'ഒരു തീവണ്ടിക്ക് മുന്നിൽ സത്യേട്ടൻ ജീവനൊടുക്കിയെന്ന് ആരുപറഞ്ഞാലും ഞാൻ വിശ്വസിക്കില്ല'

ഇത്തവണ ലോകകപ്പ് വന്നപ്പോൾ എല്ലാ കളിയും ഞാൻ കുത്തിയിരുന്ന് കണ്ടു. സങ്കടങ്ങളും വിഷാദവും മാത്രമായിരുന്നു ആ നേരത്ത് കൂട്ട്. പാതിരാനേരത്ത് തീരാത്ത കളിക്കമ്പവുമായി എനിക്ക് കൂട്ടിരിക്കുന്ന ആൾ, ഒരു പന്തിന്റെ പിന്നാലെ ജീവിച്ച എന്റെ സത്യേട്ടൻ. അദ്ദേഹമില്ലാത്ത രണ്ടാമത്തെ ലോകകപ്പാണിത്. ഇതുപോലൊരു കളിക്കാലത്തു തന്നെയാണ് എന്നെ ഒറ്റയ്ക്കാക്കി സത്യേട്ടൻ പോയിക്കളഞ്ഞത്.
എന്നും ഒരു കുട്ടിയായിരുന്നു സത്യേട്ടൻ. പന്തിന്റെ പിന്നാലെ ഓടി മറ്റെല്ലാം മറന്നുപോയ ആൾ. വിവാഹം കഴിഞ്ഞ് കുറച്ചുനാളു കഴിഞ്ഞപ്പോ തന്നെ പുള്ളി പൊലീസ് ടീമിൽ നിന്നും ലീവെടുത്ത് കൽക്കത്തയ്ക്ക് പോയി. ഞാൻ എം.ടെക് ചെയ്യാൻ കോയമ്പത്തൂർക്കും. കൽക്കത്തയിലെ ജീവിതം വല്ലാത്ത ഒറ്റപ്പെടലായിരുന്നത്രെ. എല്ലാ ദിവസവും എനിക്ക് കത്തെഴുതും. 'നീയില്ലാതെ എനിക്കിവിടെ പറ്റുന്നില്ല. ഒപ്പം ഉണ്ടെങ്കിൽ സന്തോഷമായേനെ' എന്നൊക്കെ. അങ്ങനെ പഠിത്തം നിർത്തി ഞാനും കൽക്കത്തയ്ക്ക് പോയി. കുടുംബജീവിതത്തിനു വേണ്ടീട്ടാണ് ഞാൻ അങ്ങനെയൊക്കെ ചെയ്തത്. പക്ഷേ, ആ തീരുമാനവും തെറ്റിപ്പോയി.
Content Highlights: Reflections on V.P. Sathyan's life 20 years after his passing. Anita Sathyan shares intimate details about his battle with depression