‘എന്തിനാണ് വിദ്യാർത്ഥികൾ നീറ്റ് പോലുള്ള പരീക്ഷകൾക്ക് പുറകെ പോകുന്നത്’? വിമർശനവുമായി രാം ഗോപാൽ വർമ്മ

രാജ്യത്തെ പരമ്പരാഗത വിദ്യാഭ്യാസ രീതികളെയും മെഡിക്കൽ കോഴ്സുകളുടെ ഭാവിയെയും ചോദ്യം ചെയ്ത് സംവിധായകൻ രാം ഗോപാൽ വർമ്മ. നീറ്റ് (NEET) പരീക്ഷാക്രമക്കേടുകളെ തുടർന്നുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെയാണ് രാം ഗോപാൽ വർമ്മ (RGV) തന്റെ അഭിപ്രായം 'X' ൽ പങ്കുവെച്ചത്.
"EDUCATION SHOULD BE KILLED" എന്ന കുറിപ്പോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. പഴഞ്ചൻ രീതിയിലുള്ള പഠനക്രമങ്ങൾ ഉപേക്ഷിച്ച് കുട്ടികളെ എഐ സാങ്കേതികവിദ്യകളിലേക്ക് നയിക്കാൻ മാതാപിതാക്കളും മുതിർന്നവരും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
"മനഃപാഠമാക്കുക, എഴുതുക, ജയിക്കുക, ബിരുദം നേടുക, ജോലി കണ്ടെത്തുക" എന്ന പരമ്പരാഗത സമവാക്യം കീറിയെറിയേണ്ട സമയമായി. അഞ്ച് വർഷത്തെ എം.ബി.ബി.എസ്, രണ്ട് വർഷത്തെ പി.ജി, തുടർന്ന് സ്പെഷ്യലൈസേഷൻ എന്നിങ്ങനെ 10 വർഷത്തോളം പഠിച്ച് നേടുന്ന വിവരങ്ങൾ ഇന്ന് ഒരാളുടെ പോക്കറ്റിലുള്ള എഐ- ക്ക് അറിയാം. രോഗനിർണ്ണയവും ചികിത്സാ നിർദ്ദേശങ്ങളും ഒരു ഡോക്ടറേക്കാൾ വേഗത്തിലും കൃത്യതയിലും”.
"രോഗനിർണ്ണയം, ശസ്ത്രക്രിയകൾ എന്നിവ റോബോട്ടുകൾ ചെയ്യുമ്പോൾ, മനുഷ്യരായ ഡോക്ടർമാർ വെറുമൊരു ഇടനിലക്കാരനായി മാറുകയാണ്. ഇതിനായി 10 വർഷത്തെ കോഴ്സിന്റെ ആവശ്യമില്ല" – സംവിധായകന്റെ വാക്കുകൾ.
മോഡേൺ എഐയുടെ പിതാവെന്നറിയപ്പെടുന്ന ജഫ്രി ഹിന്റണിന്റെ വാദങ്ങൾ ഉദ്ധരിച്ച്, അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഡോക്ടർമാരുടെ ജോലി എഐ ഏറ്റെടുക്കുമെന്നും, എന്നിട്ടും എന്തുകൊണ്ടാണ് വിദ്യാർത്ഥികൾ നീറ്റ് പരീക്ഷകൾക്കും മെഡിക്കൽ കോഴ്സുകൾക്കും പുറകെ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.
നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം ഇതിനകം തന്നെ 'മോർച്ചറിയിലാണെന്നും' അതിനെ അടക്കം ചെയ്യാൻ നാം
മടിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു. തന്റെ ഫോണിൽ ലഭ്യമായ വിവരങ്ങൾ എന്തിനാണ് താൻ മനഃപാഠമാക്കുന്നതെന്ന് ചോദിക്കുന്ന പുതിയ തലമുറയെ വിപ്ലവകാരികളായല്ല, മറിച്ച് ശരിയായ ചിന്താഗതിയുള്ളവരായി കാണണം. മുതിർന്നവരുടെ അജ്ഞത കാരണം യുവാക്കളുടെ ഭാവി തകരുന്നതിന് മുമ്പ് നിലവിലെ വിദ്യാഭ്യാസ രീതി മാറ്റിയെഴുതണമെന്നും, എഐ സാങ്കേതികവിദ്യയിലേക്ക് അതിവേഗം മാറുക മാത്രമാണ് ഏക പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു.
രാം ഗോപാൽ വർമ്മയുടെ പ്രതികരണത്തിന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. റോബോട്ടിക് സർജറികൾ പൂർണ്ണമായും എഐ കേന്ദ്രീകൃതമല്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ഒരു വിഭാഗം വാദിക്കുന്നു. കൂടാതെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് മുന്നേറാൻ പരമ്പരാഗത പഠനരീതികൾ ഇപ്പോഴും ആവശ്യമാണെന്നും അഭിപ്രായങ്ങളുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ തട്ടിപ്പാണ് വിദ്യാഭ്യാസ രംഗമെന്നും, പ്ലേ സ്കൂളുകൾക്ക് പോലും ലക്ഷങ്ങൾ വാങ്ങുന്ന രീതി മാറണമെന്നും, ഡിഗ്രികൾക്ക് പകരം നൈപുണ്യത്തിന് പ്രാധാന്യം നൽകണമെന്നും മറ്റു ചിലർ കുറിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ram Gopal Varma argues that traditional 10-year medical degrees are becoming obsolete due to AI., AI is capable of faster and more accurate diagnosis than human doctors., The current education system is described as outdated and in need of a radical shift toward AI-driven learning., RGV emphasizes prioritizing skill-based learning over rote memorization and traditional degrees., The debate highlights the conflict between traditional career paths and the rapid rise of AI technology.