അറുപതുകളിലും ആരോഗ്യവും ചുറുചുറുക്കുമുള്ള മനസ്സിനും ശരീരത്തിനും ഉടമയാണ് ബിസിനസുകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ നിത അംബാനി. റിലയൻസ് സാമ്രാജ്യത്തിന്റെ മുഖമായി നിലകൊള്ളുന്ന നിത തന്റെ ഊർജത്തിന്റെ പിന്നിലെ രഹസ്യത്തെപ്പറ്റി പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്.

To advertise here,

യോഗ മുതൽ സമീകൃതമായ സസ്യാഹാരം വരെ, ശക്തിക്കും mobilityക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രാധാന്യം നൽകുന്ന ഒരു ദിനചര്യയാണ് നിത പിന്തുടരുന്നത്. വ്യായാമം പണ്ടുതൊട്ടേ അവരുടെ ജീവിതശൈലിയുടെ പ്രധാന ഭാഗമാണ്. ദിവസവും ഒരേ ദിനചര്യ പിന്തുടരുന്നതിന് പകരം, ആഴ്ചയിൽ അഞ്ച് മുതൽ ആറ് ദിവസം വരെ വിവിധ പേശികളുടെ വ്യായാമങ്ങൾ മാറിമാറിയാണ് ചെയ്യുന്നത്. "കാലുകളുടെ വ്യായാമമാണ് (Leg days) എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഒരു നർത്തകിയുടേതുപോലെ ശക്തമായ കാലുകൾ എനിക്കുണ്ട്" ഭരതനാട്യ പരിശീലനത്തിന് നൽകിയ വർഷങ്ങളെ അനുസ്മരിച്ചുകൊണ്ട് അവർ പറഞ്ഞു. ആറാമത്തെ വയസ്സു മുതൽ ക്ലാസിക്കൽ നൃത്തം അഭ്യസിച്ചുതുടങ്ങിയ നിതയുടെ ദിനചര്യയിൽ ഇന്നും നൃത്തമുണ്ട്.

സ്ട്രെങ്ത് ട്രെയ്നിങ്ങിനൊപ്പം യോഗ, ശരീരത്തിന്റെ ചലനാത്മകതയും വഴക്കവും വർദ്ധിപ്പിക്കുന്ന വ്യായാമങ്ങൾ, കോർ-സ്ട്രെങ്ത് (core-strengthening) വ്യായാമങ്ങൾ എന്നിവയും നിതയുടെ ഫിറ്റ്‌നസ് ദിനചര്യയിലുണ്ട്. ചില ദിവസങ്ങളിൽ നീന്തൽ, ജലവ്യായാമങ്ങൾ, ഒരു മണിക്കൂർ നൃത്തം എന്നിവയും ചെയ്യും. ദിവസവും 5,000 മുതൽ 7,000 വരെ ചുവടുകൾ നടക്കാനും അവർ ശ്രമിക്കാറുണ്ട്.

ഭക്ഷണക്രമം

"എന്റെ ഭക്ഷണക്രമം സമീകൃതമാണ്. ഞാനൊരു സസ്യഭോജിയാണ്, ഭക്ഷണം കൂടുതൽ ജൈവീകവും പ്രകൃതിദത്തവുമാണ്" എന്നാണ് നിത പറഞ്ഞിട്ടുള്ളത്. പ്രോട്ടീന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ എടുത്തുപറഞ്ഞിട്ടുണ്ട്. പഞ്ചസാരയും പഞ്ചസാരയ്ക്ക് പകരമുള്ള കൃത്രിമ വസ്തുക്കളും അവർ ഒഴിവാക്കാറാണ് പതിവ്.

നിതയെ സംബന്ധിച്ചിടത്തോളം ഫിറ്റ്‌നസ് എന്നാൽ ഒരു പ്രത്യേക ശരീരപ്രകൃതി നിലനിർത്തുകയല്ല, മാനസികാരോഗ്യത്തിൽ വ്യായാമം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ദിവസം മുഴുവൻ പോസിറ്റീവായിരിക്കാൻ ഇത് സഹായിക്കുന്നുവെന്നും അവർ വിശ്വസിക്കുന്നു. "ഇത് എൻഡോർഫിനുകൾ പുറത്തുവിടുന്നു, സമ്മർദ്ദം കുറയ്ക്കുന്ന സന്തോഷ ഹോർമോണുകളാണവ"- ഒരിക്കൽ അവർ പറഞ്ഞു. അതേസമയം, തന്റേത് പ്രായത്തോടുള്ള പോരാട്ടമല്ലെന്നും മറിച്ച് അതിനെ ഉൾക്കൊള്ളലാണെന്നും നിത വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവരും സമയം കണ്ടെത്തി സ്വയം മുൻഗണന നൽകാനും വ്യായാമം ചെയ്യാനും നിത ശുപാർശ ചെയ്യുന്നു. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi