'ഉദ്ഘാടനങ്ങള്‍ക്ക് വിളിക്കുമ്പോള്‍ സന്തോഷമേയുള്ളൂ;നോ പറയാന്‍ മടിക്കാറില്ല': മാളവികാ മേനോന്‍

മാളവികാ മേനോന്‍ / ഫോട്ടോ: സിദ്ദീക്കുല്‍ അക്ബര്‍
മാളവികാ മേനോന്‍ / ഫോട്ടോ: സിദ്ദീക്കുല്‍ അക്ബര്‍

''വാര്യര് പറയുമ്പോലെ ഇത് അയാളുടെ കാലമല്ലേ'' സമീപകാലത്ത് റീല്‍സില്‍ ട്രെന്‍ഡായ സിനിമാഡയലോഗ് പോലെയാണ് മാളവികാ മേനോന്റെ ജീവിതം. ബിഗ് സ്‌ക്രീനിലും പുറത്തും മാളവിക ട്രെന്‍ഡാണ്. സോഷ്യല്‍ മീഡിയയിലും പൊതുചടങ്ങിലും മാളവികയുടെ സ്‌റ്റൈലിഷ് ഗെറ്റപ്പിനും തനിനാടന്‍ ലുക്കിനും ഒരുപോലെ ലൈക്കടിക്കുന്നവര്‍ ഏറെ. ഇതൊക്കെ കാണുമ്പോള്‍ ആരും പറഞ്ഞുപോകും 'ഇത് മാളവികയുടെ കാലമല്ലേ'.
'Naturally Introverted, Selectively Extroverted'
മാളവികയുടെ ഇന്‍സ്റ്റഗ്രാം ബയോയില്‍ നല്‍കിയിരിക്കുന്ന വാചകം ഇതാണ്. സംസാരിച്ചുതുടങ്ങുമ്പോള്‍, എവിടെയോവെച്ച് കണ്ടുമുട്ടിയ അപരിചിതയെപ്പോലെയായിരുന്നു മാളവിക. കുറച്ചുകഴിഞ്ഞപ്പോള്‍ സീന്‍ മാറി. ഏറെക്കാലമായി പരിചയമുള്ള ചങ്ങാതിയായി അവര്‍. ആ സംസാരത്തില്‍ സിനിമാ അനുഭവങ്ങളും സോഷ്യല്‍മീഡിയാ വിശേഷങ്ങളും എല്ലാം കടന്നുവന്നു.

സിനിമയിലും പുറത്തും നിറഞ്ഞുനില്‍ക്കുകയാണ്. ഇത് മാളവികയുടെ കാലമാണ് എന്നാണ് ആളുകള്‍ പറയുന്നത്...
സിനിമയുമായി ബന്ധപ്പെട്ടുനില്‍ക്കുക എന്നത് വലിയ കാര്യമാണ്. പന്ത്രണ്ടുവര്‍ഷംമുന്‍പ് തുടങ്ങിയതാണ് സിനിമായാത്ര. കിട്ടിയ എല്ലാ കഥാപാത്രങ്ങളും നന്നായി ചെയ്യാന്‍ ശ്രമിച്ചു. ഇപ്പോള്‍ ആളുകള്‍ എന്റെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ജീവിതം ശ്രദ്ധിക്കുന്നു. അവരുടെയൊക്കെ ചര്‍ച്ചകളില്‍ വരാന്‍കഴിയുക എന്നതുതന്നെ വലിയ സന്തോഷമായി കാണുന്നു. എല്ലാം സിനിമ നല്‍കിയ അനുഗ്രഹമാണ്.

കൈനിറയെ ഉദ്ഘാടനങ്ങളുള്ള നടിയാണ്. എങ്ങനെയാണ് ഇത്രയും ഉദ്ഘാടനങ്ങള്‍ക്കും ചടങ്ങുകള്‍ക്കും മാളവികയ്ക്ക് ക്ഷണം കിട്ടുന്നത് ?
ഏതൊരാളുടെയും സ്വപ്‌നമാണല്ലോ അവരുടെ പുതുസംരംഭം. ഒരുപാട് പ്രയാസവും കഷ്ടപ്പാടും അനുഭവിച്ചിട്ടാണ് അവര്‍ സംരംഭങ്ങള്‍ തുടങ്ങുന്നത്. അത് ഉദ്ഘാടനംചെയ്യാന്‍ വിളിക്കുമ്പോള്‍ സന്തോഷം മാത്രമേയുള്ളൂ. കുറച്ച് പരിപാടികളിലേ പങ്കെടുക്കുന്നുള്ളൂ. അങ്ങനെ ഒരുപാട് ഉദ്ഘാടനച്ചടങ്ങുകളിലൊന്നും പങ്കെടുക്കാറില്ല. പറ്റില്ലെന്ന് തോന്നുന്നതിനോടൊക്കെ നോ പറയാറുണ്ട്. കംഫര്‍ട്ടബിളായ സ്ഥലങ്ങളിലേക്ക് മാത്രമാണ് ഇത്തരം ചടങ്ങുകള്‍ക്ക് പോവുക. ഈ സ്ഥാപനം നന്നായി പോകണേ എന്ന പ്രാര്‍ഥനയിലാണ് ഓരോ ഉദ്ഘാടനവും ചെയ്യാറ്. 

സിനിമ നല്‍കിയ ഗുണങ്ങളും ദോഷങ്ങളും?
കൊടുങ്ങല്ലൂരിലെ നാട്ടിന്‍പുറത്ത് വളര്‍ന്ന സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍. അങ്ങനെയുള്ള ഒരാള്‍ നാലാളറിയുന്ന നായികയായിമാറിയിട്ടുണ്ടെങ്കില്‍ അതാണ് സിനിമ നല്‍കിയ ഗുണം. അറിയുന്നു എന്നത് ഒരേസമയം ഗുണവും ദോഷവുമായി മാറിയിട്ടുണ്ട്. പണ്ടൊക്കെ ഒറ്റയ്ക്ക് എല്ലായിടത്തേക്കും പോകാന്‍പറ്റുമായിരുന്നു. ഇപ്പോള്‍ മാസ്‌കിട്ട് നടന്നാല്‍പോലും ആളുകള്‍ തിരിച്ചറിയും. സ്വകാര്യത നഷ്ടമായി എന്ന ദോഷവും ഇതിനൊപ്പമുണ്ട്. 

സോഷ്യല്‍ മീഡിയയിലെ ആക്രമണത്തെ എങ്ങനെയാണ് നേരിടുന്നത് ?
ആദ്യമൊക്കെ ഇത്തരം പ്രശ്‌നങ്ങള്‍ കുറവായിരുന്നു. ഈയിടെ ചിലര്‍ സംഘമായി എന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ആക്രമിക്കുന്നു. തുടക്കത്തില്‍ ചില കമന്റുകള്‍ കണ്ടപ്പോള്‍ വേദന തോന്നി. ഇപ്പോഴത് ശീലമായി. അതുകൊണ്ട് അതിനെക്കുറിച്ച് ആലോചിക്കാറില്ല. കമന്റ് ചെയ്യുന്നവരില്‍ പലരും അവരവരുടെ ജീവിതത്തില്‍ നിരാശരാണ്. സൈബറിടത്തില്‍ പെണ്‍കുട്ടികളെ വേട്ടയാടുകയാണ് അവരുടെ ജോലി. വേട്ടക്കാര്‍ എല്ലായ്പ്പോഴും ഒന്നുതന്നെ. ഇരകള്‍ മാറിക്കൊണ്ടിരിക്കും. ആളുകള്‍ക്ക് എന്നെ വിമര്‍ശിക്കാം. പക്ഷേ, അത് മാന്യമായ ഭാഷയിലാവണം.

(കൂടുതല്‍ വായിക്കാം പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍. ഓണ്‍ലൈന്‍ വഴിവാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
 

Content Highlights: actress malavika menon talking about life and cinema