'സുദിപ്‌തോ സെൻ 'കേരള സ്റ്റോറി 2'വിനായി എഴുതിയ തിരക്കഥ മോശം, അതിനാൽ സ്വീകരിച്ചില്ല'

സുദീപ്തോ സെൻ വിപുൽ  ഷായ്ക്കൊപ്പം /ANI
സുദീപ്തോ സെൻ വിപുൽ ഷായ്ക്കൊപ്പം /ANI

'ദി കേരള സ്റ്റോറി'യുടെ സംവിധായകനായ സുദിപ്‌തോ സെൻ, 'ദി കേരള സ്റ്റോറി 2'വിനെതിരെ നടത്തിയ വിമർശനത്തിനെതിരെ പ്രതികരിച്ച് ചിത്രത്തിന്റെ നിർമ്മാതാവായ വിപുൽ അമൃതലാൽ ഷാ. 'ദി കേരള സ്റ്റോറി 2' വാട്ട്സ്ആപ്പ് ഫോർവേഡുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ചിത്രത്തിന്റെ ഗവേഷണത്തെ വിമർശിച്ചും കഴിഞ്ഞദിവസം സുദിപ്‌തോ സെൻ പ്രസ്താവന ഇറക്കിയിരുന്നു. അതിനെതിരെയാണ് വിപുൽ ശക്തമായി പ്രതികരിച്ചത്.

'ഞാൻ പറയും മുന്തിരി പുളിച്ചു എന്ന്. സത്യം പറഞ്ഞാൽ, ഞാൻ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല, പക്ഷെ ഞാൻ ഇത് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. അദ്ദേഹം 'ദി കേരള സ്റ്റോറി 2' വിനായി ഒരു തിരക്കഥ എഴുതിയിരുന്നു. അത് പൂർണ്ണമായും മോശമായിരുന്നു. എനിക്ക് ആ സിനിമ നിർമ്മിക്കാൻ തോന്നിയില്ല. അതുകൊണ്ടാണ് ഞാൻ കാമാഖ്യ നാരായണൻ സിങ്ങുമായി മുന്നോട്ട് പോയത്,' വിപുൽ പറഞ്ഞു. കാമാഖ്യ നാരായണൻ സിങ്ങാണ് 'ദി കേരള സ്റ്റോറി 2'വിന്റെ സംവിധായകൻ.

'ഞങ്ങൾ നടത്തിയ ഗവേഷണത്തെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ല. അദ്ദേഹം ഗവേഷണ പ്രക്രിയയിൽ പങ്കാളിയായിരുന്നില്ല. അപ്പോൾ എങ്ങനെയാണ് അദ്ദേഹത്തിന് അങ്ങനെയുള്ള അഭിപ്രായങ്ങൾ പറയാൻ കഴിയുക? ഞാൻ സാധാരണയായി പ്രതികരിക്കാറില്ല. ആരെങ്കിലും എന്റെ സിനിമയെ ആക്രമിക്കുമ്പോൾ മാത്രമാണ് ഞാൻ പ്രതികരിക്കാൻ നിർബന്ധിതനാകുന്നത്. അല്ലാത്തപക്ഷം, ഞാൻ പ്രതികരിക്കാൻ ഇഷ്ടപ്പെടുന്നില്ല. അദ്ദേഹം നടത്തിയ പ്രസ്താവനകൾ അടിസ്ഥാനരഹിതമാണെന്ന് എനിക്കറിയാം. അത്രമാത്രം എനിക്ക് പറയാൻ കഴിയും,' അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനുമുമ്പ് ഒരു അഭിമുഖത്തിൽ താൻ എന്തുകൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നില്ലെന്ന് സുദിപ്‌തോ സെൻ വെളിപ്പെടുത്തിയിരുന്നു. 'ആദ്യ സിനിമയ്ക്കായി ഞാൻ 10 വർഷത്തോളം വിഷയത്തെക്കുറിച്ച് ഗവേഷണം നടത്തി. ആ സിനിമയിലെ ഓരോ വാക്കിനും ദൃശ്യത്തിനും എനിക്ക് ഉറപ്പുനൽകാൻ കഴിയും.

രണ്ടാം ഭാഗം കേരളത്തിനപ്പുറം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണെങ്കിൽ, എനിക്ക് വാട്ട്സ്ആപ്പ് ഫോർവേഡുകളോ പത്രവാർത്തകളോ മാത്രം ആശ്രയിക്കാൻ കഴിയില്ല. ഇത്തരം വിഷയങ്ങൾക്ക് ആഴത്തിലുള്ള ഗവേഷണവും ദീർഘകാല പഠനവും ആവശ്യമാണ്. ആ അടിത്തറയില്ലാതെ, അത് സംവിധാനം ചെയ്യാൻ എനിക്ക് കഴിയില്ല.' എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് സുദിപ്‌തോ സെൻ പിന്നീട് വിശദീകരിച്ചു.

'ദി കേരള സ്റ്റോറി 2'ന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചതിന് ശേഷം, കേരള ഹൈക്കോടതി അതിന്റെ റിലീസ് തടഞ്ഞിരുന്നു. ഫെബ്രുവരി 27 മുതൽ 15 ദിവസത്തേക്ക് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചുകൊണ്ട് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. എന്നിരുന്നാലും, ജസ്റ്റിസുമാരായ എസ്.എ. ധർമ്മാധികാരിയും പി.വി. ബാലകൃഷ്ണനും ഉൾപ്പെട്ട ബെഞ്ച് സ്റ്റേ നീക്കം ചെയ്യുകയും സിനിമ നിശ്ചയിച്ച പ്രകാരം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ അനുവദിക്കുകയും ചെയ്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Producer Vipul Shah rejected director Sudipto Sen's sequel script, calling it 'trash'. Sudipto Sen initially criticized the sequel's research, suggesting it was based on 'WhatsApp forwards'.