വിവാഹമോചനത്തിന് ശേഷം മുൻ ഭർത്താവുമായുള്ള ബന്ധം കൂടുതൽ ദൃ‍ഢമായെന്ന് സീമ സജ്ദേ

സൊഹൈൽ ഖാൻ, സീമ സജ്ദേ | Instagram
സൊഹൈൽ ഖാൻ, സീമ സജ്ദേ | Instagram

24 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2022-ലാണ് ബോളിവുഡ് താരങ്ങളായ സൊഹൈൽ ഖാനും (Sohail Khan) സീമ സജ്ദേയും (Seema Sajdeh) വേർപിരിഞ്ഞത്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് മനസ് തുറക്കുകയാണ് സീമയിപ്പോൾ. വിവാഹമോചനത്തിന് ശേഷവും തങ്ങൾക്കിടയിലെ ബന്ധം കൂടുതൽ ശക്തമായെന്നും, ഇപ്പോൾ മുൻപത്തേക്കാൾ മികച്ച സുഹൃത്തുക്കളാണെന്നും സീമ വ്യക്തമാക്കുന്നു.

പ്രൈം വീഡിയോയിലെ റിയാലിറ്റി ഷോയായ 'ദ അലയൻസ്'-ൽ ഇരുവരും ഒന്നിച്ചെത്തിയതിന് പിന്നാലെയാണ് സീമ ഇക്കാര്യം തുറന്നു പറഞ്ഞത്. 'ടൈംസ് ഓഫ് ഇന്ത്യ'യ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.

"ഇപ്പോൾ ഞങ്ങൾ രണ്ടു ആൺകുട്ടികളുടെ മാതാപിതാക്കളാണ്. ഞങ്ങൾ വേർപിരിഞ്ഞിട്ട് വർഷങ്ങളായി. ഞങ്ങൾ ആ ഘട്ടങ്ങളെല്ലാം തരണം ചെയ്തു. മക്കളുടെ കാര്യത്തിൽ ഞങ്ങൾ ഒരു മികച്ച ടീമാണ്. പങ്കാളികളായിരുന്നതിനേക്കാൾ മികച്ച സുഹൃത്തുക്കളാണ് ഇപ്പോൾ" സീമ പറഞ്ഞു.

ഏത് വിവാഹമോചനവും ദേഷ്യത്തിന്റെയും പരസ്പരം കുറ്റപ്പെടുത്തലിന്റെയും ഘട്ടങ്ങളിലൂടെ കടന്നുപോകും. അത്തരത്തിലുള്ള വിഷമഘട്ടങ്ങളെല്ലാം തങ്ങളും താണ്ടിയതാണെന്ന് സീമ വ്യക്തമാക്കി. ഇതിലൊന്നും പങ്കില്ലാത്ത തങ്ങളുടെ രണ്ട് മക്കളുടെ ഭാവി ഓർക്കേണ്ടതുകൊണ്ട് ആ പഴയ അപ്രിയ ഘട്ടങ്ങളെല്ലാം തങ്ങൾ പിന്നിട്ടുകഴിഞ്ഞു എന്ന് അവർ കൂട്ടിച്ചേർത്തു.

അന്നത്തെ തന്റെ ജോലിയിലെ ബുദ്ധിമുട്ടുകളും പെരുമാറ്റദൂഷ്യവുമാണ് തനിക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെടുത്താൻ കാര്യമെന്ന് സൊഹൈൽ ഖാൻ റിയാലിറ്റി ഷോയിൽ വെളിപ്പെടുത്തിയിരുന്നു. ഷോയിൽ ഒരുമിച്ച് പങ്കെടുത്തത് തങ്ങളുടെ ബന്ധം വീണ്ടും കെട്ടിപ്പടുക്കാൻ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.

1998-ൽ ഒളിച്ചോടി വിവാഹിതരായ ദമ്പതികളായിരുന്നു ഇരുവരും. വർഷങ്ങളോളം നീണ്ട ദാമ്പത്യത്തിന് ശേഷമാണ് ഇവർ വേഴിപിരിഞ്ഞത്. എങ്കിലും മക്കളുടെ നന്മയ്ക്കായി നല്ല സുഹൃത്തുക്കളായി തുടരാം എന്ന മാതൃകയാണ് ഇരുവരും പിന്തുടരുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Seema Sajdeh and Sohail Khan officially divorced in 2022 after 24 years., The couple now describes their relationship as stronger and more friendly., They prioritize their two sons and co-parenting as a team., Participation in 'The Alliance' helped them navigate and reconcile their post-divorce dynamics.