പ്രശസ്ത ടെലിവിഷൻ താരമാണ് ശുഭാംഗി അത്രെ. കൗമാരപ്രായത്തിൽ തനിക്ക് നേരിടേണ്ടി വന്ന ഭയപ്പെടുത്തുന്ന ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ശുഭാംഗിയിപ്പോൾ. സ്റ്റോക്കിങ്ങിനെപ്പറ്റി സംസാരിക്കവേ, ഒരു പുരുഷൻ നിരന്തരം തന്നെ ബൈക്കിൽ പിന്തുടരുകയും വീടിനടുത്തുള്ള റോഡുകളിലും കെട്ടിടങ്ങളിലും അവരുടെ പേരുകൾ ഒരുമിച്ച് എഴുതുകയും ചെയ്തതായി അവർ വെളിപ്പെടുത്തി. 'The Male Feminist' എന്ന പരിപാടിയിലാണ് അവർ മനസ്സു തുറന്നത്. ഈ അനുഭവം തനിക്കും കുടുംബത്തിനും വലിയ ഭയമുണ്ടാക്കിയെന്നും സ്റ്റോക്കിങ്ങിനും ഉപദ്രവത്തിനുമെതിരേ സ്ത്രീകൾ സംസാരിക്കേണ്ടതുണ്ടെന്നും താരം പറഞ്ഞു. 

To advertise here,

"എൻ്റെ ജീവിതത്തിലെ വളരെ ഭയപ്പെടുത്തുന്ന ഒരു സംഭവമായിരുന്നു അത്. ഞാൻ ഇൻഡോറിൽ പത്താം ക്ലാസ്സിലോ പതിനൊന്നാം ക്ലാസ്സിലോ പഠിക്കുകയായിരുന്നു. അയാൾ എൻ്റെ പേരും സ്വന്തം പേരും ഒരുമിച്ച് റോഡുകളിലും കെട്ടിടങ്ങളിലും എഴുതി. ഞങ്ങൾ വീടിൻ്റെ വാതിൽ തുറക്കുമ്പോഴെല്ലാം, മുന്നിലെ ചുമരിൽ ആ പേര് കാണാമായിരുന്നു. ബൈക്കിൽ എന്നെ പിന്തുടർന്ന് ചുറ്റിപ്പറ്റുമായിരുന്നു. ഒരു ദിവസം എൻ്റെ സഹോദരി അയാളോട് സംസാരിച്ചു, ഇത് ചെയ്താൽ ഒന്നും നേടാനാവില്ലെന്നും, ആദ്യം എന്തെങ്കിലും ആയിത്തീർന്ന് നേട്ടം കൈവരിച്ച ശേഷം വരികയാണെങ്കിൽ സംസാരിക്കാമെന്നും പറഞ്ഞു. ഇതെല്ലാം ഞങ്ങളെ വല്ലാതെ ഭയപ്പെടുത്തി. ബലാത്സംഗത്തെക്കുറിച്ചും മറ്റും ഞങ്ങൾ വളരെയധികം കേൾക്കുന്നുണ്ടായിരുന്നു, അതുകൊണ്ട് കുടുംബം സ്വാഭാവികമായും ഭയപ്പെട്ടു."-ശുഭാംഗി പറഞ്ഞു.

ഇത്തരം സംഭവങ്ങൾ കഴിവുള്ള യുവതികളെ വീടിന് പുറത്തിറങ്ങാൻ പോലും മടിക്കുന്ന അവസ്ഥയിലേക്ക് നയിക്കുമെന്ന് അവർ പറഞ്ഞു. ഇന്നത്തെ പെൺകുട്ടികൾക്ക് തങ്ങൾ ഇടപഴകുന്ന ആളുകളെയും സാഹചര്യങ്ങളെയും തിരഞ്ഞെടുക്കാനും ശ്രദ്ധിക്കാനും കൂടുതൽ സാധിക്കുന്നുണ്ടെന്നും അത് നല്ല കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi