'അയാൾ കാരവാനിലേക്ക് ഇടിച്ചുകയറി ഷർട്ടൂരി, ആ ടാറ്റൂ കാണിച്ചു. എന്റെ കൈകാലുകൾ വിറച്ചു'

കാജൽ അഗർവാൾ | Instagram
കാജൽ അഗർവാൾ | Instagram

നടി കാജൽ അഗർവാൾ സിനിമയിലെത്തിയിട്ട് 20 വർഷം തികയാറായി. അതിനിടയിൽ തെലുഗു, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. മഗധീര, വീര, നായക്, ഡാർലിങ്, സീത, നാൻ മഹാൻ അല്ല, ബൃന്ദാവനം, സിങ്കം തുടങ്ങിയവയാണ് അവരുടെ പ്രധാനസിനിമകളിൽ ചിലത്. നന്ദമൂരി ബാലകൃഷ്ണയുടെ അടുത്ത സിനിമയിൽ കാജൽ ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. അതിനൊപ്പം രാമായണ പാർട്ട് 1-ലും പാർട്ട് 2-ലും കാജൽ അഭിനയിക്കുന്നുണ്ട്. മണ്ഡോദരിയായിട്ടാണ് സിനിമയിൽ താരമെത്തുന്നത്.

ഇത്രയും കാലത്തെ കരിയറിനിടയിൽ ഒട്ടേറെ മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് കാജൽ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അത്തരമൊരു അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. ഒരിക്കൽ ഒരു സഹസംവിധായകൻ അനുവാദമില്ലാതെ കാരവാനിലേക്ക് കടന്നുവന്നു. എന്നിട്ട് തന്റെ ഷർട്ട് ഊരിമാറ്റി ടാറ്റൂ കാണിച്ചുവെന്നും അവർ പറയുന്നു. എബിപി ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.

''കുറച്ചുദിവസങ്ങൾക്കുമുമ്പാണ്. ഒരു സിനിമയുടെ ഷൂട്ടിങ് പാക്കപ്പ് ചെയ്തശേഷം, ഞാൻ കാരവാനിൽ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ആ സിനിമയിലെ സഹസംവിധായകനായി പ്രവർത്തിക്കുന്നയാൾ അനുവാദമില്ലാതെ എന്റെ കാരവാനിലേക്ക് കടന്നുവന്നത്. അയാൾ ഉടൻ തന്നെ തന്റെ ഷർട്ട് ഊരിമാറ്റി, തന്റെ നെഞ്ചിൽ പതിപ്പിച്ചിരുന്ന എന്റെ പേരുള്ള ടാറ്റൂ എന്നെ കാണിച്ചു. ആ സംഭവം എന്നെ വല്ലാതെ ഞെട്ടിച്ചു; എന്റെ കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി''.

തന്നോടുള്ള ആരാധന മൂലം തന്റെ പേര് ടാറ്റൂ ചെയ്തതിൽ സന്തോഷമുണ്ടെങ്കിലും, അയാളുടെ പ്രവൃത്തി തീർത്തും അനുചിതമായിരുന്നുവെന്ന് അവർ പറയുന്നു.

''അയാൾ തന്റെ ശരീരത്തിൽ എന്റെ പേര് ടാറ്റൂ ചെയ്തതിൽ എനിക്ക് സന്തോഷമുണ്ടായിരുന്നു. എന്നാൽ, ഒരു സ്ത്രീ തനിച്ചിരിക്കുമ്പോൾ അനുവാദമില്ലാതെ അകത്തേക്ക് കടന്നുവന്നത് തീർത്തും അനുചിതമായ കാര്യമാണ്. എത്ര വലിയ ആരാധകനായാലും ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ ക്രിമിനൽ നടപടികളിലേക്ക് നയിച്ചേക്കാമെന്ന് ഞാൻ അയാൾക്ക് മുന്നറിയിപ്പ് നൽകുകയും തുടർന്ന് അയാളെ തിരിച്ചയക്കുകയും ചെയ്തു'', താരം കൂട്ടിച്ചേർത്തു. അനുവാദമില്ലാതെ തന്റെ സ്വകാര്യ ഇടത്തേക്ക് കടന്നുവന്നത് സ്വകാര്യത ലംഘിക്കുന്ന നടപടിയായി തോന്നിയെന്നും കാജൽ വെളിപ്പെടുത്തുന്നു.

ബോളിവുഡിനേക്കാൾ ദക്ഷിണേന്ത്യൻ സിനിമകൾക്ക് എന്തുകൊണ്ടാണ് താൻ കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും നടി വിശദീകരിച്ചു. ദക്ഷിണേന്ത്യൻ സിനിമകളിൽ മികച്ച വേഷങ്ങളും ശക്തമായ അവസരങ്ങളും ലഭിക്കുന്നുണ്ടെന്നും, എന്നാൽ വെറുതെ ശ്രദ്ധിക്കപ്പെടാൻ വേണ്ടി മാത്രം ഹിന്ദി സിനിമകളിൽ സാധാരണ നിലവാരമുള്ള വേഷങ്ങൾ ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Kajal Aggarwal shares a traumatic experience with an assistant director who trespassed in her caravan., The assistant director showed her a tattoo of her name on his body