അഭിനേതാക്കൾ വ്യക്തമായ അതിരുകൾ നിശ്ചയിക്കണം; ‘പെഡ്ഡി’ വിവാദത്തിൽ നിത്യമേനോൻ

നിത്യ മേനോൻ(Mbi Library), ജാൻവി കപൂർ(AFP)
നിത്യ മേനോൻ(Mbi Library), ജാൻവി കപൂർ(AFP)

രാം ചരൺ നായകനായ 'പെഡ്ഡി' സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടെ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെ അവതരണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി നിത്യ മേനോൻ. സ്ത്രീകളെ വസ്തുവത്കരിക്കുന്ന പ്രവണത തെന്നിന്ത്യൻ സിനിമയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, സിനിമാ വ്യവസായത്തിലാകെ വ്യാപിച്ചുകിടക്കുന്ന ഒരു പ്രവണതയാണെന്നും നിത്യ അഭിപ്രായപ്പെട്ടു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് താരം ഈ വിഷയത്തിൽ പ്രതികരിച്ചത്. സിനിമയുടെ അതിരുകടന്ന വാണിജ്യവത്കരണമാണ് ഇത്തരം അവതരണങ്ങൾക്ക് പ്രധാന കാരണമെന്ന് നിത്യ ചൂണ്ടിക്കാട്ടി. പ്രേക്ഷകരെ ആകർഷിക്കുന്നതും സാമ്പത്തിക വിജയം നേടുന്നതുമായ കാര്യങ്ങൾക്കാണ് പലപ്പോഴും മുൻഗണന ലഭിക്കുന്നതെന്നും അവർ പറഞ്ഞു.

“പ്രേക്ഷകരെ ഉത്തേജിപ്പിക്കുന്നതും വാണിജ്യപരമായി വിജയിക്കുന്നതുമായ ചേരുവകൾ സിനിമകളിൽ ഉൾപ്പെടുത്താറുണ്ട്. അത് തീർച്ചയായും അതിരുകടക്കാറുണ്ട്. ചില സാഹചര്യങ്ങളിൽ അഭിനേതാക്കൾ കൂടുതൽ വ്യക്തമായ അതിരുകൾ നിശ്ചയിക്കേണ്ടതുണ്ട്. ഒരു രംഗത്തിൽ തങ്ങളെ വസ്തുവത്കരിക്കുന്നതായി തോന്നുന്നുവെങ്കിൽ അതിനെതിരെ പ്രതികരിക്കാനും ‘ഇത് എനിക്ക് അംഗീകരിക്കാനാകില്ല’ എന്ന് പറയാനും അവർ തയ്യാറാകണം,” നിത്യ പറഞ്ഞു.

അഭിനേതാക്കൾ പൂർണമായും നിസ്സഹായരല്ലെന്നും അവർ കൂട്ടിച്ചേർത്തു. “വർഷങ്ങളായി ഇത്തരത്തിലുള്ള വാണിജ്യ സിനിമകളിൽ അഭിനയിച്ച ഒരാൾ പെട്ടെന്ന് അതിനെതിരെ സംസാരിച്ചാൽ എല്ലാവരും അതിനെ ഗൗരവമായി കാണണമെന്നില്ല. എന്നാൽ ഒരു സാഹചര്യത്തിലും പൂർണമായും നിസ്സഹായരാകേണ്ടി വരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. സ്വന്തം നിലപാട് വ്യക്തമാക്കാൻ സാധിക്കും. അത് ഓരോരുത്തരുടെയും മുൻഗണനകളെ ആശ്രയിച്ചിരിക്കുന്നു. ചില സിനിമകളും ചില വിഭാഗത്തിലുള്ള കഥാപാത്രങ്ങളും എനിക്ക് നഷ്ടമായിട്ടുണ്ടാകാം. എന്നാൽ പ്രശസ്തിയേക്കാൾ എന്റെ മൂല്യങ്ങളാണ് എനിക്ക് പ്രധാനം.” താരം വ്യക്തമാക്കി.

പെഡ്ഡിയിലെ ജാൻവി കപൂറിന്റെ കഥാപാത്രത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനമുയർന്നിരുന്നു. വെറും ഗ്ലാമർരംഗങ്ങൾക്കുവേണ്ടി ജാൻവിയെ അവതരിപ്പിച്ചുവെന്ന വിവാദത്തെ തുടർന്ന് സംവിധായകൻ ബുചി ബാബു സന പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്നും ഒരു സ്ത്രീ കഥാപാത്രത്തെയും അപമാനിക്കുകയോ വസ്തുവത്കരിക്കുകയോ ചെയ്യാനുള്ള ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകരുടെ ആശങ്കകൾ മാനിക്കുന്നതായും ചിലരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദമുണ്ടെന്നും വ്യക്തമാക്കിയ സംവിധായകൻ, വിമർശനവിധേയമായ രംഗങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായും അറിയിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: nithya-menen-peddi-movie-controversy-women-objectification