‘100 കിലോ ശരീരഭാരം, ഫിറ്റ്നെസ് ലക്ഷ്യമായിരുന്നില്ല; അച്ഛനാണ് ഏറ്റവും വലിയ പ്രചോദനം’-വിസ്മയ മോഹൻലാൽ

വിസ്മയ മോഹൻലാൽ, അച്ഛൻ മോഹൻലാലിനൊപ്പം/Instagram
വിസ്മയ മോഹൻലാൽ, അച്ഛൻ മോഹൻലാലിനൊപ്പം/Instagram

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെയാണ് വിസ്മയ അഭിനയരംഗത്തേക്ക് എത്തുന്നത്. സിനിമയുടെ വിശേഷങ്ങൾക്കിടയിൽ, തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒരു അനുഭവത്തെക്കുറിച്ച് വിസ്മയ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 

ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ഫിറ്റ്നസ് യാത്രയെക്കുറിച്ച് വിസ്മയ തുറന്നുപറഞ്ഞത്. “അവധിക്കാലം ആഘോഷിക്കാൻ രണ്ടാഴ്ചത്തേക്ക് മാത്രമാണ് തായ്ലൻഡിലേക്ക് പോയത്. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് ആ യാത്ര എട്ടോ ഒൻപതോ മാസത്തെ താമസമായി മാറി. ആ കാലഘട്ടത്തിലാണ് തായ്ലൻഡിന്റെ ദേശീയ കായിക ഇനമായ മുവായ് തായ് എന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയത്. ശരീരത്തിന് മാത്രമല്ല, മനസ്സിനും കാഴ്ചപ്പാടിനും വലിയ മാറ്റമാണ് അത് സമ്മാനിച്ചത്. അന്ന് ഞാൻ ഒട്ടും ഫിറ്റായിരുന്നില്ല. ഫിറ്റ്നസും ശരീരഭാരവും രണ്ടാണ്. 98 കിലോയുള്ള ഒരാൾ ഫിറ്റായിരിക്കാം. പക്ഷേ ഞാൻ ഏകദേശം 100 കിലോ ഭാരമുണ്ടായിരുന്ന സമയത്ത് പടികൾ കയറാൻ പോലും ബുദ്ധിമുട്ടായിരുന്നു. ശ്വാസംമുട്ടുമായിരുന്നു. 'എന്തിനാണ് ഇത്രയും കിതയ്ക്കുന്നത്?' എന്ന് സുഹൃത്തുക്കൾ ചോദിക്കുമായിരുന്നു,” വിസ്മയ പറഞ്ഞു.

തായ്ലൻഡിലേക്ക് പോയത് ഒരിക്കലും ശരീരഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നില്ലെന്നും പുതിയൊരു രാജ്യം കാണാനും വ്യത്യസ്തമായൊരു ജീവിതം അനുഭവിക്കാനുമുള്ള ആഗ്രഹം മാത്രമാണ് ഉണ്ടായിരുന്നതെന്നും വിസ്മയ പറയുന്നു. “കോ സാമുയിൽ താമസിക്കുന്നതിനിടെയാണ് ഫിറ്റ്കോ എന്ന കേന്ദ്രത്തിൽ മുവായ് തായ് പരിശീലനം പരീക്ഷിക്കാൻ തീരുമാനിച്ചത്. ആദ്യ ദിവസം തന്നെ എനിക്ക് അതൊന്നും ഇഷ്ടപ്പെട്ടില്ല. അത്രയും കഠിനമായ പരിശീലനമായിരുന്നു. പക്ഷേ പിന്നീട് കോവിഡ് വന്നു. നാട്ടിലേക്ക് മടങ്ങാതെ അവിടെ തന്നെ തുടരേണ്ടി വന്നു. അപ്പോഴാണ് പരിശീലനം ശരിക്കും ആസ്വദിക്കാൻ തുടങ്ങിയത്. കല ആയാലും ആയോധനകല ആയാലും അതിന് ഒരു പ്രത്യേകതയുണ്ട്. അത് ചെയ്യുമ്പോൾ മറ്റൊരു ചിന്തയും മനസ്സിലേക്ക് വരില്ല. ആ നിമിഷം മുന്നിലുള്ള പരിശീലനത്തിൽ മാത്രമേ ശ്രദ്ധയുണ്ടാകൂ. ഒരു മണിക്കൂർ മുഴുവൻ പഞ്ചും കിക്കും പരിശീലനവും മാത്രമാണ് മനസ്സിൽ. അതിലൂടെ മനസ്സും മാറുന്നു”. 

പരിശീലനത്തിനിടെ ഗുരുവിൽ നിന്ന് പഠിച്ച ഒരു പാഠവും ഇന്നും ജീവിതത്തിൽ കൂടെയുണ്ടെന്ന് വിസ്മയ പറയുന്നു. “പത്ത് കിക്ക് ചെയ്യാൻ പറഞ്ഞാൽ ഞാൻ ഒൻപതിൽ നിർത്തുമായിരുന്നു. അപ്പോൾ പരിശീലകൻ പറയും, 'അവസാനത്തേതിന് തൊട്ടുമുമ്പാണ് നീ എപ്പോഴും നിർത്തുന്നത്. ഒരെണ്ണം കൂടി ചെയ്യൂ.' അതിന് ശേഷം വീണ്ടും 30 കിക്ക് ചെയ്യിപ്പിക്കും. എന്ത് തുടങ്ങിയാലും അത് പൂർത്തിയാക്കണമെന്ന പാഠമാണ് ആ അനുഭവം എന്നെ പഠിപ്പിച്ചത്. അതിനായി ഞാൻ അദ്ദേഹത്തോട് എന്നും നന്ദിയുള്ളവളായിരിക്കും. ഇപ്പോൾ എനിക്ക് മുവായ് തായ് ഒരുപാട് ഇഷ്ടമാണ്.”

ശരീരഭാരം കുറയ്ക്കുക എന്നത് ഒരിക്കലും തന്റെ ലക്ഷ്യമായിരുന്നില്ലെന്നും തായ്ലൻഡിന്റെ ജീവിതശൈലിയാണ് തന്നെ അവിടെ പിടിച്ചുനിർത്തിയതെന്നും വിസ്മയ പറയുന്നു. “രണ്ടോ മൂന്നോ ആഴ്ച മാത്രമേ അവിടെ തങ്ങൂ എന്നാണ് ആദ്യം കരുതിയത്. പക്ഷേ ഒടുവിൽ എട്ടോ ഒൻപതോ മാസം അവിടെ കഴിഞ്ഞു. തായ്ലൻഡിനെയും അവിടത്തെ ജീവിതരീതിയെയും ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടു. ബൈക്കെടുത്ത് എവിടേക്കും പോകാനുള്ള സ്വാതന്ത്ര്യം എനിക്ക് അവിടെ അനുഭവിക്കാനായി. ആ ജീവിതം ഞാൻ ശരിക്കും ആസ്വദിച്ചു,” വിസ്മയയുടെ വാക്കുകൾ.

അവധിയാത്രയായി തുടങ്ങിയ തായ്ലൻഡ് അനുഭവം ഒടുവിൽ വിസ്മയ മോഹൻലാലിന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ അധ്യായങ്ങളിലൊന്നായി മാറുകയായിരുന്നു. ഇപ്പോൾ ആ ആത്മവിശ്വാസവും അച്ചടക്കവും സിനിമയിലേക്കുള്ള തന്റെ ആദ്യ ചുവടിലും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് താരം.

കുടുംബത്തിനൊപ്പം/Instagram

അഭിമുഖത്തിൽ അച്ഛൻ മോഹൻലാലിനെയും സഹോദരൻ പ്രണവ് മോഹൻലാലിനെയും കുറിച്ചും വിസ്മയ മനസ്സുതുറന്നു. ജീവിതത്തിൽ തനിക്ക് ഏറ്റവും വലിയ പ്രചോദനമാണ് അച്ഛനെന്ന് പറയുന്ന വിസ്മയ, അദ്ദേഹത്തിന്റെ അച്ചടക്കവും ജോലിയോടുള്ള ആത്മസമർപ്പണവുമാണ് എപ്പോഴും തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളതെന്ന് പറഞ്ഞു. ഒരു കഥാപാത്രത്തിനുവേണ്ടി അദ്ദേഹം നടത്തുന്ന തയ്യാറെടുപ്പും അതിനായി ചെലവഴിക്കുന്ന കഠിനാധ്വാനവും വളരെ അടുത്തുനിന്ന് കണ്ടാണ് താൻ വളർന്നതെന്നും, അതാണ് ഏതൊരു കാര്യവും ആത്മാർഥമായി ചെയ്യണമെന്ന പാഠം തന്നിൽ വളർത്തിയതെന്നും വിസ്മയ പറഞ്ഞു.

സഹോദരൻ പ്രണവ് മോഹൻലാലിനെക്കുറിച്ച് സംസാരിക്കുമ്പോൾ, അദ്ദേഹം വളരെ ലളിതമായ ജീവിതമാണ് ഇഷ്ടപ്പെടുന്നതെന്നും, യാത്രകളും പ്രകൃതിയും സ്വാതന്ത്ര്യവുമാണ് അദ്ദേഹത്തെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നതെന്നും വിസ്മയ പറഞ്ഞു. ജീവിതത്തെ വളരെ ലളിതമായി കാണുന്ന പ്രണവിന്റെ സമീപനവും തനിക്ക് ഇഷ്ടമാണെന്നും, ഇരുവരും പല കാര്യങ്ങളിലും ഒരേ മനോഭാവം പങ്കിടുന്നവരാണെന്നും താരം കൂട്ടിച്ചേർത്തു.

സിനിമാകുടുംബത്തിൽ നിന്നാണ് വരുന്നതെങ്കിലും, സ്വന്തം വഴിയിലൂടെ മുന്നേറാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് വിസ്മയ വ്യക്തമാക്കി. അഭിനയത്തിലേക്കുള്ള തന്റെ ആദ്യ ചുവടായ 'തുടക്കം' പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് താരം. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: vismaya-mohanlal-fitness-muay-thai-journey