'മെലിഞ്ഞവനെന്ന് വർഷങ്ങളോളം എന്നെ കളിയാക്കി; ഒടുവിൽ സിക്‌സ്പാക്ക് കണ്ടപ്പോൾ കൈയടിയും': ധനുഷ്

ധനുഷ് | AFP
ധനുഷ് | AFP

'കാര' (Kara) എന്ന സിനിമയാണ് ഇനി ധനുഷിന്റേതായി ഇറങ്ങാനിരിക്കുന്നത്. വിഗ്നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു, കെ.എസ്.രവികുമാർ, ജയറാം, സുരാജ് വെഞ്ഞാറമൂട്, ശ്രീജ രവി തുടങ്ങിയവരും അഭിനയിക്കുന്നു. ഈ മാസം 30-നാണ് സിനിമ തിയേറ്ററുകളിലെത്തുക.

സിനിമയുടെ പ്രീ-റിലീസ് ഇവന്റുകളുമായി തിരക്കിലാണിപ്പോൾ ധനുഷ്. അതിനിടെ ഒരു പരിപാടിയിൽവെച്ച് തന്റെ കരിയറിനെക്കുറിച്ചും തുടക്കകാലത്ത് താൻ പരിഹസിക്കപ്പെട്ടതിനെക്കുറിച്ചും തുറന്നുസംസാരിക്കുകയാണ് ധനുഷ്. എന്നാൽ, തനിക്ക് തന്നിൽത്തന്നെ വിശ്വാസമുണ്ടായിരുന്നുവെന്നും അതാണ് ഇവിടെയെത്താൻ കാരണമെന്നും അദ്ദേഹം തുറന്നുപറയുന്നു.

പരിപാടിയിൽവെച്ച് ധനുഷിന്റെ 'പൊല്ലാദവൻ' എന്ന സിനിമയിലെ ഒരു ബൈക്കിന്റെ നമ്പർ പ്ലേറ്റ് കൈമാറിയപ്പോൾ, അദ്ദേഹം തന്റെ സിനിമാജീവിതത്തിലെ ആദ്യകാലങ്ങളിലേക്ക് തിരിച്ചുപോയി. 2007-ൽ റിലീസായ ചിത്രമാണ് 'പൊല്ലാദവൻ'. ഒരു ബൈക്ക് വാങ്ങിയതിനുശേഷം ജീവിതം മെച്ചപ്പെടുത്തുകയും അത് മോഷ്ടിക്കപ്പെട്ടതിന് ശേഷം തലകീഴായി മാറുകയും ചെയ്യുന്ന പ്രഭു ശങ്കർ (ധനുഷ്) എന്ന വ്യക്തിയുടെ കഥയാണ് 'പൊല്ലാദവൻ'. വെട്രിമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം റിലീസിന് ശേഷം വളരെയധികം പ്രശംസ നേടി.

തന്റെ കരിയറിലെ വഴിത്തിരിവും ആ ചിത്രമായിരുന്നെന്ന് ധനുഷ് ഓർക്കുന്നു. ആ സിനിമ പുറത്തിറങ്ങുന്നതിനുമുമ്പ് തന്നെ ആളുകൾ വിലയിരുത്തിയതെങ്ങനെയെന്നും ധനുഷ് പരിപാടിയിൽവെച്ച് വെളിപ്പെടുത്തി. ''പൊല്ലാദവൻ എനിക്കൊരു വഴിത്തിരിവായിരുന്നു. അതിനുമുമ്പ് ആളുകൾ ഞാൻ മെലിഞ്ഞിരിക്കുന്നതിനെക്കുറിച്ച് കളിയാക്കുമായിരുന്നു. പൊല്ലാദവനിൽ ഞാൻ സിക്‌സ്പാക്കുമായി പ്രത്യക്ഷപ്പെട്ടപ്പോൾ ആളുകൾ തിയേറ്ററിൽ കൈയടിച്ചത് ഞാനോർക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും സ്‌പെഷലായിട്ടുള്ള ചിത്രമാണത്''.

തന്റെ യുവ ആരാധകർക്കായി ഒരു സന്ദേശവും പരിപാടിയിൽ ധനുഷ് നൽകി. മറ്റുള്ളവർ എന്തുപറഞ്ഞാലും സ്വയം വിശ്വസിക്കാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ''നിങ്ങളെന്താണോ ചിന്തിക്കുന്നത്, അത് നിങ്ങൾ ആയിത്തീരും. വിജയത്തെക്കുറിച്ച് നമുക്ക് ഒരു സംശയവും ഉണ്ടാകരുത്. നമ്മൾ അത് പുറത്ത് പ്രകടിപ്പിക്കുകയും വേണം. 2002-2003 കാലഘട്ടത്തിൽ എനിക്കൊരു ദേശീയ അവാർഡ് ലഭിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നെങ്കിൽ എല്ലാവരും ചിരിക്കുമായിരുന്നു. പക്ഷേ, ഒരു ദിവസം എനിക്ക് ഒരു ദേശീയ അവാർഡ് ലഭിക്കുമെന്ന് ഞാൻ പലരോടും അന്നുതന്നെ പറഞ്ഞിരുന്നു. ഒടുവിൽ സമയം വന്നെത്തി''.

ധനുഷിന്റെ ആഗ്രഹം പോലെ കരിയറിൽ മികച്ച നടനുള്ള ദേശീയപുരസ്‌കാരം രണ്ടുതവണയാണ് അദ്ദേഹത്തെ തേടിയെത്തിയത്. ആടുകളം, അസുരൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം ലഭിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Dhanush discusses his upcoming movie 'Kara' releasing on the 30th of this month. Reflects on his early career struggles and body shaming experiences.