ദീപികാ പദുകോൺ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചെന്ന വാർത്ത പുറത്തുവന്നതുതൊട്ട് അവർ കരാറൊപ്പിട്ട സിനിമകളെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ നീങ്ങുന്നത്. അല്ലു അർജുനൊപ്പമുള്ള ദീപിക പദുകോണിൻ്റെ പുതിയ ചിത്രം 'റാക്ക'യാണ് പ്രധാന ചർച്ചാവിഷയം. ആരോഗ്യസംബന്ധമായ കാര്യങ്ങൾ കണക്കിലെടുത്ത് റാക്കയിലെ ദീപികയുടെ റോൾ വെട്ടിച്ചുരുക്കിയതായി സൂചനയുണ്ടെന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, സിനിമയുടെ അണിയറപ്രവർത്തകർ ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.

To advertise here,

ദീപികയുടെ റോൾ ചുരുക്കുകയോ പകരം മറ്റൊരാളെ കൊണ്ടുവരികയോ ചെയ്തേക്കാമെന്നും വാർത്ത പരന്നിരുന്നു. എന്നാൽ, ഇത് ശരിയല്ലെന്ന് 'റാക്ക'യുടെ അണിയറ പ്രവർത്തകർ അറിയിച്ചു. അടിസ്ഥാനരഹിതമായ റിപ്പോർട്ടുകൾ എന്നാണവർ ഇതിനെ വിശേഷിപ്പിച്ചത്.

ടൈംസ് ഓഫ് ഇന്ത്യയോടാണ് നിർമാതാക്കൾ പ്രതികരിച്ചത്. "എല്ലാം പ്ലാൻ അനുസരിച്ച് നടക്കുന്നു. ദീപിക പദുകോൺ 'റാക്ക'യിൽ നിർണായകമായ ഒരു വേഷമാണ് ചെയ്യുന്നത്, കൂടാതെ സെറ്റിൽ വലിയ ഊർജ്ജത്തോടെ ചിത്രീകരണം സുഗമമായി നടക്കുന്നു"-അവർ പറഞ്ഞു.

അറ്റ്ലിയാണ് റാക്കയുടെ സംവിധാനം നിർവഹിക്കുന്നത്. 'റാക്ക'യുടെ ചിത്രീകരണം ഗർഭകാലം മുഴുവൻ തുടരാൻ ദീപിക പദ്ധതിയിട്ടിരിക്കുന്നു എന്ന റിപ്പോർട്ടുകളും ഏതാനും ദിവസങ്ങൾക്ക് മുമ്പ് വന്നിരുന്നു. "ഗർഭകാലത്തും ദീപിക പദുകോൺ 'റാക്ക'യിൽ തീവ്രമായ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നുണ്ട്... ഗർഭകാലം മുഴുവൻ ചിത്രീകരണത്തിൽ തുടരും. ദീപികയും നിർമ്മാതാക്കളും എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്"-എന്നും അടുത്ത വൃത്തങ്ങൾ കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു.

'റാക്ക' നിർമ്മിക്കുന്നത് സൺ പിക്ചേഴ്സാണ്. അല്ലു അർജുൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം 2027-ലാണ് തിയേറ്ററുകളിലെത്തുക. അതേസമയം, ഷാരൂഖ് ഖാന്റെ 'കിംഗ്' എന്ന ചിത്രത്തിലും ദീപിക അഭിനയിക്കുന്നുണ്ട്. ഞായറാഴ്ചയാണ് ദീപികയും ഭർത്താവ് രൺവീർ സിങ്ങും സംയുക്ത ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഗർഭവാർത്ത (second pregnancy) പുറത്തുവിട്ടത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi