‘കൂടുതൽ സ്നേഹിച്ചതുകൊണ്ട് ഒരാളെയും മാറ്റാൻ കഴിയില്ല, 15 വർഷം നീണ്ട ദാമ്പത്യജീവിതത്തിലെ വലിയ പാഠം’

പീറ്റർ ഹാഗ്, സെലീന ജെറ്റ്‌ലി | UNI
പീറ്റർ ഹാഗ്, സെലീന ജെറ്റ്‌ലി | UNI

ബോളിവുഡ് താരം സെലീന ജെയ്റ്റ്‌ലി തന്റെ 15 വർഷം നീണ്ട ദാമ്പത്യജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ പങ്കുവെച്ചത് സിനിമാലോകത്തെ ഞെട്ടിച്ചിരിന്നു. തന്റെ ഭർത്താവ് പീറ്റർ ഹാഗിൽ നിന്ന് നേരിടേണ്ടി വന്ന ഗാർഹിക പീഡനങ്ങളെക്കുറിച്ചും നിലവിൽ തുടരുന്ന നിയമപോരാട്ടങ്ങളെക്കുറിച്ചും താരം സോഷ്യൽ മീഡിയയിലൂടെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി.

തന്റെ ദാമ്പത്യത്തിലെ ഏറ്റവും വലിയ പാഠം 'ഒരാളെ കൂടുതൽ സ്നേഹിച്ചതുകൊണ്ട് അവരെ മാറ്റാൻ കഴിയില്ല' എന്നതാണെന്ന് സെലീന പറയുന്നു. "സ്നേഹത്തിന് തകർന്ന ഒന്നിനെയും ശരിയാക്കാൻ കഴിയില്ല" എന്നും അവർ കുറിച്ചു. ദാമ്പത്യം നിലനിർത്താൻ താൻ അയച്ചിരുന്ന സ്നേഹലേഖനങ്ങൾ പിന്നീട് അതിജീവനത്തിനായുള്ള രേഖകളായി മാറിയെന്നും അവർ പറയുന്നു.

15-ാം വിവാഹ വാർഷികത്തിൽ ഒരു സർപ്രൈസ് ഗിഫ്റ്റ് നൽകാമെന്ന് പറഞ്ഞാണ് പീറ്റർ തന്നെ പോസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോയതെന്നും അവിടെ വെച്ചാണ് വിവാഹമോചന നോട്ടീസ് നൽകിയതെന്നും താരം വെളിപ്പെടുത്തി. ശാരീരികവും മാനസികവും സാമ്പത്തികവുമായ പീഡനങ്ങൾ താൻ അനുഭവിച്ചിട്ടുണ്ടെന്ന് സെലീന ആരോപിക്കുന്നു. പ്രസവം കഴിഞ്ഞ് മൂന്ന് ആഴ്ച മാത്രം പ്രായമുള്ളപ്പോൾ തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയതായും അവർ പറഞ്ഞു. നിലവിൽ തന്റെ മൂന്ന് മക്കളും ഓസ്ട്രിയയിൽ അച്ഛനൊപ്പമാണ്. കോടതി ഉത്തരവ് ഉണ്ടായിട്ടും മക്കളുമായി സംസാരിക്കാൻ തന്നെ അനുവദിക്കുന്നില്ലെന്നും അവരെ തനിക്കെതിരെ ബ്രെയിൻ വാഷ് ചെയ്യുകയാണെന്നും സെലീന ആരോപിച്ചു.

തന്റെ സിനിമാ കരിയർ തകർത്തതിനും അനുഭവിച്ച കഷ്ടപ്പാടുകൾക്കും പകരമായി 50 കോടി രൂപയാണ് സെലീന നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശമായും ആവശ്യപ്പെട്ടിട്ടുണ്ട്.

തന്റെ അറിവില്ലാതെ ചില സ്വത്തുക്കൾ പീറ്റർ വിറ്റതായും സെലീന ആരോപിക്കുന്നു. മുംബൈയിലെ സ്വന്തം വീട്ടിൽ പ്രവേശിക്കാൻ പോലും കോടതിയെ സമീപിക്കേണ്ടി വന്നതായും അവർ പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Bollywood actress Celina Jaitly bravely shares her 15-year marriage abuse struggles, domestic violence, and ongoing legal battles. Learn more about her fight for justice and her children. Click to read her shocking story.