സഞ്ജയ് ലീലാ ബൻസാലിയുടെ 'ലവ് ആന്റ് വാർ', 'രാമായണ-പാർട്ട് വൺ', രാമായണ-പാർട്ട് ടൂ' തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് റൺബീർ കപൂറിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. 'രാമായണ'യിൽ അദ്ദേഹത്തിന്റെ പ്രതിഫലം 75 കോടിയാണെന്നാണ് റിപ്പോർട്ടുകൾ. രണ്ട് ഭാഗങ്ങളിലായി അഭിനയിക്കുന്നതിന് അദ്ദേഹത്തിന് ലഭിക്കുക 150 കോടി രൂപയാണ്.

To advertise here,

നേരത്തെ 'ബ്രഹ്മാസ്ത്ര'യിൽ റൺബീറിന് പ്രതിഫലമായി ലഭിച്ചത് 30 കോടി രൂപയാണ്. 'അനിമലി'ൽ 35 കോടിയും. അതിനൊപ്പം സിനിമയുടെ ലാഭവിഹിതവും റൺബീറിന് ലഭിച്ചു. അങ്ങനെ 70 കോടി രൂപ. ഇപ്പോൾ പല സിനിമകളിലും ലാഭവിഹിതവും കൂടി ലഭിക്കുന്ന രീതിയിലാണ് റൺബീർ കരാറിലൊപ്പിടുന്നത്.

എന്നാൽ, വളരെ ചെറിയ പ്രതിഫലത്തിൽനിന്നാണ് ഇത്രയും വലിയൊരു തുകയിലേക്ക് റൺബീർ എത്തിയത്. അഭിനയത്തിലേക്ക് കടക്കുന്നതിനുമുമ്പ് അസിസ്റ്റൻഡ് ഡയറക്ടറായിരുന്നു അദ്ദേഹം. സഞ്ജയ് ലീലാ ബൻസാലിയുടെ 'ബ്ലാക്ക്' ഉൾപ്പെടെ പല സിനിമകളിലും അദ്ദേഹം സഹസംവിധായകനായി. അക്കാലത്തെക്കുറിച്ച് താരം ഓർക്കുന്നതിങ്ങനെ, ''അന്നൊക്കെ നന്നായി ബുദ്ധിമുട്ടിയിട്ടുണ്ട്. രാവിലെ 7 മുതൽ പുലർച്ചെ 4 വരെ തറ വൃത്തിയാക്കുന്നത് മുതൽ ലൈറ്റ് ശരിയാക്കുന്നത് വരെ എല്ലാ ജോലികളും ചെയ്തു. ശരിക്ക് ചെയ്തില്ലെങ്കിൽ ചിലപ്പോൾ അടികിട്ടും, അല്ലെങ്കിൽ വഴക്കുകേൾക്കും. ഒരുപാട് അപമാനം സഹിക്കേണ്ടിവന്നു. പക്ഷേ ഞാൻ എല്ലാ ദിവസവും പഠിക്കുകയായിരുന്നു''.

സിനിമയിൽ അഭിനയിക്കണമെന്ന കടുത്തമോഹമാണ് അന്നൊക്കെ തന്നെ പിടിച്ചുനിർത്തിയതെന്നും പിന്നീട് റൺബീർ പറഞ്ഞിട്ടുണ്ട്. തന്റെ ആദ്യത്തെ പ്രതിഫലം 250 രൂപയായിരുന്നുവെന്നും ഓർക്കുന്നു റൺബീർ. ''പ്രേംഗ്രന്ഥ് എന്ന സിനിമയിലാണ് ആദ്യമായി സഹസംവിധായകനാവുന്നത്. അന്ന് പ്രതിഫലമായി കിട്ടിയതാണ് 250 രൂപ. മിടുക്കൻകുട്ടിയെ പോലെ ആ പണവുമായി അമ്മയുടെ മുറിയിലേക്ക് ചെന്നു, എന്നിട്ട് എന്റെ ആദ്യശമ്പളം അമ്മയുടെ കാൽച്ചുവട്ടിൽവെച്ചു. അതും നോക്കി അമ്മ കരയാൻ തുടങ്ങി. ജീവിതത്തിലെ ഒരു 'ഫിലിമി മോമന്റ്' ആയിരുന്നുവത്''.

അതിനുശേഷം റൺബീർ ആദ്യമായി അഭിനയിച്ച 'സാവരിയ' ബോക്‌സോഫീസിൽ തകർന്നടിഞ്ഞു. പക്ഷേ, അതൊന്നും തളർത്തിയില്ല. അവിടുന്നാണ് വിജയത്തിലേക്കുള്ള യാത്ര തുടങ്ങുന്നതും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi