മുടി മാറ്റിവെക്കാൻ പലരും പണം തരാമെന്ന് പറഞ്ഞു; അനുപം ഖേർ അത് നിരസിച്ചതിനുപിന്നിൽ

ഫോട്ടോ: PTI
ഫോട്ടോ: PTI

സിനിമയിലെത്തണമെന്ന ആഗ്രഹവുമായിട്ടാണ് അനുപം ഖേർ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ ചേർന്നത്. പക്ഷേ അദ്ദേഹം സിനിമയെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ പങ്കുവെക്കുമ്പോഴെല്ലാം, പലരും കളിയാക്കി. ഒട്ടും മുടിയില്ലാത്ത തലയുമായി എങ്ങനെ സിനിമയിൽ പിടിച്ചുനിൽക്കുമെന്നാണ് അവർ സംശയിച്ചത്.

എന്നിട്ടും 42 വർഷത്തോളമായി സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ് താരം. ബോളിവുഡിനൊപ്പം തെലുഗു, ഇംഗ്ലീഷ്, മലയാളം, തമിഴ്, ചൈനീസ്, പഞ്ചാബി സിനിമകളിലും അദ്ദേഹം അഭിനയിച്ചു. അതിനിടയിൽ നിർമാതാവായി. ഓം ജയ് ജഗദീഷ്, തൻവി ദ ഗ്രേറ്റ് എന്നീ സിനിമകൾ സംവിധാനം നിർവഹിക്കുകയും ചെയ്തു. 'തൻവി ദ ഗ്രേറ്റി'ലൂടെ തിരക്കഥാകൃത്തുമായി മാറി അനുപം.

പിങ്ക് വില്ലയ്ക്ക് നൽകിയ ഒരഭിമുഖത്തിൽ ഹെയർ ട്രാൻസ്പ്ലാന്റ് കമ്പനികൾ അദ്ദേഹത്തെ സമീപിച്ചിരുന്നുവെന്ന് അനുപം വെളിപ്പെടുത്തുന്നു. ഹെയർ ട്രാൻസ്പ്ലാന്റിനായി പണം നൽകാമെന്നായിരുന്നു അവരുടെ വാഗ്ദാനമെന്നും താനത് നിരസിച്ചുവെന്നും താരം പറയുന്നു.

''എല്ലാ ഹെയർ ട്രാൻസ്പ്ലാന്റ് കമ്പനികളുടെയും ഡോക്ടർമാരുടെയും സ്വപ്‌നമാണ് ഞാൻ. പലരും മുടി മാറ്റിവെയ്ക്കാൻ എനിക്ക് പണംതരാൻ തയ്യാറാണെന്ന് പറഞ്ഞു. പക്ഷേ ഞാനവർക്ക് ഒരിക്കലും അവസരം നൽകിയില്ല''.

അതിനായി എത്ര പണം നൽകിയാലും താൻ സ്വീകരിക്കില്ലെന്നും അദ്ദേഹം പറയുന്നു. ''ആ പണം ഞാൻ സ്വീകരിക്കില്ല. കാരണം മുടിമാറ്റിവെച്ചാൽ ഞാനൊരിക്കലും പഴയതുപോലെയാവില്ലെന്ന് എനിക്ക് തോന്നുന്നു. ഒരിക്കൽ ഞാൻ പത്രം വായിക്കുകയായിരുന്നു. അതിൽ ഹെയർ ഓയിലിന്റെ പരസ്യവുമുണ്ടായിരുന്നു. അത് ഞാൻ കണ്ടിരുന്നില്ല. മകൻ സിക്കന്ദർ വളരെ ചെറുതാണന്ന്. ഞാൻ ആ പരസ്യം നോക്കുകയാണെന്ന് സിക്കന്ദർ കരുതി, 'അച്ഛാ, അതിനെക്കുറിച്ച് ചിന്തിക്കുക പോലും വേണ്ട'. അവൻ ഉടനെ പറഞ്ഞു''. 'ഖോസ്ല കാ ഗോസ്ല 2' എന്ന സിനിമയാണ് അനുപം ഖേറിന്റേതായി വരാനിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Anupam Kher's journey from National School of Drama to 42 years in cinema. The actor reveals he turned down multiple offers for free hair transplants. Kher embraces his natural look as part of his identity.