ദീപികയുമായുള്ള പഴയ അഭിപ്രായവ്യത്യാസങ്ങൾ മറന്ന് കങ്കണയുടെ പ്രശംസ, കൈയടിച്ച് സോഷ്യൽ മീഡിയ

ബോളിവുഡിൽ മത്സരങ്ങളും താരയുദ്ധങ്ങളും പുതിയ കാര്യമല്ല. എന്നാൽ വർഷങ്ങളായി പല വിഷയങ്ങളിലും പരസ്പരം വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചിട്ടുള്ള നടിമാരിൽ ഒരാളായ കങ്കണ റണാവത്ത്, ഇത്തവണ പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പലപ്പോഴും വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ ഇടംപിടിക്കാറുള്ള കങ്കണ, ഇത്തവണ സഹതാരമായ ദീപിക പദുക്കോണിനെക്കുറിച്ച് പറഞ്ഞത് അഭിനന്ദന വാക്കുകളായിരുന്നു.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ ബോളിവുഡിന് മറ്റൊരു കങ്കണയെ കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി പറയവെയാണ് കങ്കണ തന്റെ ചിന്തകൾ പങ്കുവെച്ചത്. ഓരോ കാലഘട്ടത്തിനും അതിനെ പ്രതിനിധീകരിക്കുന്ന ചില മുഖങ്ങളുണ്ടെന്നും അവരെ പകരംവെക്കാനാവില്ലെന്നും താരം പറഞ്ഞു.
“മീനാ കുമാരിക്ക് മറ്റൊരു പകരക്കാരിയില്ല. കരിഷ്മ കപൂറിനും മറ്റൊരു പതിപ്പ് ഉണ്ടാകില്ല. ഹേമമാലിനി, വഹീദാ റഹ്‌മാൻ, മധുബാല, മാധുരി ദീക്ഷിത് എന്നിവരെപ്പോലെ ഓരോ കാലത്തിനും അതിന്റെ സ്വന്തം താരങ്ങളുണ്ട്. അവരെ വീണ്ടും സൃഷ്ടിക്കാൻ കഴിയില്ല. അതുപോലെ തന്നെ മറ്റൊരു ദീപിക പദുക്കോണും ഉണ്ടാകില്ല,” എന്നാണ് കങ്കണയുടെ വാക്കുകൾ.
താരങ്ങളുടെ ജനപ്രീതി പലപ്പോഴും ബോക്‌സ് ഓഫീസ് വിജയങ്ങളിലൂടെ മാത്രമാണ് അളക്കപ്പെടാറുള്ളത്. എന്നാൽ ചില കലാകാരന്മാർ ഒരു കാലഘട്ടത്തിന്റെ തന്നെ പ്രതീകമായി മാറുമെന്ന് കങ്കണ അഭിപ്രായപ്പെട്ടു. ഇന്നും മാധുരി ദീക്ഷിതിന്റെ പ്രകടനങ്ങൾ പ്രേക്ഷകർ ആസ്വദിക്കുന്നതും അവരുടെ സ്വാധീനം അവസാനിച്ചിട്ടില്ലെന്നതിന് തെളിവാണെന്നും താരം പറഞ്ഞു. “ചില കലാകാരന്മാർ അപൂർവ പ്രതിഭാസങ്ങളാണ്. അവർ വീണ്ടും ആവർത്തിക്കപ്പെടില്ല,” എന്ന കങ്കണയുടെ വാക്കുകൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
ഈ പ്രസ്താവനയെ പ്രത്യേകമാക്കുന്നത് കങ്കണയും ദീപികയും തമ്മിലുള്ള പഴയ ബന്ധത്തിന്റെ ചരിത്രമാണ്. ഇരുവരും നേരിട്ട് വലിയ ഏറ്റുമുട്ടലുകളിൽ ഏർപ്പെട്ടിട്ടില്ലെങ്കിലും വിവിധ വിഷയങ്ങളിൽ പരോക്ഷ വിമർശനങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. 2020-ൽ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തെ തുടർന്നുണ്ടായ ബോളിവുഡ് വിവാദങ്ങൾക്കിടയിൽ കങ്കണ പല താരങ്ങളെയും വിമർശിച്ചിരുന്നു. മാനസികാരോഗ്യ ബോധവത്കരണവുമായി ബന്ധപ്പെട്ട ദീപികയുടെ ചില ഇടപെടലുകളെയും താരം അന്ന് ചോദ്യം ചെയ്തിരുന്നു. അതിന് മുമ്പും അവാർഡ് ചടങ്ങുകൾ, സിനിമാ രാഷ്ട്രീയം, സെലിബ്രിറ്റി സംസ്‌കാരം തുടങ്ങിയ വിഷയങ്ങളിൽ ഇരുവരുടെയും നിലപാടുകൾ വ്യത്യസ്തമായിരുന്നു.
എന്നാൽ അതേ കങ്കണ തന്നെയാണ് ഇപ്പോൾ ദീപികയെ ഒരു കാലഘട്ടത്തിന്റെ മുഖമെന്ന് വിശേഷിപ്പിക്കുന്നത്. താരത്തിന്റെ കഴിവിനെയും സ്വാധീനത്തെയും അംഗീകരിച്ചുകൊണ്ടുള്ള ഈ പരാമർശം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി. ‘എനിക്ക് കങ്കണയുടെ ചിന്തകളുടെ വ്യക്തത ഇഷ്ടമാണ്’, ‘സീനിയേഴ്‌സിനെയും സമകാലികരെയും കുറിച്ച് എത്ര ബഹുമാനത്തോടെയാണ് സംസാരിച്ചത്’, ‘വീണ്ടും പഴയ സെൻസിബിൾ കങ്കണയെ കാണുന്നു’ തുടങ്ങിയ പ്രതികരണങ്ങളാണ് ആരാധകർ പങ്കുവെച്ചത്.
സിനിമാ ലോകത്ത് മത്സരങ്ങൾ ഉണ്ടാകാം. അഭിപ്രായവ്യത്യാസങ്ങളും സ്വാഭാവികമാണ്. പക്ഷേ ഒരു കലാകാരന്റെ സംഭാവനയെ അംഗീകരിക്കേണ്ടിടത്ത് അത് തുറന്ന് പറയാൻ കഴിയുന്നതാണ് യഥാർഥ പക്വതയെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ദീപികയെക്കുറിച്ചുള്ള കങ്കണയുടെ ഈ വാക്കുകൾ ഒരു സാധാരണ പ്രശംസയായി മാത്രമല്ല, വർഷങ്ങളായുള്ള വിവാദങ്ങൾക്കിടയിൽ വന്ന ശ്രദ്ധേയമായ ഒരു അംഗീകാരമായും കാണപ്പെടുന്നു.
അതേസമയം, കങ്കണയുടെ പുതിയ ചിത്രം 'ഭാരത് ഭാഗ്യ വിധാത' ഇന്ന് പ്രദർശനത്തിനെത്തി. 26/11 മുംബൈ ഭീകരാക്രമണ സമയത്ത് രാജ്യത്തിന്റെ നിശ്ശബ്ദരക്ഷകരായി മാറിയ ആരോഗ്യപ്രവർത്തകരുടെ കഥ പറയുന്ന ചിത്രത്തിൽ ഒരു നഴ്സിന്റെ വേഷത്തിലാണ് താരം എത്തുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: kangana-ranaut-praises-deepika-padukone