാം. ഞാൻ രൺവീറിനെ കണ്ടിട്ടുണ്ടായിരുന്നില്ല. ഒരു ദിവസം, രൺവീർ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് ഒരു കോൾ വന്നു. രണ്ട് വർഷം മുമ്പ് അദ്ദേഹം എന്നെ കാണാൻ ലണ്ടനിലേക്ക് വന്നു."-അദ്ദേഹം പറഞ്ഞു. അതേസമയം, രൺവീറിന് ഇപ്പോഴും തന്നെ അവതരിപ്പിക്കാൻ താല്പര്യമുണ്ടോയെന്ന് ലളിതിന് ഉറപ്പില്ല, പക്ഷെ നടന്റെ അഭിനയത്തെ അദ്ദേഹം പ്രശംസിച്ചു. "ജീവിതത്തിൽ താൻ ഒരു വേഷം അവതരിപ്പിക്കാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് ലളിത് മോദിയുടേതാണെന്നാണെന്നാണ്  അന്ന് രൺവീർ പറഞ്ഞത്. അത് ഞാൻ ആവശ്യപ്പെട്ടതായിരുന്നില്ല. അദ്ദേഹം മികച്ചയാളാണ്. 'ധുരന്ധറി'ൽ അദ്ദേഹം ചെയ്തത് അത്ഭുതമാണ്. അദ്ദേഹമിപ്പോഴും എന്നെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല. പക്ഷെ രണ്ട് വർഷം മുമ്പ്, നമ്മൾ ഇവിടെ, ഈ വീട്ടിൽ, ഈ സ്ഥലത്തിരുന്ന് അതിനെപ്പറ്റി സംസാരിച്ചു. എന്തായാലും ഇപ്പോൾ  തിരക്കഥയെഴുതുകയാണ്. അതിന് ധാരാളം ജോലിയുണ്ട്" അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi