ആരാണാദ്യം ഉണ്ടാക്കിയതെന്ന തര്‍ക്കം തീരാതെ ഡല്‍ഹിയിലെ കോടതിയിലെത്തിരിക്കുകയാണ് ദാല്‍ മഖനിയും ബട്ടര്‍ ചിക്കനും. ഡല്‍ഹിയിലെ പ്രശസ്ത ഹോട്ടല്‍ ശൃംഖലയായ മോത്തി മഹല്‍ അധികൃതര്‍ പറയുന്നത് തങ്ങളാണ് ഈ രണ്ട് വിഭവങ്ങളുടെയും പിന്നിലെന്നാണ്. എന്നാല്‍ മറ്റൊരു പ്രമുഖഗ്രൂപ്പായ ദര്യഗഞ്ച് അതിനെ എതിര്‍ത്തു. തങ്ങളുടെ പൂര്‍വികരാണ് ബട്ടര്‍ ചിക്കനും ദാല്‍ മഖനിയും ഉണ്ടാക്കിത്തുടങ്ങിയതെന്നാണ് അവരുടെ വാദം. ഈ തര്‍ക്കം ഇന്നോ ഇന്നലെയോ തുടങ്ങിയതൊന്നുമല്ല. വര്‍ഷങ്ങളുടെ പഴക്കമുണ്ടിതിന്. 

To advertise here,

ബട്ടര്‍ ചിക്കനും ദാല്‍ മഖനിയും തങ്ങളുടെ വിഭവമാണെന്ന് ദര്യഗഞ്ച് അവരുടെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുക കൂടി ചെയ്തതോടെ തര്‍ക്കം രൂക്ഷമായി. അതോടെ മോത്തി മഹല്‍ കോടതിയെ സമീപിച്ചു. 

ഈ സംഭവത്തിനെല്ലാം പിന്നിലൊരു സൗഹൃദത്തിന്റെ കഥയുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് കുന്ദന്‍ലാല്‍ ജഗ്ഗി, കുന്ദന്‍ലാല്‍ ഗുജ്‌റാള്‍ എന്നീ രണ്ട് സുഹൃത്തുക്കളും മറ്റൊരു സുഹൃത്തും ചേര്‍ന്ന് മോത്തി മഹല്‍ എന്ന ഹോട്ടല്‍ തുടങ്ങി. ആദ്യം പെഷവാറില്‍ ആയിരുന്നുവെങ്കിലും പിന്നീടത് ദര്യഗഞ്ച് എന്ന സ്ഥലത്തേക്ക് മാറി. അന്നാണ് ബട്ടര്‍ ചിക്കനും ദാല്‍ മഖനിയും തണ്ടൂരി ചിക്കനുമൊക്കെ ഹോട്ടലില്‍ ഉണ്ടാക്കിത്തുടങ്ങിയത്. കാലക്രമേണ ഈ സുഹൃത്തുക്കളുടെ മരണശേഷം, രണ്ട് ഹോട്ടലുകളായി മാറി. മോത്തി മഹല്‍ എന്നും ദര്യഗഞ്ച് എന്നും പേരിടുകയും ചെയ്തു.  

ഇപ്പോള്‍ കുന്ദന്‍ലാല്‍ ഗുജ്‌റാളിന്റെ മകളും മോത്തി മഹലിന്റെ ഉടമയുമായ രൂപ ഗുജ്‌റാളാണ് കോടതിയെ സമീപിച്ചത്. ദര്യഗഞ്ചിന്റെ അവകാശവാദം നിര്‍ത്തിക്കണമെന്നാണ് അവരുടെ ആവശ്യം. തങ്ങള്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്ക് രണ്ടുകോടി രൂപ ദര്യഗഞ്ച് നല്‍കണമെന്നും അവര്‍ പറയുന്നു. എന്നാല്‍, ദര്യഗഞ്ച് ഇപ്പോഴും തങ്ങളുടെ വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. മോത്തി മഹല്‍ തുടങ്ങിയപ്പോള്‍ അന്ന് ഹോട്ടലിന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് ഗുജ്‌റാള്‍ ആണെങ്കിലും, ജഗ്ഗിയായിരുന്നു ഷെഫ് എന്നാണ് ദര്യഗഞ്ച് പറയുന്നത്. അതുകൊണ്ട് വിഭവങ്ങള്‍ തങ്ങളുടേതാണെന്ന് അവര്‍ ഉറപ്പിച്ചുപറയുന്നു. എന്തായാലും അവകാശം വ്യക്തമാക്കുന്ന തെളിവുകളും മറ്റ് രേഖകളും ഹാജരാക്കാന്‍ കോടതി ദര്യഗഞ്ചിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മാത്രമല്ല താത്കാലികമായി വെബ്‌സൈറ്റിലെ വിവരങ്ങള്‍ നീക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.