ഡയാനയുടെ മരണത്തിൽ ആളുകൾക്കുള്ള വേദന ചാൾസിനെ അസ്വസ്ഥനാക്കി; വിവാദമായി ഡയാനയുടെ സഹോദരന്റെ പുസ്തകം

ഡയാന, ചാൾസ് മക്കളായ വില്യം, ഹാരി എന്നിവർക്കൊപ്പം | AP
ഡയാന, ചാൾസ് മക്കളായ വില്യം, ഹാരി എന്നിവർക്കൊപ്പം | AP

ഡയാന രാജകുമാരിയെക്കുറിച്ച് സഹോദരൻ ഏൾ സ്‌പെൻസർ എഴുതിയ ഓർമക്കുറിപ്പാണ് 'സ്വാൻ സോങ്: ഡയാന, മൈ സിസ്റ്റർ' (Swan Song: Diana, My Sister). ഈ മാസ് 26-നാണ് പുസ്തകം പുറത്തിറങ്ങുക. പെൻഗ്വിൻ റാൻഡം ഹൗസിന്റെ ഒരു വിഭാഗമായ 'മൈക്കൽ ജോസഫ്' ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഇത് പന്ത്രണ്ട് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടും. എന്നാൽ, പുറത്തിറങ്ങുന്നതിനുമുമ്പ് തന്നെ പുസ്തകത്തെ ചുറ്റിപ്പറ്റി വിവാദങ്ങൾ തുടങ്ങിക്കഴിഞ്ഞു.

അതിലെ ചില സംഭവങ്ങളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഡയാനയുടെ മരണാനന്തരചടങ്ങിനിടെയുണ്ടായ ചില പ്രശ്‌നങ്ങളാണിത്. മക്കളായ വില്യമും ഹാരിയും തന്റെ ശവമഞ്ചത്തിന് പിന്നാലെ നടക്കുന്നത് അവൾ ആഗ്രഹിക്കുമായിരുന്നില്ലെന്ന്, ചാൾസ് രാജകുമാരനുമായുള്ള ഫോൺ സംഭാഷണത്തിൽ താൻ പറഞ്ഞതായി സ്‌പെൻസർ പറയുന്നു. ഈ അഭിപ്രായം ചാൾസിനെ പ്രകോപിപ്പിച്ചെന്നും സ്‌പെൻസർ ആരോപിക്കുന്നു. അതോടെ ഡയാനയോട് തന്റെ ഉള്ളിലുള്ള അവജ്ഞ ചാൾസ് രാജകുമാരന്റെ ഉള്ളിൽനിന്ന് അറിയാതെ പുറത്തുവന്നു. ഡയാനയുടെ മരണം ലോകം മുഴുവനുമുള്ള ആളുകളെ വേദനിപ്പിച്ചതും ചാൾസിന് അസ്വസ്ഥതയുണ്ടാക്കി. സ്‌പെൻസറിനോട് അന്ന് ചാൾസ് ദേഷ്യത്തോടെ പറഞ്ഞതിങ്ങനെ, ''ഉറപ്പിച്ചു പറഞ്ഞേക്കാം, ഞങ്ങൾ അവളെ പെട്ടെന്നുതന്നെ മറന്നേക്കും''.

ഇതിനെക്കുറിച്ച് ഇംഗ്ലണ്ടിലെ പ്രമുഖമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ, ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബക്കിങ്ഹാം കൊട്ടാരം. ''പുസ്തകങ്ങളെക്കുറിച്ച് അഭിപ്രായം പറയേണ്ടതില്ലെന്നതാണ് ഞങ്ങളുടെ പൊതുവായ നിലപാട്. എങ്കിലും, സഹോദരനഷ്ടം മൂലമുണ്ടാകുന്ന വേദനയ്ക്ക് വിവേകത്തെ മങ്ങലേൽപ്പിക്കാനും കഴിയും. മാത്രമല്ല തീരുമാനങ്ങളെ സ്വാധീനിക്കാനും ഓർമ്മകളെ മറ്റുള്ളവർക്ക് തിരിച്ചറിയാനാകാത്ത വിധത്തിൽ മാറ്റിയെഴുതാനും കഴിയുമെന്നും രാജാവിന് ബോധ്യമുണ്ട്. അത്തരമൊരു നഷ്ടം സംഭവിച്ച് വർഷങ്ങൾക്കിപ്പുറവും ആ വേദനയ്ക്ക് നിങ്ങളിൽ സ്വാധീനം ചെലുത്താനാകും''.

സ്‌പെൻസർ സഹോദരങ്ങളുടെ ബാല്യകാലം, വളർച്ച, മാതാപിതാക്കളുടെ വിവാഹമോചനം, പ്രാഥമിക വിദ്യാഭ്യാസം എന്നിവയുൾപ്പെടെയുള്ള സംഭവങ്ങളിലൂടെയാണ് ഓർമക്കുറിപ്പ് കടന്നുപോവുന്നത്. ഡയാനയുടെ ചാൾസുമായുള്ള വിവാഹം, ആഗോളതലത്തിലുള്ള പ്രശസ്തിയിലേക്കുള്ള ഉയർച്ച, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സ്വകാര്യജീവിതത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ നിരന്തരമായ ശ്രദ്ധ എന്നിവയും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.

1996 ഓഗസ്റ്റ് 31-നാണ് ഒരു കാറപകടത്തിൽ ഡയാന രാജകുമാരി മരിക്കുന്നത്. അന്ന് അവർക്കൊപ്പം പങ്കാളി ദോദി ഫയദ്, ഡ്രൈവർ ഹെൻറി പോൾ, ബോഡിഗാർഡ് ട്രെവർ റീസ് ജോൺസ് എന്നിവരുമുണ്ടായിരുന്നു. ദോദിയും ഹെൻറിയും അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഡയാന ആസ്പത്രിയിലേക്കുള്ള വഴിയിലും. ഡയാനയുടെ മരണശേഷവും സംസ്‌കാരവേളയിലും രാജകുടുംബത്തിന് നേരെ ഏറെ വിമർശനങ്ങളുണ്ടായിരുന്നു. ആ മരണസമയത്തും സഹാനുഭൂതി പ്രകടിപ്പിക്കുന്നതിൽ രാജകുടുംബം പരാജയപ്പെട്ടുവെന്നായിരുന്നു ഏറ്റവും പ്രധാനമായി ഉയർന്ന ആരോപണം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Earl Spencer's memoir 'Swan Song: Diana, My Sister' is set to release in September. The book reveals that Prince Charles allegedly said they would soon forget Diana after her death. Buckingham Palace responded stating grief can distort memories and decisions.