ജിമ്മിൽ പോവാനും കലോറി എണ്ണാനുമാവില്ലെന്ന് ഐശ്വര്യയും അഭിഷേകും അന്ന് പറഞ്ഞു

ഐശ്വര്യറായ്, അഭിഷേക് ബച്ചൻ
ഐശ്വര്യറായ്, അഭിഷേക് ബച്ചൻ

പേശികളെ ബലപ്പെടുത്താനും ഊർജസ്വലതയോടെ മുന്നോട്ടുപോവാനും വ്യായാമമെന്ന നിലയിലും ആളുകൾ ജിമ്മിനെ വ്യാപകമായി ആശ്രയിക്കുന്ന കാലമാണിത്. സെലിബ്രിറ്റികൾ തൊട്ട് സാധാരണക്കാർ വരെ ജിം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിക്കഴിഞ്ഞു. ജിം വ്യായാമങ്ങളുടെ ആരോഗ്യകരമായ വശത്തെപ്പറ്റി ആരോഗ്യവിദഗ്ധരും ബോധവത്കരണവുമായെത്താറുണ്ട്. എന്നാൽ സൗന്ദര്യം കൊണ്ട് ലോകം മുഴുവൻ ആരാധകരെ സ്വന്തമാക്കിയ ഐശ്വര്യ റായ് ജിമ്മിൽ പോവാറുണ്ടോ?

ഐശ്വര്യ ജിമ്മിൽ വ്യായാമം ചെയ്യാറില്ലെന്നും ദൈനംദിനജീവിതത്തിൽ ഒരു ദിവസം പോലും ജിമ്മിൽ ചെലവഴിച്ചിട്ടില്ലെന്നും മുമ്പ് വോഗ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിൽ അഭിഷേക് ബച്ചൻ പറഞ്ഞിരുന്നു. 2006-ൽ പുറത്തിറങ്ങിയ 'ധൂം 2' സിനിമയുടെ ചിത്രീകരണത്തിനിടയിൽ മാത്രമാണ് ഐശ്വര്യ ജിമ്മിൽ പോകാൻ നിർബന്ധിതയായതെന്നും അഭിഷേക് പറഞ്ഞു. ഉദയ് ചോപ്രയും ഹൃത്വിക് റോഷനും ചേർന്നാണ് അവരെയും സഹതാരങ്ങളെയും ജിമ്മിലേക്ക് നിർബന്ധിച്ച് കൊണ്ടുപോയത്. അതൊഴികെ, വീട്ടിലിരുന്ന് കാർഡിയോ വ്യായാമങ്ങളും യോഗയും ചെയ്യാനാണത്രേ താരം ഇഷ്ടപ്പെടുന്നത്.

തങ്ങൾ രണ്ടുപേരും ഭക്ഷണക്രമത്തിൽ അതീവ ശ്രദ്ധ പുലർത്താത്തവരാണെന്നും ഏതാനും വർഷങ്ങൾക്കു മുമ്പ് നൽകിയ അഭിമുഖത്തിൽ അഭിഷേക് പറഞ്ഞിരുന്നു. "ഡയറ്റിന്റെ കാര്യത്തിൽ ഞങ്ങൾ രണ്ടാളും വളരെ മോശമാണ്. ഞങ്ങൾക്കൊരിക്കലും അച്ചടക്കത്തോടെ വ്യായാമം ചെയ്യാൻ കഴിയില്ല" എന്ന് അഭിഷേക് പറഞ്ഞപ്പോൾ, ഐശ്വര്യ അത് ശരിവെച്ചു. അദ്ദേഹം ജീവിതത്തെ പൂർണ്ണമായി സ്വീകരിക്കുന്നു, കലോറി എണ്ണിക്കൊണ്ടിരിക്കുന്ന ഒരാളുമായി ഒരുമിച്ച് ജീവിക്കാൻ തനിക്കാവില്ലെന്നും ഐശ്വര്യ പറഞ്ഞു.

ഐശ്വര്യ റായ് ബച്ചൻ സ്വയം 'non-fussy eater' എന്നാണ് വിശേഷിപ്പിച്ചത്, ഇന്ത്യൻ ഭക്ഷണത്തോട് ഒരു പ്രത്യേക ഇഷ്ടമാണ് അവർക്കുള്ളത്. ഭക്ഷണക്രമത്തിൽ കാർക്കശ്യമില്ലെങ്കിലും സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിൽ അവർ ശ്രദ്ധിക്കാറുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Aishwarya Rai identifies as a non-fussy eater with a preference for Indian cuisine., The actress avoids restrictive dieting and calorie counting., She prioritizes overall health by strictly avoiding processed food items., Her approach focuses on embracing life rather than rigid exercise discipline.