‘ഗോവിന്ദ അമ്മയുടെ ജന്മദിനത്തിന് അവരുടെ പാദങ്ങൾ കഴുകുകയും ആ വെള്ളം കുടിക്കുകയും ചെയ്യുമായിരുന്നു’

അമ്മയ്ക്കൊപ്പം ഗോവിന്ദ | Instagram
അമ്മയ്ക്കൊപ്പം ഗോവിന്ദ | Instagram

ബോളിവുഡിലെ കോമഡി താരം എന്നതിലുപരി ഒരു തലമുറയെത്തന്നെ സ്വാധീനിച്ച സൂപ്പർതാരമാണ് ഗോവിന്ദ. കുറച്ചു നാളുകളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് അദ്ദേഹം. സിനിമകളേക്കാൾ ഉപരി ഭാര്യ സുനിത അഹൂജയുമായുള്ള കുടുംബപ്രശ്നങ്ങളാണ് ഇപ്പോൾ ചർച്ചാവിഷയം. സുനിതയുടെ വെളിപ്പെടുത്തലുകൾക്കിടയിൽ, ഗോവിന്ദയ്ക്ക് തൻ്റെ അമ്മയോടുണ്ടായിരുന്ന അഗാധമായ സ്നേഹത്തെക്കുറിച്ച് ഒരു അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹത്തിൻ്റെ സഹോദരീപുത്രൻ വിനയ് ആനന്ദ്.

"എൻ്റെ ജീവിതത്തിലുടനീളം അദ്ദേഹം(ഗോവിന്ദ), എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം ഒന്നാം നിര താരമായിരുന്നപ്പോൾ രാജ്യം മുഴുവൻ അദ്ദേഹത്തെ മാതൃകയാക്കിയിരുന്നു. അദ്ദേഹത്തിൻ്റെ നൃത്തം അനുകരിക്കാത്ത ഒരു സൂപ്പർതാരം പോലും അന്നുണ്ടായിരുന്നില്ല. നൃത്തം അറിയാത്തവർ പോലും അദ്ദേഹത്തെ കണ്ട് ചുവടുവെച്ചു. വീട്ടിലും ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കാറുണ്ട്. എൻ്റെ അമ്മൂമ്മയുടെ (ഗോവിന്ദയുടെ അമ്മ) ജന്മദിനത്തിന് അദ്ദേഹം വരുമ്പോൾ, ഒരു പാത്രത്തിൽ അവരുടെ പാദങ്ങൾ കഴുകുകയും ആ വെള്ളം കുടിക്കുകയും ചെയ്യുമായിരുന്നു" 'ഹിന്ദി റഷ്' എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവേ വിനയ് പറഞ്ഞു.

താൻ നൽകിയ സിനിമാ അവസരങ്ങൾ ഗോവിന്ദ നിരസിച്ചതിനെക്കുറിച്ചും വിനയ് തുറന്നുപറഞ്ഞു. "പലപ്പോഴും ഞാൻ വിഷമിച്ചിട്ടുണ്ട്. ഞാൻ പല സിനിമകളും അദ്ദേഹത്തിന് മുന്നിൽ വെച്ചു, പക്ഷേ അദ്ദേഹം അത് ചെയ്തില്ല. പല പരിപാടികളും അദ്ദേഹം സ്വീകരിക്കുന്നില്ല. അതിന് അദ്ദേഹത്തിന്റേതായ കാരണങ്ങളുണ്ടാകാം. ഞങ്ങൾ തമ്മിൽ 14 വയസ്സിൻ്റെ വ്യത്യാസമുണ്ട്, അദ്ദേഹം എനിക്ക് പിതാവിനെപ്പോലെയാണ്. എൻ്റെ അമ്മാവനാണെങ്കിലും, ബഹുമാനം കൊണ്ട് ഞാൻ ഒരിക്കലും അദ്ദേഹത്തോട് 'എന്തുകൊണ്ട്?' എന്ന് ചോദിച്ചിട്ടില്ല."

അതേസമയം, ഗോവിന്ദയ്ക്ക് തൻ്റെ അമ്മയെ, പണ്ട് പേടിയായിരുന്നുവെന്ന് സുനിത അഹൂജ അടുത്തിടെ ഒരു വ്ളോഗിൽ വെളിപ്പെടുത്തി. ഗോവിന്ദയുടെ പ്രണയബന്ധങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോൾ സുനിത പറഞ്ഞത് ഇങ്ങനെ: "അക്കാലത്ത് എൻ്റെ ഭർതൃമാതാവ് ജീവിച്ചിരിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന് അവരെ വലിയ പേടിയായിരുന്നു. അവരുടെ മരണശേഷം അദ്ദേഹം കൂടുതൽ സ്വതന്ത്രനായി. ഇപ്പോൾ അദ്ദേഹം ആരെയും ഭയപ്പെടുന്നില്ല, തനിക്ക് ഇഷ്ടമുള്ളത് ചെയ്യുന്നു. അദ്ദേഹത്തിൻ്റെ ഇപ്പോഴത്തെ കൂട്ടുകെട്ടുകൾ അത്ര നല്ലതല്ല. അദ്ദേഹം ഒരു കുട്ടിയല്ലല്ലോ, എനിക്ക് എപ്പോഴും കൂടെ നിർത്താൻ കഴിയില്ല. അദ്ദേഹം ഒരു നായകനാണ്. മുൻപ് അദ്ദേഹം ഏതെങ്കിലും ബന്ധങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അതിനെന്താ എന്നാണ് ഞാൻ ചോദിച്ചിട്ടുള്ളത്. പക്ഷേ എല്ലാത്തിനും ഒരു പ്രായമുണ്ട്. യൗവനത്തിൽ ഞാനും പാർട്ടികളിൽ പങ്കെടുക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്, എന്നാൽ എല്ലാത്തിനും അതിന്റേതായ സമയമുണ്ട്."

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover Govinda`s profound love for his mother, with heartwarming anecdotes and insights into his family life and recent discussions.