ചേരാത്ത സ്ഥലത്ത് എത്തിയ വേവലാതിയിൽ ഞങ്ങൾക്ക് അന്ന് നിറച്ചുണ്ണാൻ പറ്റിയില്ല

മകൾ മഞ്ചാടിയുടെ പിറന്നാൾ മാസമാണ് ഫെബ്രുവരി. ഒരു മാസം മുൻപ് തന്നെ ഞാൻ ഒരുക്കങ്ങൾ തുടങ്ങി. വീട് മിനുക്കലും ഉടുപ്പുകൾ വാങ്ങലും കേക്ക് ഏത് തീമിൽ വേണമെന്ന ചർച്ചകളും ഒക്കെയായി. അവളെ എന്തൊക്കെ കൊതിപ്പിക്കുന്നു എന്ന് സദാ നിരീക്ഷിക്കുന്നുണ്ട്. എങ്ങനെയൊക്കെ സന്തോഷിപ്പിക്കാം എന്ന ചിന്തയാണ് ഓരോ പിറന്നാൾ വരുമ്പോഴും. അവൾ ഞങ്ങൾക്ക് വളരെ പ്രധാനമാണ് എന്നവൾക്ക് ബോധ്യപ്പെടണം എന്നൊരു തോന്നൽ എനിക്കുണ്ട്. കുട്ടിക്കാലത്തെ എന്നെ ആരും കണ്ടിട്ടില്ല എന്നുള്ള നഷ്ടബോധമോ നിരാശയോ എനിക്കുണ്ട്. അത് അവൾക്ക് ഉണ്ടാവരുത് എന്നൊക്കെയാണ് അമ്മചിന്തകൾ.
ഈ പിറന്നാൾ ഒരുക്കങ്ങൾക്കിടയിൽ പെട്ടെന്ന് എനിക്ക് മണിക്കുട്ടിയുടെ ഒരു പിറന്നാൾ ഓർമ്മ വന്നു. ഇത്തവണ മണിക്കുട്ടിക്കഥയിൽ ആ പിറന്നാൾക്കഥയാവാം. മലയാള മാസവും നാളും നോക്കിയാണ് അന്ന് ഞങ്ങൾ പിറന്നാൾ കണക്കാക്കിയിരുന്നത്. ആ കണക്ക് കൂട്ടൽ പ്രത്യേക ശ്രദ്ധ വേണ്ട കാര്യമാണ്. മലയാള മാസത്തിലെ നാലാം തിയ്യതിക്കുള്ളിൽ നാള് വരികയാണെങ്കിൽ അതല്ല, അതിന് ശേഷം അതേ നാള് വരുന്ന ദിവസമാണ് പിറന്നാളായി കണക്കാക്കേണ്ടത് എന്നോ മറ്റോ ഒരു നിയമമുണ്ട്. അതുകൊണ്ട് ആശയക്കുഴപ്പം പെട്ടെന്ന് ഉണ്ടാവുന്ന പരിപാടിയാണ് ഓരോ പുതുവർഷ കലണ്ടറിലും അവരവരുടെ പിറന്നാൾ കണ്ടെത്തുക എന്നത്.അതുകൊണ്ട് കലണ്ടർ കിട്ടുമ്പോൾ മുതൽ ഞങ്ങൾ അമ്മമാരുടെ പുറകേ കൂടും. എന്റെ പിറന്നാൾ എന്നാ അമ്മേ വരുന്നത് എന്ന ചോദ്യവുമായി.