ഒടുവിൽ വിവാഹമോചനത്തെക്കുറിച്ച് പ്രതികരിച്ച് വിജയ്; 'ഇത്രയും നാൾ കാത്തിരുന്നതെന്തിന്?'

വിവാഹമോചനവിഷയത്തിൽ (vijay sangeetha divorce case) പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയ്. തമിഴ്‌നാട് തിരഞ്ഞെടുപ്പ് പ്രചരണറാലിയിലാണ് വിജയ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. തന്റെ സമീപകാല പ്രശ്നങ്ങളെല്ലാം രാഷ്ട്രീയ എതിരാളികൾ ഉണ്ടാക്കിയതാണന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രസംഗത്തിന്റെ ചെറുവീഡിയോകൾ വ്യാപകമായി സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുമുണ്ട്. ''അവർക്ക് ഒരു കാര്യം മാത്രമേ അറിയൂ: വിജയ്‌യെ കുറ്റപ്പെടുത്തുക. കരൂർ പ്രശ്‌നത്തെക്കുറിച്ച് മുഴുവൻ പ്രദേശത്തിനും അറിയാം. പക്ഷേ അക്കാര്യത്തിലും എന്തുകൊണ്ട് വിജയ്‌യെ കുറ്റപ്പെടുത്തിക്കൂടാ? ഇത്രയും വലിയ കുറ്റം വിജയ്‌ക്കെതിരെ ചുമത്തിയിട്ടും, ആളുകൾ അദ്ദേഹത്തോടൊപ്പം നിൽക്കുന്നു. എന്താണ് ഈ അത്ഭുതം?'', താരം ചോദിക്കുന്നു.
കരൂർ പ്രശ്‌നത്തിനുശേഷവും ആളുകൾ വിജയ്‌ക്കൊപ്പം നിന്നപ്പോൾ, രാഷ്ട്രീയ എതിരാളികൾ അടുത്തതായി തന്റെ അവസാനചിത്രത്തെയും അതിന്റെ റിലീസിനെയും ആദ്യം ലക്ഷ്യം വെച്ചു, അതിനുശേഷം തന്റെ പാർട്ടിയെയുമെന്നും വിജയ് ആരോപിക്കുന്നു. ''ശരി, നമുക്ക് ഇനി എന്തുചെയ്യാൻ കഴിയും? ജന നായകൻ നിർത്താം. ഈ ചിത്രം റിലീസ് ചെയ്യുന്നത് ആരാണ് തടഞ്ഞതെന്ന് നിങ്ങൾക്കറിയാം. അത് ഫലിക്കാത്തപ്പോൾ, വിജയ്ക്കായി പുതിയ നിയമങ്ങൾ ഉണ്ടാക്കി. അദ്ദേഹം പുറത്തു വന്ന് ആളുകളെ കാണരുത്''.
അതിനുശേഷം തന്റെ വ്യക്തിജീവിതത്തെയും അവർ ലക്ഷ്യം വെയ്ക്കാൻ തുടങ്ങിയെന്നും താരം പറയുന്നു. ''അതും ഫലിക്കാതെ വന്നപ്പോൾ, എന്റെ അടുപ്പമുള്ളവരെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിച്ചു. അതിനായി അവർ തിരഞ്ഞെടുപ്പിന് 30 ദിവസം മുമ്പ് വരെ കാത്തിരുന്നു. ഞാൻ എന്താണ് പറയുന്നതെന്ന് നിങ്ങൾക്കറിയാം, അതും ഫലിച്ചില്ല. നിങ്ങൾ എന്നെ എത്ര പരീക്ഷണങ്ങളും വേദനകളും അനുഭവിപ്പിച്ചാലും, നിങ്ങൾക്ക് എന്നെ ജനങ്ങളിൽ നിന്ന് വേർപെടുത്താൻ കഴിയില്ല'', സംഗീതയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചതിങ്ങനെ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay addresses personal life and divorce rumours during a 2026 political rally. Accuses political opponents of manufacturing controversies to distract from his TVK party.