രണ്ട് പതിറ്റാണ്ടിലേറെയായി ഹിന്ദി സിനിമയിൽ പലതരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് കരീന കപൂർ. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ദായ്റ'യുടെ റിലീസിനുള്ള തയ്യാറെടുപ്പിലാണ് അവരിപ്പോൾ. ഹിന്ദി സിനിമാ ഇൻഡസ്ട്രിയിൽ ഇപ്പോഴും നിലനിൽക്കുന്ന കൂട്ടത്തോടെയുള്ള അനുകരണ പ്രവണതയെ (herd mentality) ചോദ്യം ചെയ്യുകയാണ് താരം. സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത 'അനിമൽ' എന്ന ചിത്രമാണ് അവർ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. അതിന്റെ വിജയത്തിന് ശേഷം എല്ലാവരും അത്തരം അക്രമം നിറഞ്ഞ സിനിമകൾ ചെയ്യാൻ താത്പര്യ പ്പെടുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി.

To advertise here,

“പ്രേക്ഷകർ നമ്മൾ വിചാരിക്കുന്നതിനേക്കാൾ ബുദ്ധിമാന്മാരാണ്. സിനിമ നല്ലതാണോയെന്നും അത് കാണണമോയെന്നും അവർക്ക് കൃത്യമായി മനസ്സിലാകും. അതുകൊണ്ട് ഇന്ന് കാര്യങ്ങൾ ഒരു യുവപ്രണയകഥയിൽ മാത്രം ഒതുങ്ങുന്നില്ല. ഇത്തരം കാര്യങ്ങളെല്ലാം ഇപ്പോൾ കാലഹരണപ്പെട്ടതാണ്. അതായത് ഇപ്പോൾ വയലൻസാണ് ട്രെൻഡ്. 'അനിമൽ' വിജയിച്ചല്ലോ, എന്നാൽ നമുക്കെല്ലാവർക്കും കൂടി വയലൻസ് നിറഞ്ഞ സിനിമകൾ ചെയ്യാം’ എന്ന രീതിയിലാണ് കാര്യങ്ങൾ.

നമുക്കെപ്പോഴും കൂട്ടത്തോടെ അനുകരിക്കുന്ന ഒരു മാനസികാവസ്ഥയാണ്. എന്നാൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന സംവിധായകരുമുണ്ട്. അവർ പ്രേക്ഷകരെ ചിന്തിപ്പിക്കുകയും, അവരുടെ ചിന്തകളെ ഉണർത്തുകയും, സ്വന്തമായി ഒരു ആരാധകവൃന്ദം ഉണ്ടാക്കുകയും ചെയ്യുന്നു.”

“യുവതലമുറയിലെ പ്രേക്ഷകർ ചിന്തിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കും. ഇനി സംവിധായകർക്ക് 'ഇതൊരു കോമഡി ചിത്രമാണ്, ആളുകൾ തീർച്ചയായും കാണും' എന്ന് പറഞ്ഞ് സിനിമ ചെയ്യാനാകില്ല! എല്ലാ സിനിമകളും 200 കോടിയോ 500 കോടിയോ കളക്ഷൻ നേടണമെന്നില്ല. ഞങ്ങൾ ഇതിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്, പ്രേക്ഷകർ ഞങ്ങളെ സഹായിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു.”

2023-ൽ റിലീസ് ചെയ്ത 'അനിമൽ', ബോക്സോഫിസിൽ വലിയ വിജയമായിരുന്നു, ലോകമെമ്പാടുമായി 900 കോടിയിലധികം രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. ഇതിന്റെ രണ്ടാം ഭാഗമായ 'അനിമൽ പാർക്ക്' നിർമ്മാണത്തിലാണ്. അതേസമയം, അന്വേഷണാത്മക ചിത്രമായ 'ദായ്റ'യിൽ പൃഥ്വിരാജ് സുകുമാരനാണ് കരീനയ്ക്കൊപ്പമെത്തുന്നത്. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi