കന്നഡ ഇതിഹാസ നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവന പരിഗണിച്ചായിരുന്നു ഇത്. ഇപ്പോൾ, രാജ്യത്തെ ചലച്ചിത്ര പുരസ്കാര നിർണയരീതിയെ ജനാധിപത്യവൽക്കരിച്ചെന്ന ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്കുകയാണ് നടൻ. അവാർഡ് നിർണ്ണയ പ്രക്രിയയിൽ നിന്ന് സ്വജനപക്ഷപാതവും ഫേവറേറ്റിസവും അദ്ദേഹം നീക്കം ചെയ്തുവെന്ന് അനന്ത് നാഗ് പറഞ്ഞു. 

To advertise here,

ബുധനാഴ്ച, തനിക്ക് ഈ ബഹുമതി ലഭിച്ചെന്നറിഞ്ഞശേഷം പിടിഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “അതൊരു പ്രത്യേക വിഭാഗമായിരുന്നു, നിങ്ങൾക്ക് അറിയാമല്ലോ; ഈ അവാർഡ് ദാനത്തിലും സ്വജനപക്ഷപാതവും ഫേവറേറ്റിസവുമെല്ലാം ഉണ്ടായിരുന്നു. എന്നാൽ മോദി അത് മാറ്റി. ആളുകളുടെ മനസ്സിലുള്ള പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട ഒരേയൊരു വ്യക്തി മോദിയാണ്. ആദ്യമായിട്ടാണ് അദ്ദേഹമത് പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവന്നത്.”

തനിക്ക് അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞ അനന്ത് നാഗ് ബഹുമതി സ്വന്തം സംസ്ഥാനമായ കർണാടകയിലെ ജനങ്ങൾക്കായാണ് സമർപ്പിച്ചത്. “എനിക്ക് ഫാൽക്കെ അവാർഡ് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഞാനത് ഉൾക്കൊള്ളാൻ ശ്രമിക്കുകയാണ്. ഈ പ്രത്യേക അവാർഡ് കർണാടകയിലെ ജനങ്ങൾക്ക് സമർപ്പിക്കാനും നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി ശ്രീ മോദിക്ക് നന്ദി പറയാനും ഞാൻ ആഗ്രഹിക്കുന്നു. ഈ അവസരം നൽകിയ രാജ്യത്തോട് നന്ദി.” അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിനയരംഗത്ത് 50 വർഷം പൂർത്തിയാക്കിയ വ്യക്തിയാണ് അനന്ത് നാഗ്. സെപ്റ്റംബർ 22-ന് ഗുജറാത്തിൽ നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ അദ്ദേഹത്തിന് അവാർഡ് സമ്മാനിക്കും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi