'ഏക് ദുജേ കേലിയേ' (1981) എന്ന സിനിമയിലെ 'തേരെ മേരെ ബീച്ച് മേം' എന്ന പാട്ടുകേൾക്കുമ്പോൾ എല്ലാവരുടെ മനസ്സിലേക്കും ഓടിയെത്തുന്ന ചില കാര്യങ്ങളുണ്ട്. എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദവും കമൽഹാസൻ-രതി അഗ്നിഹോത്രി കൂട്ടുകെട്ടിന്റെ അഭിനയവും. രതിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു അതിലെ സപ്‌ന. തമിഴിലൂടെ അഭിനയത്തിലെത്തിയ അവരുടെ കരിയർ കന്നഡയും തെലുഗുവും കടന്നാണ് ബോളിവുഡിലെത്തിയത്. അതിനുശേഷം ഒട്ടേറെ ഹിന്ദിസിനിമകളിൽ അവർ അഭിനയിച്ചു. സിനിമയിൽ ഉന്നതിയിൽ നിൽക്കുമ്പോഴും തന്റെ സ്വകാര്യജീവിതം അത്ര മനോഹരമായിരുന്നില്ലെന്ന് തുറന്നുപറയുകയാണ് രതി ഇപ്പോൾ.

To advertise here,

1985-ലാണ് രതി വിവാഹിതയായത്. വ്യവസായിയായ അനിൽ വിർവാനിയുമായുള്ള വിവാഹത്തിനുശേഷം അച്ഛന്റെ മരണവും. അതോടെ സിനിമ വിടാൻ തീരുമാനിച്ചു രതി.

താൻ ഗാർഹികപീഡനത്തിനിരയാണെന്ന് രതി പറയുന്നു. 30 വർഷത്തോളം ഇത് സഹിച്ചുവെന്നും എന്നിട്ടും സന്തുഷ്ടകുടുംബിനിയായി അഭിനയിക്കുകയായിരുന്നുവെന്നും അവർ പറയുന്നു. ആരും കാണാത്തിടത്താണ് മർദിച്ചതെന്നും അതുകൊണ്ടാണ് പാടുകൾ കാണാതിരുന്നതെന്നും താരം വെളിപ്പെടുത്തുന്നു. രണ്ടുകാരണങ്ങൾ കൊണ്ടാണ് ആ ബന്ധത്തിൽ തുടർന്നതെന്നാണ് അവർ പറയുന്നത്. ''വിവാഹം വളരെ പവിത്രമാണെന്ന് ഞാൻ കരുതുന്നു. പിന്നെ മകനെ വളർത്തുക എന്ന ഉത്തരവാദിത്തവും. വലുതായപ്പോൾ അവൻ എന്നെ നന്നായി പിന്തുണച്ചു''. കുറച്ചുനാൾ കഴിഞ്ഞാൽ എല്ലാം ശരിയാവുമെന്ന ഉറപ്പിലാണ് വേദനകൾ സഹിച്ചതെന്നും താരം. പലപ്പോഴും ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്നും താരം വെളിപ്പെടുത്തുന്നു. ''ഞാൻ കൊല്ലപ്പെടും എന്ന പേടിയോടെയാണ് ഓരോ ദിവസവും കഴിഞ്ഞത്. സഹിക്ക വയ്യാതെ 2015-ൽ പോലീസിൽ പരാതി കൊടുത്തു. പിന്നീടൊരിക്കലും തിരിച്ച് ആ വീട്ടിലേക്ക് പോയിട്ടില്ല''. മറ്റൊരു വീട്ടിൽ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കുകയായിരുന്നു രതി. ''54വയസ്സായപ്പോഴാണ് ആ തീരുമാനത്തിലെത്തിയത്. ഞാൻ പ്രായമാവുന്നു. ഇനിയും സഹിക്കാൻ വയ്യെന്ന് അപ്പോഴാണ് തോന്നിയത്''.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi