ഹൗറയില്‍നിന്ന് കുല്‍ട്ടീയിലേക്കുള്ള തീവണ്ടിയില്‍ ഇരിക്കുമ്പോള്‍ മനസ്സുനിറയെ സന്ദേഹമായിരുന്നു. ഒരു സംഭാഷണമധ്യേ, ആരോ പറഞ്ഞുകേട്ട 'ഭൂത്ഗാവി'നെ തേടിയിറങ്ങിയതാണ് ഞാന്‍. വര്‍ഷങ്ങളായി കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കിയ എനിക്ക് 'ഭൂതഗ്രാമം' എന്ന പേരുകേട്ടപ്പോള്‍ത്തന്നെ കൗതുകം തോന്നി. പ്രേതാത്മാക്കള്‍ വിഹരിക്കുന്ന ഗ്രാമമായിരിക്കുമോ അത്? അല്ലെങ്കില്‍ എങ്ങനെയായിരിക്കാം അത്തരമൊരു പേര് വന്നത്? ആഴ്ചകളോളം ആ ഗ്രാമത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു. ഒടുവില്‍ പശ്ചിം ബര്‍ധമാന്‍ ജില്ലയിലെ അസന്‍സോളിന് സമീപത്തുള്ള ബെനെഗ്രാം ആണ് 'ഭൂതഗ്രാമം' എന്നപേരില്‍ അറിയപ്പെടുന്നതെന്ന് മനസ്സിലാക്കി. ബെനെഗ്രാം അഥവാ ബെനെഗാവ് എന്ന ഈ ഗ്രാമത്തിന് സമീപമുള്ള റെയില്‍വേസ്റ്റേഷന്‍ കുല്‍ട്ടീയാണെന്ന് അറിഞ്ഞു. അപരിചിതമായൊരു ഭൂപ്രദേശത്തേക്ക് തനിയെ യാത്രചെയ്യുന്നത് ഉചിതമല്ലാത്തതിനാല്‍ ഒരു സുഹൃത്തുമൊന്നിച്ചാണ് യാത്രപുറപ്പെട്ടത്. 

To advertise here,

ഹൗറയില്‍നിന്ന് നാലുമണിക്കൂര്‍നീണ്ട തീവണ്ടിയാത്രയ്‌ക്കൊടുവില്‍ കുല്‍ട്ടീയിലിറങ്ങി. സ്റ്റേഷന്റെ പുറത്തിറങ്ങിയ ഞങ്ങള്‍ പലരോടും ഭൂതഗ്രാമത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ പ്രായംചെന്ന ഒരാള്‍ സഹായത്തിനെത്തി. കുല്‍ട്ടീയില്‍നിന്ന് ഏതാണ്ട് അഞ്ചുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബെനെഗാവില്‍ എത്താമെന്ന് അയാള്‍ പറഞ്ഞു. ''സൂക്ഷിക്കണം, അവിടെ പിശാചുക്കള്‍ ഉണ്ട്'' -നന്ദിപറഞ്ഞ് പോകാനൊരുങ്ങുന്ന ഞങ്ങള്‍ക്ക് ഒരു മുന്നറിയിപ്പും.

placeholder
കുല്‍ട്ടീയില്‍നിന്ന് ഒരു റിക്ഷയില്‍ ന്യാമത്പുരിലിറങ്ങിയശേഷം മറ്റൊരു റിക്ഷയില്‍ ബെനെഗാവിലേക്കു തിരിച്ചു. ഗ്രാമത്തിനുള്ളിലേക്ക് പോകാന്‍ സ്ഥലപരിചയമുള്ള ഒരാള്‍കൂടി വേണമെന്നോര്‍ത്തിട്ടാണ് റിക്ഷ വാടകയ്‌ക്കെടുത്തത്. അല്ലെങ്കില്‍ ഷെയര്‍ ഓട്ടോകള്‍ ലഭ്യമായിരുന്നു. ന്യാമത്പുരില്‍നിന്ന് ഏകദേശം ഒന്നരക്കിലോമീറ്ററുണ്ട് ബെനെഗാവിലേക്ക്. വഴിയുടെ തുടക്കത്തില്‍ കുറച്ച് വീടുകള്‍ ഉണ്ടെന്നതൊഴിച്ചാല്‍ പാത വിജനം. ബെനെഗ്രാമിലേക്ക് കടക്കുമ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തവിധം ഒരു ഭീതി വന്നുനിറഞ്ഞു. ആളനക്കമില്ലാത്ത പാത. ഹൊറര്‍ മൂവികളില്‍ കാണുന്നതിന് സമാനമായ അന്തരീക്ഷമാണ് ഗ്രാമത്തിന്. ഇടതൂര്‍ന്ന കാടുകള്‍ക്ക് നടുവില്‍ ഗ്രാമം ജീവച്ഛവമായി കിടക്കുന്നു. അവിടവിടങ്ങളിലായി ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടങ്ങളുടെ അവശേഷിപ്പുകള്‍. രണ്ടും മൂന്നും നിലകളുള്ള കെട്ടിടങ്ങളായിരുന്നു അവയെന്ന് അടുത്തെത്തുമ്പോള്‍ മനസ്സിലാകും. ഏകദേശം 200 ഏക്കറിലധികമായി പരന്നുകിടക്കുന്ന ഈ ഗ്രാമത്തില്‍ ഇരുപത് കുടുംബങ്ങള്‍ അധിവസിച്ചിരുന്നത്രേ! കുറെയധികം പ്രദേശത്ത് കൃഷിയും മീന്‍വളര്‍ത്തലുമായി അവര്‍ കഴിഞ്ഞുകൂടി. മുന്നോട്ടുനടന്നപ്പോള്‍ കാടുമൂടിയ നിലയില്‍, മത്സ്യങ്ങളെ വളര്‍ത്തിയിരുന്ന നാലഞ്ചു കുളങ്ങള്‍ കാണപ്പെട്ടു. ഇരുപത് വീടുകളുണ്ടായിരുന്നെങ്കിലും അഞ്ചു വീടുകളുടെ അവശിഷ്ടങ്ങളേ ഇവിടെ കാണാന്‍ സാധിച്ചുള്ളൂ. 

മുന്നോട്ടുനടക്കുംതോറും നിശ്ശബ്ദത ഏറിവന്നു. ആളനക്കമില്ലാത്ത നിര്‍ജീവഭൂമിയിലൂടെ ഞങ്ങള്‍ നടന്നുകൊണ്ടിരുന്നു. വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയിലായി രണ്ടു ക്ഷേത്രങ്ങള്‍ കണ്ടു. ഇരുപതുവര്‍ഷമായി ഒരാള്‍പോലും ഈ ഗ്രാമത്തില്‍ താമസക്കാരായി ഇല്ലത്രേ! അവരുടെ തിരോധാനത്തെപ്പറ്റി ആര്‍ക്കുമറിയില്ല. വരുന്നവഴിക്ക് ബെനെഗ്രാമിനോട് ചേര്‍ന്നുകിടക്കുന്ന പുന്നൂരി ഗ്രാമവാസികളോട് ചോദിച്ചെങ്കിലും അവര്‍ക്കും അധികമൊന്നും പറയാനില്ലായിരുന്നു.

placeholder
ഞങ്ങള്‍ ഗ്രാമത്തിനുള്ളിലേക്ക് പ്രവേശിച്ച പ്രധാന പാതയെ കൂടാതെ ചെറുവഴികളിലൂടെയും ബെനെഗ്രാമിലേക്ക് കടക്കാം. ഇനിയും ഉള്ളിലേക്ക് പോയാല്‍ വീടുകളുടെ അവശിഷ്ടങ്ങള്‍ കാണാന്‍ സാധിക്കുമോയെന്ന് അറിയില്ല. അതേപ്പറ്റി പറഞ്ഞുതരാന്‍ ആരുമില്ല. കാരണം, മനുഷ്യനെ ഭയപ്പെടുത്തുന്ന തരത്തില്‍ കാടുകള്‍കൊണ്ട് നിറഞ്ഞ ഈ പ്രദേശത്തേക്ക് ആരും കടക്കാറില്ല. ചിലപ്പോള്‍ സമൂഹവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള ഒരിടവുമായിരിക്കണം. കുറച്ചുദൂരംകൂടി മുന്നോട്ടുനടന്നപ്പോള്‍ റിക്ഷാക്കാരന്‍ എന്നെ മടക്കിവിളിച്ചത് ഈ ഭയം മൂലമാകണം. 

കുറച്ചുനാള്‍മുന്‍പ് അവിടെയൊരു ക്ഷേത്രം പണിതു. വര്‍ഷത്തിലൊരിക്കല്‍ ലക്ഷ്മീപൂജയ്ക്കായി അവര്‍ ആ ക്ഷേത്രത്തില്‍ വരുകയും പൂജനടത്തുകയും ചെയ്യും. ആ ദിവസം മാത്രമേ ബെനെഗ്രാം, ജനങ്ങളുടെ സാന്നിധ്യം അറിയുന്നുള്ളൂ. വല്ലപ്പോഴും ഞങ്ങളെപ്പോലുള്ളവരല്ലാതെ മറ്റാരും അവിടേക്ക് എത്താറില്ലെന്ന് അയല്‍ഗ്രാമവാസികള്‍ പറഞ്ഞു.
 
'മാജ്ഹി'യെന്ന കുടുംബപ്പേരുള്ളവരായിരുന്നു ബെനെഗാവില്‍ താമസിച്ചിരുന്നതെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ആ കുടുംബത്തില്‍പ്പെട്ട ആരെയെങ്കിലും കണ്ടെത്തിയാല്‍ തിരോധാനത്തെപ്പറ്റി കൂടുതല്‍ അറിയാമെന്ന് തോന്നി. 

placeholder
മടങ്ങിവരുന്ന വഴിക്ക് ആദ്യം കണ്ട ചായക്കടക്കാരനോട് കാര്യങ്ങള്‍ തിരക്കി. കടയുടെ എതിര്‍വശത്തുള്ള മാജ്ഹി ഭവനത്തിലേക്ക് അയാള്‍ വിരല്‍ചൂണ്ടി. സാദന്‍ മാജ്ഹിയുടെ വീടായിരുന്നുവത്. അദ്ദേഹത്തിന്റെ മരുമകളാണ് വാതില്‍ തുറന്നത്. ചുരുങ്ങിയ വാക്കുകളില്‍ വന്നകാര്യം അറിയിച്ചു. അവര്‍ തിരോധാനത്തിന്റെ കഥപറഞ്ഞു; ''അസന്‍സോളിലെ ബേണ്‍പുര്‍ എന്ന പ്രദേശത്ത് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ വലിയൊരു ഫാക്ടറിയുണ്ട്. അവിടെനിന്ന് ധന്‍ബാദിലേക്ക് സ്‌ക്രാപ്പുകള്‍ കൊണ്ടുപോകേണ്ടിയിരുന്നു. അതിനായി ചരക്ക് തീവണ്ടികള്‍ക്ക് പോകാന്‍ പാകത്തില്‍ ബെനെഗ്രാമിന് അരികിലൂടെ 2003-ല്‍ ഒരു റെയില്‍വേട്രാക്ക് നിര്‍മിക്കുകയുണ്ടായി. അങ്ങനെ ചരക്കുതീവണ്ടികള്‍ ഇതുവഴി ഓടിത്തുടങ്ങി. അപ്പോഴാണ് ആരും പ്രതീക്ഷിക്കാത്ത അത്യാഹിതം സംഭവിക്കുന്നത്. വനപ്രദേശമായതിനാല്‍ മോഷ്ടാക്കള്‍ക്ക് സൈ്വരവിഹാരം നടത്താന്‍ കഴിയുന്ന പ്രദേശമായിരുന്നു ഇവിടം. ഒരിക്കല്‍ അതുവഴി പോകുന്ന ചരക്കുതീവണ്ടികള്‍ കൊള്ളയടിക്കപ്പെട്ടു. സ്‌ക്രാപ്പുകള്‍ അപഹരിക്കപ്പെട്ടു. ചെറുത്തുനിന്നവരുടെ മൃതദേഹങ്ങള്‍ ബെനെഗ്രാമിലെ ട്രാക്കുകളില്‍ അരിഞ്ഞുതള്ളി. മിക്ക ദിവസങ്ങളിലും കൊലചെയ്യപ്പെട്ടവരുടെ ശവശരീരങ്ങള്‍ കണികണ്ടുണരാനുള്ള വിധിയായിരുന്നു ബെനെഗ്രാം വാസികള്‍ക്ക്.

പോലീസ് പട്രോളിങ്ങുകൊണ്ടും ഫലമുണ്ടായില്ല. ഭീതിജനകമായ ഈ അന്തരീക്ഷത്തില്‍നിന്ന് പുറത്തുകടക്കാന്‍ ഗ്രാമത്തെ ഉപേക്ഷിക്കുക മാത്രമേ അവര്‍ക്ക് പോംവഴിയുണ്ടായിരുന്നുള്ളൂ. പിന്നാക്ക ഗ്രാമമായിരുന്നതിനാല്‍ വൈദ്യുതിയുടെയും കുടിവെള്ളത്തിന്റെയും അഭാവവും ഗ്രാമീണരെ വലച്ചിരുന്നു. തീവണ്ടിപ്പാളങ്ങളില്‍ മൃതദേഹങ്ങള്‍ സ്ഥിരമായി കാണപ്പെട്ടതോടുകൂടി ഇവിടെ പിശാചുബാധയുണ്ടെന്ന കഥകള്‍ പരന്നു. ഗ്രാമീണരില്‍ പലരും അത് വിശ്വസിച്ചു. 2003 അവസാനത്തോടെ ബെനെഗ്രാമിലെ ജനങ്ങള്‍ ഇന്നാടിനെ ഉപേക്ഷിച്ചു. അങ്ങനെ ഇത് 'ഭൂതഗ്രാമം' എന്ന പേരില്‍ അറിയപ്പെട്ടു. പിശാചുബാധയെ ഭയന്ന് തിരോധാനം ചെയ്ത മാജ്ഹിക്കാര്‍ പിന്നീടൊരിക്കലും ഇവിടേക്ക് താമസിക്കാനായി എത്തിയില്ല.

placeholder
പോകപ്പോകെ അയല്‍ഗ്രാമത്തിലെ ജനങ്ങള്‍പോലും പ്രേതബാധയെ പേടിച്ച് ഇവിടങ്ങളിലേക്ക് വരാതെയായി. ഇന്ന്, ബെനെഗ്രാമിനെ പ്ലോട്ടുകളായി തിരിച്ച് വില്‍ക്കാനുള്ള പദ്ധതിയിലാണ് മാജ്ഹി കുടുംബക്കാര്‍. നിര്‍ജീവമായ ഈ പ്രദേശത്ത് ആളുകള്‍ കൂട്ടമായെത്തി താമസിച്ചാല്‍ മാത്രമേ ഭീതിദമായ കഥകള്‍ക്ക് അന്ത്യം കുറിക്കാനാകൂ. അടിസ്ഥാനസൗകര്യങ്ങള്‍ കുറവായ ഇവിടേക്ക് താമസത്തിനായി ആര് എത്തുമെന്ന ചോദ്യം മാത്രം അവശേഷിക്കുന്നു.