'കിടപ്പറരംഗങ്ങളും ചുംബനരംഗങ്ങളും കൂടുന്നു; ബിഗ് ബോസ് നിരോധിക്കണം'

വിജയ് സേതുപതി
വിജയ് സേതുപതി

സംപ്രേഷണം തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ തമിഴ് ബിഗ് ബോസ് വിവാദമാകുന്നു. തമിഴ്‌നാട്ടിലെ തമിഴക വെട്രി കഴകം (ടിവികെ) എന്ന രാഷ്ട്രീയപാർട്ടി ബിഗ് ബോസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണിത്. ഷോ തമിഴ് സംസ്‌കാരത്തെ അപമാനിക്കുന്നുവെന്ന് പറഞ്ഞ് പാർട്ടി എം.എൽ.എ വേൽമുരുകൻ പ്രസ്താവനയിറക്കുകയും ചെയ്തു.

ബിഗ് ബോസിലെ ചില പ്രത്യേകസീനുകൾ ആളുകൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്കും പ്രായപൂർത്തിയായ പെൺകുട്ടികൾക്കും കാണാൻ പറ്റിയതല്ലെന്ന് പ്രസ്താവനയിൽ പറയുന്നു.

''തമിഴ് സംസ്‌കാരത്തെയും പാരമ്പര്യത്തെയും ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളാണ് ബിഗ് ബോസിൽ കാണിക്കുന്നത്. വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കാൻ ശ്രമിക്കുകയാണ്. പ്രായപൂർത്തിയായ ഒരു പെൺകുട്ടിയുടെയോ കുട്ടികളുടെയോ സാന്നിധ്യത്തിൽ കാണാൻ കഴിയാത്ത രീതിയിലുള്ള മോശമായ ശരീര ചലനങ്ങളും ചുംബനരംഗങ്ങളും കിടപ്പുമുറി രംഗങ്ങളുമാണ് ഇതിൽ കാണിക്കുന്നത്. ബിഗ് ബോസിൽ ഇതുവരെ സെക്ഷ്വൽസീനുകൾ കാണിച്ചിരുന്നില്ല''.

ഈ ഷോ പെട്ടെന്ന് തന്നെ നിരോധിക്കണമെന്ന് ഡിഎംകെ സർക്കാരിനോട് വേൽമുരുകൻ ആവശ്യപ്പെടുകയും ചെയ്തു. ഷോയിൽ അശ്ലീലത ചിത്രീകരിക്കുകയും അതുവഴി തമിഴ് സംസ്‌കാരത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് വേൽമുരുകൻ ആരോപിക്കുന്നത്.

''പണം സമ്പാദിക്കാൻ വേണ്ടി മാത്രമാണ് ഇത്തരമൊരു അപമാനകരമായ പരിപാടി സംപ്രേഷണം ചെയ്യുന്നത്. ആവർത്തിച്ചുള്ള അപ്പീലുകൾ നൽകിയിട്ടും തമിഴ്നാട് സർക്കാർ ഇതുവരെ നടപടിയെടുക്കാത്തത് അംഗീകരിക്കാനാവില്ല''.

തമിഴ് ബിഗ് ബോസിന്റെ ഒമ്പതാമത്തെ സീസൺ ആണിത്. ഒക്ടോബർ അഞ്ചിനാണ് പുതിയ സീസൺ തുടങ്ങിയത്. ആദ്യത്തെ ഏഴ് സീസൺ കമൽഹാസനായിരുന്നു അവതാരകൻ. അതിനുശേഷം വിജയ് സേതുപതിയായി. റിപ്പോർട്ടുകൾ പ്രകാരം പരിപാടി അവതരിപ്പിക്കാൻ 130 കോടി രൂപയാണ് കമൽ പ്രതിഫലമായി വാങ്ങിയത്.

എട്ടാമത്തെ സീസണിൽ അവതാരകനായെത്തിയപ്പോൾ 60 കോടിയായിരുന്നു വിജയ് സേതുപതിയുടെ പ്രതിഫലമെന്ന് പറയപ്പെടുന്നു. ഇപ്പോഴത്തെ സീസണിൽ 75 കോടിയും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Tamil Nadu party demands ban on Bigg Boss, citing vulgar scenes, kissing, and bedroom content as an insult to Tamil culture and harmful to youth