തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്‌യുടെ മകനാണ് നടനും സംവിധായകനുമായ ജേസൺ സഞ്ജയ്. വിജയ് ചിത്രങ്ങളായ ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം, വേട്ടൈക്കാരൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ജേസൺ. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് 'സിഗ്മ'. സുന്ദീപ് കിഷൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രം, ഒക്ടോബർ 2-നാണ് തിയേറ്ററുകളിലെത്തുക.

To advertise here,

നേരത്തെ ജൂലായ് 31-നായിരുന്നു ചിത്രത്തിന്റെ റിലീസിങ് നിശ്ചയിച്ചിരുന്നത്. എന്നാൽ വിജയ്‌യുടെ 'ജനനായകൻ' എന്ന ചിത്രത്തിന്റെ റിലീസുമായി ക്ലാഷ് ആവാതിരിക്കാനായി അത് മാറ്റിവെച്ചു. എന്നാലിപ്പോൾ പുറത്തുവരുന്നത് മറ്റൊരു വാർത്തയാണ്. വിജയ്‌യുടെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ 'തിരുപ്പാച്ചി' റി-റിലീസിങ്ങിനൊരുങ്ങുകയാണ്. ഒക്ടോബർ 1-നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

വിജയ് അഭിനയത്തിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പല വിജയചിത്രങ്ങളും വീണ്ടും തിയേറ്ററിലെത്തുകയാണ്. അതിന്റെ ഭാഗമായിട്ടാണത്രേ 'തിരുപ്പാച്ചി'യും വീണ്ടും വരുന്നത്.

2005-ലാണ് 'തിരുപ്പാച്ചി' റിലീസായത്. വിജയ്‌ക്കൊപ്പം തൃഷയും മുഖ്യവേഷത്തിലെത്തിയ സിനിമ ഏകദേശം 14 കോടിക്കാണ് നിർമിച്ചത്. തിരിച്ചുപിടിച്ചത് 32 കോടി രൂപയും. 112 തിയേറ്ററുകളിൽ 100 ദിവസമാണ് ഓടിയത്. ചെന്നൈയിലെ ഒരു തിയേറ്ററിൽ 200 ദിവസമാണ് ചിത്രം പ്രദർശിപ്പിച്ചത്. അങ്ങനെ വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി മാറി. 21 വർഷങ്ങൾക്കുശേഷം തിയേറ്ററിലെത്തുമ്പോൾ വിജയം ആവർത്തിക്കുമോ എന്ന ആകാംക്ഷയിലാണ് സിനിമാലോകം. അതിനൊപ്പം നേരത്തെ നടക്കേണ്ടിയിരുന്ന അച്ഛൻ-മകൻ ക്ലാഷ് ഇപ്പോഴുണ്ടാവുമോ എന്നാണ് പ്രേക്ഷകരും നോക്കിയിരിക്കുന്നത്.

നേരത്തെ 'സിഗ്മ'യിലെ സിംഗിൾ റിലീസായപ്പോൾ അതേറെ ചർച്ചയായിരുന്നു. അതിൽ ജേസണും പ്രത്യക്ഷപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ നൃത്തച്ചുവടുകളിലും മാനറിസങ്ങളിലും അച്ഛനുമായി ഏറെ സാമ്യമുണ്ടെന്ന് ആരാധകർ അഭിപ്രായപ്പെടുകയും ചെയ്തു. വിജയ് ചിത്രമായ 'പോക്കിരി'യിലെ ഒരു പ്രശസ്തമായ സീക്വൻസും സിനിമയിൽ റീക്രിയേറ്റ് ചെയ്തിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi