'അയാളെന്റെ ശരീരത്തിൽ മോശമായി സ്പർശിച്ചു'; കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് വിജയ് വർമ

നാടകത്തിൽനിന്ന് നടൻ വിജയ് വർമ ബോളിവുഡിലേക്ക് വരുന്നത്. ഹൈദരാബാദിലെ തിയേറ്ററുകളിലാണ് കരിയർ തുടങ്ങുന്നത്. അതിനുശേഷം പുണെയിലെ ഫിലിം ഇൻസ്റ്റിസ്റ്റ്യൂട്ടിൽ പഠിച്ചു. നല്ല അവസരങ്ങൾ തേടിയാണ് മുംബൈയിലെത്തുന്നത്. പതുക്കെപ്പതുക്കെ നല്ല അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ഗള്ളി ബോയ്, ഗോസ്റ്റ് സ്‌റ്റോറീസ്, ബാഗി 3, ലസ്റ്റ് സ്‌റ്റോറീസ് 2, ജാനേ ജാൻ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനസിനിമകൾ. 'ഫാമിലി ബിസിനസ്' എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
അതിനിടെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുള്ള വിജയ് വർമയുടെ വെളിപ്പെടുത്തൽ ചർച്ചയാവുകയാണ്. കരിയറിന്റെ തുടക്കത്തിലാണ് തനിക്കത് നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നു. പ്രഖർ ഗുപ്തയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയ ആ അനുഭവത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്.
''ഹൈദരാബാദിൽ ഞാൻ മോഡലിങ് പരീക്ഷിച്ചിരുന്നു. ചെറിയ തോതിലുള്ള, അമച്വർ തലത്തിലുള്ള ജോലികളായിരുന്നു അവ. അപ്പോഴാണ് വിചിത്രമായ പെരുമാറ്റമുള്ള ഒരു മോഡൽ കോർഡിനേറ്ററെ എനിക്ക് നേരിടേണ്ടി വന്നത്. അയാൾ എന്നോട് മോശമായി പെരുമാറാൻ തുടങ്ങി; ശരീരത്തിൽ സ്പർശിക്കാനും മറ്റും ശ്രമിച്ചു. ഞാൻ ചോദിച്ചു, 'ബ്രോ, ഇതെന്താണ്? എന്താണ് നിങ്ങൾ ചെയ്യുന്നത്?' അതോടെ എനിക്ക് പെട്ടെന്ന് നിരാശ തോന്നി. അനുഭവസമ്പത്തില്ലാത്ത, കരിയറിൽ ഒന്നുമല്ലാത്ത സമയത്ത് ഇത്തരം കാര്യങ്ങൾ ഉണ്ടാകുമ്പോൾ പെട്ടെന്ന് നിരാശരാകുക സ്വാഭാവികമാണല്ലോ. പിന്നീട് ഞാൻ ചിന്തിച്ചു, ഇതിനെ നേരിട്ട് തന്നെ അഭിമുഖീകരിക്കണം. അഭിനയമാണ് എനിക്ക് വേണ്ടതെങ്കിൽ, ഞാൻ അത് ചെയ്‌തേ തീരൂ''.
ആദ്യകാലത്ത് ആക്ടിങ് സ്‌കൂളുകളിൽനിന്ന് തന്നെ തിരിച്ചയച്ച സംഭവങ്ങളും വിജയ് വെളിപ്പെടുത്തി. ആദ്യം ഹൈദരാബാദിലെ ഒരു ആക്ടിങ് സ്‌കൂളിൽനിന്നും പിന്നാലെ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുമാണ് അദ്ദേഹത്തിന് ഈ നിരാസം നേരിടേണ്ടിവന്നത്. ''ഹൈദരാബാദിലെ സുത്രധർ സ്‌കൂൾ ഓഫ് ആക്ടിങ്ങിലാണ് ആദ്യം ചെന്നത്. എനിക്ക് അഭിനയം പഠിക്കണമെന്ന് പറഞ്ഞപ്പോൾ അവർ നിരുത്സാഹപ്പെടുത്തി. ''അതിന് പ്രതിബദ്ധതയും സമർപ്പണവും ആവശ്യമാണ്. രണ്ടു ദിവസം ചെയ്ത് ഉപേക്ഷിക്കാവുന്ന ഒന്നല്ല ഇത്'', എന്നായിരുന്നു അവർ പറഞ്ഞത്. പിന്നാലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും തിരസ്‌കരണം നേരിട്ടു. രണ്ടാമത്തെ ശ്രമത്തിലാണ് അഡ്മിഷൻ ലഭിച്ചത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay Varma shares a personal account of facing a casting couch incident early in his career in Hyderabad. The actor highlights the frustration and emotional impact of facing inappropriate behavior as a newcomer