വര: ദ്വിജിത്ത്
സാര്‍, മഹേന്ദ്രന് സാര്‍ കാണാന്‍ വന്നിരിക്കുന്നു''
ഇന്‍സ്പെക്ടര്‍ പ്രവീണ്‍ ഗോപി പെട്ടെന്ന് ഞെട്ടിയുണര്‍ന്നു. കുറച്ചുനേരംമുമ്പ് കസേരയില്‍ വന്നിരുന്നതേ ഓര്മയുള്ളൂ. രണ്ടുദിവസമായി നിര്‍ത്താതെയുള്ള ഓട്ടമാണ്. സെന്സേഷനായൊരു കേസിലെ പ്രതികളെ എത്രയുംപെട്ടെന്ന് പിടിക്കണമെന്ന നിര്‍ദ്ദേശം തലയ്ക്കു മുകളില്‍ വാളായിനില്ക്കുന്നത് അയാളുടെ നെഞ്ചിലേക്ക് ഒരിക്കല്‍കൂടി തീകോരിയിട്ടു.
''സാര്‍...'' സിവില്‍ പോലീസ് ഓഫീസര്‍ അശോകന് മറുപടിക്കായി കാത്തു.
''അശോകാ..എന്താ അയാളോട് പറയുക. കാണാതിരിക്കാനും കഴിയില്ല.വരാന്‍ പറ'' പ്രവീണ്‍ എഴുന്നേറ്റ് വാഷ്ബെയ്സിനടുത്തേക്ക് ചെന്നു. തണുത്തവെള്ളത്തില്‍ മുഖം കഴുകിയപ്പോള്‍ ആശ്വാസം.
ഡോറില്‍ മുട്ടിയശേഷം അകത്തേക്കു കയറിയ മഹേന്ദ്രനെക്കണ്ട് പ്രവീണ്‍ തന്റെ കസേരയിലേക്ക് തിരികെവന്നു. മഹേന്ദ്രനോട് ഇരിക്കാന്‍ പറഞ്ഞശേഷം ചായ കൊണ്ടുവരാന്‍ അശോകനോട് നിര്‍ദ്ദേശിച്ചു.
''പ്രവീണ്‍ സാറേ... 22 കൊല്ലം പോലീസില്‍ ജോലി ചെയ്തവനാ. ആ പരിഗണനയെങ്കിലും എന്നോട് കാണിക്കണം'' മുഖവുരയില്ലാതെ റിട്ട. എസ്.ഐ. മഹേന്ദ്രന് കാര്യത്തിലേക്ക് കടന്നു. ''വീട്ടില്‍ ഒരുത്തി തളര്‍ന്നു കിടക്കുന്നുണ്ട്. അവളെ സമാധാനിപ്പിക്കാന്‍ കഴിയുന്നില്ല. എനിക്കിനി ജീവിക്കണ്ട സാറെ'' പൊട്ടിക്കരച്ചിലോടെ മഹേന്ദ്രന് സംസാരം നിന്നപ്പോള്‍ പ്രവീണ്‍ വല്ലാതായി. അയാളുടെ മറുപടി മൗനത്തിലൊളിച്ചു.
''മഹേന്ദ്രന് സാറേ'' പ്രവീണ്‍ അയാളുടെ അടുത്തേക്കുചെന്ന് ചുമലില്‍ കൈവെച്ചശേഷം മെല്ലെ വിളിച്ചു. കണ്ണുനീര് ധാരധാരയായി ഒഴുകുന്ന മുഖമുയര്‍ത്തി അയാള്‍ പ്രവീണിനെ നോക്കി,
''സാറേ, നമ്മള് പണ്ട് വളയം സ്റ്റേഷനിലുണ്ടായിരുന്നപ്പോള്‍ സാറിന് അവള് ഭക്ഷണം കൊണ്ടുവന്നിരുന്നത്. ഓര്‍മയുണ്ടോ. എസ്.ഐ. അങ്കിളിനെ അവള്‍ക്ക് വലിയ കാര്യമായിരുന്നു. സാറിന് തിരിച്ചും. സാറ് സ്ഥലം മാറിപ്പോയതിനുശേഷവും ഇടയ്ക്കിടെ അവള് അന്വേഷിക്കും. രണ്ടാഴ്ചമുമ്പ് സാറിന്റെ മോളെ ടൗണില്‍ വെച്ചുകണ്ട കാര്യം അവള് പറഞ്ഞിരുന്നു. അവര്‍ നല്ല കൂട്ടാണല്ലോ''.
''മഹേന്ദ്രന് സാറേ. എന്താ പറയേണ്ടതെന്നെനിക്കറിയില്ല. പക്ഷേ ഒരുകാര്യം ഞാന്‍ ഉറപ്പുതരാം. അയാളെ ഞാന്‍ പിടിക്കും. ശിക്ഷിക്കുകയും ചെയ്യും''.
'പ്രവീണ്‍ സാറേ. 22 കൊല്ലം ഞാന്‍ സര്‍വീസിലുണ്ടായിരുന്നു. ഒരു നിരപരാധിയുടെ ദേഹത്തും കൈവെച്ചിട്ടില്ല. എന്നാല്‍ ചിലരുടെ ദേഹത്ത് കൈവെച്ചിട്ടുണ്ട്. അവരൊന്നും ഒരു കൊല്ലത്തിനപ്പുറം പോയിട്ടുമില്ല. എന്റെ അച്ഛന് നാട്ടില്‍ അറിയപ്പെട്ടിരുന്നത് മര്‍മാണി ബാബു എന്നായിരുന്നു. അച്ഛന് മര്മചികിത്സയൊക്കെ വശമുണ്ടായിരുന്നു. അതേപാതയില്‍ മകനും വരണമെന്ന് ആഗ്രഹവുമുണ്ടായിരുന്നു. അതുകൊണ്ടാണ് മര്മചികിത്സയുടെ കാര്യങ്ങള്‍ അച്ഛന് പഠിപ്പിച്ചത്. എനിക്കതില്‍ താത്പര്യമില്ലായിരുന്നു. എന്നാല്‍, പഠിച്ചത് മറന്നില്ല. ചില കൊടും ക്രിമിനലുകള്‍ക്കുനേരെ ചിലസമയങ്ങളില്‍ മര്മവിദ്യ രഹസ്യമായി പരീക്ഷിച്ചിട്ടുണ്ട്. അതിന്റെ ഫലവും കിട്ടിയിട്ടുണ്ട്. ഞാന്‍ പറഞ്ഞത് സാറിന് മനസ്സിലായിക്കാണുമല്ലോ'' മഹേന്ദ്രന് കസേരയില്‍ നിന്ന് എഴുന്നേറ്റു. മെല്ലെ പുറത്തേക്ക് നടന്നു. വാതിലിനടുത്തെത്തിയപ്പോള്‍ നിന്നു.
''പ്രവീണ്‍ സാറേ, റിട്ട. പോലീസുകാരന്റെ മകളുടെ ആത്മഹത്യ: പ്രതി അറസ്റ്റില്‍ എന്നൊരു വാര്‍ത്ത വായിക്കാനോ, കേള്‍ക്കാനോ എനിക്ക് താത്പര്യമില്ല'' അതുംപറഞ്ഞ് അയാള്‍ അതിവേഗം പുറത്തേക്ക് നടന്നു.
''മഹേന്ദ്രന് സാര്‍ പോയോ'' ചായയുമായി വന്ന അശോകന് ചോദിപ്പപ്പോളാണ് പ്രവീണിന് സ്ഥലകാലബോധം തിരിച്ചുവന്നത്.
''പോയി. അശോകാ, മരിച്ച ദേവിക കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ എവിടെയൊക്കെ പോയി എന്നന്വേഷിച്ച് ഒരു റൂട്ട് മാപ്പുണ്ടാക്കണം. അവിടെയുള്ള സി.സി. ടി.വി. ക്യാമറകള്‍ പരിശോധിക്കണം. ഒന്നിലധികംതവണ ഒപ്പമുണ്ടായിരുന്നവരെ മാര്‍ക്ക് ചെയ്യണം. ആ കുട്ടി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ കോണ്ടാക്ടുകള് കണ്ടുപിടിക്കാന്‍ കുറച്ചു വര്‍ക്ക് ചെയ്യേണ്ടിവരും''. ''സാര്‍'' അശോകന് അറ്റന്ഷനായതിനു ശേഷം പുറത്തേക്ക് നടന്നു. പ്രവീണ്‍ കസേരയില്‍ കണ്ണടച്ചിരുന്നു. ഓര്‍മകളില്‍ വളയം സ്റ്റേഷനും അവിടെ എസ്.എ. മഹേന്ദ്രനും മകളുമെല്ലാം മിന്നിമാഞ്ഞുകൊണ്ടിരുന്നു.
ഗതാഗതക്കുരുക്കുകളില്‍നിന്ന് രക്ഷപ്പെട്ട് ജീവന് മാത്യു മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തുമ്പോള്‍ സമയം അഞ്ച് മണി. 5.05നാണ് ട്രെയിന്‍. 12123-ാം നമ്പര്‍ ഡെക്കാന്‍ ക്യൂന്‍ എട്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലാണെന്ന അറിയിപ്പ് ഡിസ്പ്ലേ ബോര്‍ഡില്‍ കണ്ടതോടെ അയാള്‍ വേഗത്തില്‍ നടന്നു. സി വണ്‍ കമ്പാര്‍ട്ട്മെന്റിലെ 12-ാം നമ്പര്‍ സീറ്റിലിരുന്നപ്പോഴേക്കും വണ്ടിയുടെ ഹോണ്‍ മുഴങ്ങി. ആനയുടെ ശബ്ദം പോലെയുണ്ട്. ട്രെയിന്‍ ഹോണ്‍ കേള്‍ക്കുമ്പോഴെല്ലാം ജീവന്റെ മനസ്സിലേക്ക് ഒരു ആന ചിന്നംവിളിച്ചെത്തും. തൊട്ടടുത്ത സീറ്റില്‍ ആരുമില്ലാത്തതിനാല്‍ അയാള്‍ വിന്‍ഡോയുടെ അടുത്തേക്ക് നീങ്ങിയിരുന്നു. എന്നിട്ട് ഫോണെടുത്തു. പ്രഭാത് എഫ്.എം. എന്ന് സേവ് ചെയ്ത നമ്പറിലേക്ക് വിളിച്ചു.
''മോനേ പ്രഭാതേ. ട്രെയിന്‍ കഷ്ടിച്ചുകിട്ടി. കുറച്ചുനേരം വൈകിയാല്‍ എല്ലാം കുളമാകുമായിരുന്നു. പുണെയിലേക്ക് പോകുന്നു. യെസ് പേഴ്സണല്‍ വിസിറ്റ്. നാളെ പുണെയില്‍നിന്ന് ഉച്ചയ്ക്ക് കൊച്ചിയിലേക്ക് ഫ്ളൈറ്റ്. ഏയ് ചുറ്റിക്കളിയല്ല. ഫാമിലി ഫ്രണ്ടിനെ മീറ്റ് ചെയ്യാന്‍. എന്തായാലും ഇത്രവരെ വന്നിട്ട് അങ്ങോട്ടുപോയില്ലെങ്കില് മോശമാണ്. എന്താണ് ഓഫീസ് വിശേഷം? ആഹാ... അങ്ങനെ ഡെവലപ്മെന്റുണ്ടായോ. നോക്കാം. ഓകെ, എന്നാ പിന്നീട് വിളിക്കാം'' ജീവന് ഫോണ്‍ കട്ടാക്കി.
കൊച്ചി ബെയ്സ്ഡായ മെഡിക്കല്‍ കമ്പനിയുടെ മാര്‍ക്കറ്റിങ് ഹെഡാണ് ജീവന്. ഒരുവര്ഷമായിട്ടുള്ളൂ ബോക്സ് ലൈന്‍ എന്ന കമ്പനിയിലേക്ക് എത്തിയിട്ട്. മെഡിക്കല്‍ രംഗത്തെ കമ്പനികളുടെ മാര്‍ക്കറ്റിങ് തലവന്മാരുടെ ഒരു സെമിനാറിനായി എത്തിയതാണ് ജീവന്. 8.25നാണ് ട്രെയിന്‍ പുണെയില്‍ എത്തുക. സ്റ്റേഷനില്‍ വണ്ടിയുമായി ചിത്ര കാത്തുനില്‍പ്പുണ്ടാകും. അവളെ കാണാനാണ് ഈ യാത്ര. പണ്ട് ചെന്നൈയില്‍ സിപ്ലെയില് ഉണ്ടായിരുന്ന കാലത്തുള്ള പരിചയമാണ്. അവളിപ്പോള്‍ പുണെയില്‍ സെറ്റിലായി. മുംബൈയിലെ സെമിനാറിന്റെ കാര്യം പറഞ്ഞപ്പോഴാണ് ചിത്ര പുണെയിലേക്ക് വരാന്‍ പറഞ്ഞത്. നേരിട്ടുകണ്ടിട്ട് കുറച്ചുകാലമായി. പണ്ട് അവള് അതിസുന്ദരിയായിരുന്നു. ഇപ്പോഴെങ്ങനെയാണാവോ. ജീവന്റെ ഓര്‍മകള്‍ ചിത്രയ്ക്ക് ചുറ്റും വട്ടമിട്ടു.
''എസ്ക്യൂസ്മി''
ജീവന് സ്വപ്നലോകത്തുനിന്ന് പൊടുന്നനെയിറങ്ങി. മുന്നിലൊരു പെണ്‍കുട്ടി.
''സി.11 എന്റെ സീറ്റാണ്. പ്ലീസ്''.
''ഓ.കെ.'' ജീവന് സീറ്റില്‍നിന്നെഴുന്നേറ്റു, വഴിമാറികൊടുത്തു. അവള് ബാഗ് റേക്കിലേക്ക് വെച്ചതിനുശേഷം ഇരുന്നു. ഫോണെടുത്തു. '''പപ്പാ, സീറ്റിലെത്തിട്ടോ. ഇവിടെത്തിയപ്പോ വണ്ടി എടുത്തിരുന്നു. ആദ്യം കണ്ട കമ്പാര്‍ട്ട്മെന്റിലേക്ക് ചാടിക്കയറിയതാ. ഇപ്പോഴാണ് സി വണില്‍ എത്തിയത്. ഇനി ഇറങ്ങിയിട്ട് വിളിക്കാം'' ഫോണ്‍ കട്ടാക്കിയതിനുശേഷം ഹെഡ് സെറ്റ് കാതിലേക്ക് തിരുകി അവള് സീറ്റിലേക്ക് ചാഞ്ഞിരുന്നു.
ജീവന് വിന്‍ഡോയിലേക്ക് നോക്കുന്ന ഭാവത്തില്‍ അവളെ നോക്കി, സുന്ദരിയാണ്. മലയാളി. ഓപ്പണിങ് ഏങ്ങനെ തുടങ്ങും. സച്ചിന് തെണ്ടുല്ക്കറാവണോ അതോ വീരേന്ദ്ര സെവാഗോ..
''നാട്ടില്‍ എവിടേയാ സ്ഥലം'' ക്ലീഷേ ചോദ്യത്തില്‍ത്തന്നെ ജീവന് തുടങ്ങി. അവള് ഹെഡ് സെറ്റ് ഊരി, ''എന്താ സാര്‍''. ''അല്ലാ നാട്ടില്‍ എവിടേയാ എന്ന് ചോദിച്ചതാ'' ''കോഴിക്കോടാണ്. പന്തീരാങ്കാവ് എന്ന് പറയും''''ഇവിടെ ജോലി ആണോ''
''ജോലിയും പഠനവും ഒരുമിച്ച്''
''ഞാന്‍ ജീവന്. ബോക്സ് ലൈന്‍ മെഡിക്കല്‍ കമ്പനിയുടെ സെയില്‍സ് ഹെഡാണ്. ഇവിടെയൊരു സെമിനാറിന് വന്നതാണ്. ഇപ്പോ പുണെയിലേക്ക് പോകുന്നു. കോഴിക്കോട് പുതിയറയിലാണ് വീട്''.
അവള് ഹെഡ് സെറ്റ് ഉയര്‍ത്തിയപ്പോഴേക്കും ജീവന് അടുത്ത ചോദ്യമിട്ടു, ''പേര് പറഞ്ഞില്ല''.
''രാധിക രേണു... സാര്‍ സംസാരിക്കാനുള്ള മൂഡിലാണെന്ന് തോന്നുന്നു. അങ്ങനെയാണെങ്കില്‍ നമുക്ക് സംസാരിക്കാം'' അവള് ഹെഡ് സെറ്റ് കൈയിലെ ചെറിയ ബാഗിലേക്ക് വെച്ചു.
''കഴിഞ്ഞ വര്‍ഷമാണ് മുംബൈയിലേക്ക്. ഇവിടെ എം.എസ് സി.ക്ക് ചേര്‍ന്നു. സൈക്കോളജി''
''അതിനുവേണ്ടി മാത്രമാണോ വന്നത്''
''അല്ല, ചെറിയജോലി കൂടിയുണ്ട്. അതിന്റെ ഭാഗമായിട്ടുകൂടി''.
''ജോലി''
''ഒരു ഡിക്റ്ററ്റീവ് കമ്പനിയിലെ പാര്‍ട്ട്ടൈം ജോലി. അവര്‍ക്ക് മനഃശാസ്ത്രപരമായ വിശകലനങ്ങള്‍ ആവശ്യമായി വരും. പിന്നെ വേണ്ടിവന്നാല്‍ അത്യാവശ്യം സ്പൈവര്‍ക്കും'' അവള് ചിരിയോടെ പറഞ്ഞു.
''ഡിക്റ്ററ്റീവ് കമ്പനികള്‍ക്ക് ഇപ്പോ സ്കോപ്പുണ്ടോ''
''സാറേ, സിനിമകളില്‍കാണുന്ന വേഷം മാറി കേസന്വേഷിക്കുന്ന രീതിയില്ല. അമ്മാതിരി അന്വേഷണം ഞങ്ങള്‍ ഏറ്റെടുക്കാറില്ല. ഒരാളുടെ 'ജാതകം' ആവശ്യമായിവരുന്ന അവസരങ്ങളുണ്ടാകും. അങ്ങനെ വേണ്ടവര്‍ക്ക് അത് ചെയ്തുകൊടുക്കും.
ജാതകം, മീന്‍സ് പ്രൊഫൈലുകള്‍. അത് പലരീതിയില്‍ ആകും. വ്യക്തിപരമായും ജോലി സംബന്ധമായതുമൊക്കെ. ഉദാഹരണമായി സാറിന്റെ പ്രൊഫൈല്‍ എതിര്കമ്പനിക്കാര് ആവശ്യപ്പെട്ടാല്‍ ഞങ്ങളത് ഉണ്ടാക്കിക്കൊടുക്കും. സാറിന്റെ ജോലിസ്ഥാലത്തെ എ ടു സെഡ് കാര്യങ്ങള്‍ അടക്കം. ഇനി പേഴ്സണല്‍ കാര്യങ്ങള്‍ അടക്കം. അതിനുള്ള നെറ്റ് വര്‍ക്ക് ഞങ്ങള്‍ക്കുണ്ട്. എന്റെപോലെ പാര്‍ട്ട് ടൈം ആയി ജോലിയെടുക്കുന്ന കുറേപ്പേര് ഞങ്ങളോട് സഹകരിക്കുന്നുണ്ട്. സാറിന്റെ ബോക്സ് ലൈന്‍ കമ്പനികളില്‍ വരെ ഞങ്ങളുടെ ചാരന്മാരുണ്ടാകും'' അവള് ചിരിയോടെ പറഞ്ഞു. ജീവനും ചിരിച്ചു.
''സംശയമുണ്ടോ. സാര്‍ ഫോണ്‍ നമ്പര്‍ താ. 15 മിനിറ്റിനുള്ളില്‍ സാറിന്റെ പുണെ യാത്രയുടെ ലക്ഷ്യം ഞാന്‍ പറഞ്ഞുതരാം'' ജീവന് ഒരു നിമിഷം ശങ്കിച്ചു. പിന്നെ നമ്പര്‍ നല്കി. രേണുവത് ആര്‍ക്കോ വാട്സാപ്പില്‍ അയക്കുന്നത് അയാള്‍ കണ്ടു.
''സാറേ.. അതിന്റെ റിസള്‍ട്ട് ഇപ്പോ വരും''.
''രേണുവിന്റെ യാത്ര ഓഫീഷ്യലാണോ''.
''യേസ്.. ഒരു അസൈയ്മെന്റ് ഉണ്ട്. ഇന്ന് ഫിനിഷ് ചെയ്യാനുള്ളതാണ്''.
''മനഃശാസ്ത്രം ജോലിക്ക് ഗുണകരമാണോ''.
''ആണോ എന്ന് ചോദിച്ചാല്‍ പലപ്പോഴും. അത് പല രീതികളിലാകും''.
വണ്ടി കുര്‍ള ലോക്കല്‍ സ്റ്റേഷനിലൂടെ കൂവിയര്ത്തുപോകുമ്പോളാണ് രേണുവിന്റെ ഫോണിലേക്ക് മെസേജ് വന്നത്. വായിച്ചശേഷം ചെറിയ ചിരിയോടെ അവള് ജീവനെ നോക്കി
''അതുശരി, ചിത്രചേച്ചിയെ കാണാനുള്ള പോക്കാണല്ലേ.. പഴയ കാമുകി. അതും ഹസ്ബെന്ഡ് ബിസ്നസ് ടൂര്‍ പോയ സമയം നോക്കി. കള്ളന്'' ജീവന് അമ്പരപ്പോടെ അവളെ നോക്കി, പിന്നെ ഷേക്ക് ഹാന്‍ഡിനായി കൈ നീട്ടി. ''എക്സ്ലന്ഡ്'' അവളുടെ കൈ പിടിച്ചുകുലുക്കിയശേഷം പറഞ്ഞു.
''എങ്ങനെയുണ്ട് ഞങ്ങളുടെ സ്പൈ വര്‍ക്ക്, പിന്നെ സൈക്കോളജിക്കല്‍ മൂവ് എന്നുകേട്ടാല്‍ നിങ്ങള്‍ ഇപ്പോ ചിരിക്കുമെങ്കിലും അതിനുള്ള മരുന്നൊക്കെ ഞങ്ങളുടെ കൈയിലുണ്ട്. അതിനാണ് കമ്പനി എന്നെ നിയോഗിക്കാറുള്ളത്. അത്തരം ഒരു ഓപ്പറേഷനാണ് ഞാനിപ്പോള്‍ ഇറങ്ങി തിരിച്ചിരിക്കുന്നത്''
''ഗുഡ് ലക്ക്'' ജീവന് ആശംസ നേര്‍ന്നു
''താങ്ക്സ് ''
ഫോണിന്റെ റിങ്ങ് മുഴങ്ങിയപ്പോള്‍ ജീവന് ബ്ലുടൂത്ത് കണക്ട് ചെയ്തു. 'പരിചയമില്ലാത്ത നമ്പര്‍' അയാള്‍ മനസില്‍ പിറുപിറുത്തു.
''ഹലോ.. മിസ്റ്റര്‍ ജീവന് മാത്യു''
''യേസ്'' ജീവന് മറുപടി നല്കി.
''ഞാന്‍ പ്രവീണ്‍. കോഴിക്കോട് കസബ സ്റ്റേഷനിലെ ഇന്‍സ്പെക്ടറാണ്''
''സാര്‍...''ജീവന്റെ മനസ്സിലൊരു ആന്തല് പടര്‍ന്നു.
''ജീവന് ഇപ്പോ മുംബൈയില്‍ ആണല്ലേ''
''അതേ സാര്‍''
''ഇപ്പോള്‍ എവിടെയാണ്. കൃത്യമായ ലോക്കേഷന്‍ പറയൂ''
''പുണെയിലേക്ക് പോകുന്നു. ട്രെയിനിലാണ്''
''ഓ ഗോഡ്.. ജീവന്.. ഒരു പ്രധാന ഇന്‍ഫര്‍മേഷന്‍ പാസ് ചെയ്യാനാണ് വിളിച്ചത്''.
''സാര്‍.. എന്താണെന്ന് വ്യക്തമായി പറയുമോ''
''ജീവന് കഴിഞ്ഞദിവസം ഒരു കേസുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ ഗ്യാങ്ങിനെ നമ്മള് പിടിച്ചിരുന്നു. മുംബൈ ടീമാണ്. അവരില്‍നിന്ന് പിടിച്ചെടുത്തവയില്‍ നിങ്ങളുടെ ഫോട്ടോയും വിവരങ്ങളുമുണ്ട്. കൂടുതല്‍ വിവരങ്ങളൊന്നുമില്ല. നിങ്ങള്‍ക്കെതിരേയുള്ള ക്വട്ടേഷന്‍ ആണോ എന്നൊരു സംശയം ഞങ്ങള്‍ക്കുണ്ട്. സോ ജീവന് അലര്‍ട്ടായിരിക്കണം''.
''സാര്‍ പറഞ്ഞു വരുന്നത്...''
''ജീവന് പേടിക്കാനൊന്നുമില്ല. ഞങ്ങള്‍ മുംബൈ പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. പുണെയിലേക്കാണ് യാത്രയെങ്കില്‍ അവിടത്തെ പോലീസിനെയും അറിയിക്കാം. നിങ്ങള്‍ക്ക് അവര്‍ പ്രോട്ടക്ഷന്‍ തരും. പിന്നെ ഒരു കരുതലിന് അവിടെയുള്ള സുഹൃത്തുക്കളുടെ സഹായവും തേടണം''.
''സാര്‍...ആരാണ് എനിക്കെതിരേ''
''ക്വട്ടേഷന്റെ കാര്യംതന്നെ ഞങ്ങളുടെ സംശയം ആണ്. ജീവന് വറീഡാകണ്ടാ.. ഞങ്ങള്‍ അന്വേഷിക്കുന്നുണ്ട്. വിവരം കിട്ടിയാല്‍ അപ്ഡേറ്റ് ചെയ്യാം. ക്വട്ടേഷന്‍ ആണെങ്കില്‍ നിങ്ങളുടെ യാത്ര അവര്‍ ട്രാക്ക് ചെയ്തിട്ടുണ്ടാകാം. ഇവരുടെ ഗ്യാങ്ങില്‍പ്പെട്ട കുറച്ചുപേരുടെ ഫോട്ടോ കിട്ടിയിട്ടുണ്ട്. ഞാനത് അയക്കാം. അവരില്‍ ആരെങ്കിലും ട്രെയിനില്‍ ഉണ്ടെങ്കില്‍ എന്നെ അറിയിക്കണം''
''സാര്‍, പ്രശ്നം ആണോ''ഉള്ളിലുയര്‍ന്ന വിറയല്‍ അടക്കിപ്പിടിച്ച് ജീവന് പതറിയ ശബ്ദത്തില്‍ ചോദിച്ചു.
''ശ്രദ്ധിച്ചാല്‍ മതി. ട്രെയിന്‍ എട്ടരയാകില്ലേ പുണെയില്‍ എത്താന്‍. പോലീസ് എത്തിയിട്ട് റെയില്‍വേ സ്റ്റേഷന് വിട്ടാല്‍ മതി. കാര്യങ്ങള്‍ ഞാന്‍ അറേഞ്ച് ചെയ്തോളാം'' പ്രവീണ്‍ പറഞ്ഞു നിര്‍ത്തി. ''ഒ.കെ സാര്‍'' ഫോണ്‍ കട്ടുചെയ്ത് ജീവന് ചുറ്റിലും നോക്കി. ഭീതി ഇഴഞ്ഞ് ദേഹത്തേക്ക് കയറുന്നപോലെ. ജീവന് സീറ്റില്‍ ചാഞ്ഞിരുന്നു കണ്ണടച്ചു. ഇന്‍സ്പെക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ അയാള്‍ക്ക് ലിങ്ക് ചെയ്യാന്‍ കഴിയാതെ പോയി. തനിക്ക് ആരാണ് ശത്രുക്കള്‍. ആരാണ് ക്വട്ടേഷന്‍ നല്കിയവര്. ബോക്സ് ലൈനില്‍ തന്റെ സ്ഥാനം മോഹിച്ചവര്‍ ആരെങ്കിലുമാകുമോ... അവിടെ ഒരാളെ മറികടന്നാണ് തന്നെ കൊണ്ടുവന്നതെന്നറിയാം. ആള് കോഴിക്കോട്ടുക്കാരനാണ്. ഇനിയിപ്പോ ഗീതയുടെ ആരെങ്കിലും ആണോ.. ഗീതയുമായുള്ള ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞദിവസമാണ് അവളുടെ ഭര്‍ത്താവ് മനോഹര്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത്. വലിയങ്ങാടിയിലെ വമ്പന്‍ അരിക്കച്ചവടക്കാരനാണ് അയാള്‍. അതിനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. ഭീഷണിയുടെ കാര്യം പോലീസിനെ അറിയിക്കണോ.. അയാള്‍ ഫോണ്‍ എടുത്തപ്പോഴാണ് വാട്സാപ്പില്‍ മെസേജ് ടോണ്‍ മുഴങ്ങിയത്. നാലുചിത്രങ്ങളാണ് ഇന്‍സ്പെക്ടര്‍ അയച്ചത്. കണ്ടാല്‍ ക്രിമിനല്‍ ലുക്ക് ഒന്നും ഇല്ലാത്തവര്‍.
''അത് നമ്മളുടെ ഛോട്ടാ ഭായിയുടെ ആള്‍ക്കാരല്ലേ. സാറിന് എങ്ങനെയാ ഇവരെ പരിചയം. ബിസിനസ് പരിചയമാണോ'' ഫോണിലേക്ക് നോക്കി രേണുവിന്റെ ചോദ്യം അയാളെ ഉണര്‍ത്തി.
'ഏയ്, ഒരു ചെറിയ കുഴപ്പം''
''ഞാനും ശ്രദ്ധിച്ചു. ആ ഫോണിന് ശേഷം സാര്‍ മൊത്തം ടെന്ഷനിലാണല്ലോ. എന്റെ ഹെല്പ് വല്ലതും വേണോ''.
''രേണുവിന് അറിയുമോ ഈ ടീമിനെ''
''പിന്നല്ലാതെ, മുംബൈയില്‍ ഇവന്മാരെ അറിയാത്തവര്‍ കുറവാകും. ഈ ഛോട്ടാഭായി, അന്ധേരി ഭാഗത്തെ ലോക്കല്‍ ഗ്യാങ് ഗ്രൂപ്പ് നേതാവാണ്. ഇവന്മാര് പക്കാ ക്രിമിനലുകളാണ്. അതില്‍ ആദ്യം കാണുന്ന രണ്ടുപേര്‍.
ഓ, അവന്മാരുടെ പേര് മറന്നുപോയി, കഴുത്തറത്ത് കൊല്ലുന്നതില്‍ വിദഗ്ധരാണ്. അവരെപ്പറ്റി ഇടയ്ക്കിടെ പത്രങ്ങളില്‍ വാര്‍ത്തകള്‍ വരാറുണ്ട്. മൃഗീയമായി കൊല്ലുകയെന്നതാണ് ലൈന്‍''
''ഇവരെ പിടിച്ചു അകത്തിടാറില്ലേ''
''അവര്‍ക്ക് അകത്തും പുറത്തും ഒരുപോലെ. ഒറ്റകേസിലും സാക്ഷികളുണ്ടാകില്ല. അപ്പോ ശിക്ഷിക്കപ്പെടുകയുമില്ല. ക്വട്ടേഷനാണ് മെയ്ന്‍. കൈയും കാലും വെട്ടുന്നതാണ് മറ്റേ രണ്ടുപേരുടെ ലൈന്‍. നമ്മുടെ ആവശ്യത്തിന് വേണ്ടി സ്റ്റഡി ചെയ്തു വെക്കുന്നതാ.
സാറും ഇവരും തമ്മിലെന്താ ബന്ധം. ഇനി ചിത്ര ചേച്ചിയുടെ ഹസ്സിനെ തട്ടാന്‍ ക്വട്ടേഷന്‍ വല്ലതും ആലോചിക്കുന്നുണ്ടോ'' രേണു അയാളുടെ മുഖത്തേക്ക് നോക്കിയാണ് പറഞ്ഞത്
''എയ്, രേണു അതല്ല പ്രശ്നം. ഇവരെ എനിക്കെതിരേ ഇറക്കിയിരിക്കുന്നു. നാട്ടില്‍നിന്ന് കസബ ഇന്‍സ്പെക്ടറാണ് വിളിച്ചത്. അയാളാണ് ഫോട്ടോ അയച്ചത്''
''അയ്യോ.. സാറിനെതിരേ ക്വട്ടേഷനോ, ആരാണെന്ന് വല്ല ധാരണയുമുണ്ടോ, സാറൊന്ന് ഓര്‍ത്തുനോക്ക്''
''ഇല്ലന്നേ.. എനിക്ക് അങ്ങനെ ആരുമായും''
ജീവന്റെ വാക്കുകള്‍ പാതിയില്‍ മുറിഞ്ഞു. അടുത്ത കമ്പാര്‍ട്ട്മെന്റില്‍ നിന്ന് സി വണ്ണിലേക്ക് വന്നവരെക്കണ്ട് അയാള്‍ ഉരുകാന്‍ തുടങ്ങി. വന്നവരാകട്ടെ ഭാവദേദം കൂടാതെ അയാള്‍ ഇരുന്നതിന്റെ അപ്പുറം 16, 18 നമ്പര്‍ സീറ്റുകളിലായി ഇരിപ്പുറപ്പിച്ചു.
''രേണു അവര്‍'' അയാള്‍ വിറയലോടെ പറഞ്ഞു.
''ഓഹ്, ഇപ്പോഴാ ഓര്മ വന്നത്. ഛോട്ട സഞ്ജയ് ആണ് ആ മെലിഞ്ഞവന്. ഒപ്പം ഉള്ളത്. അക്രം മാലിക്ക്. രണ്ട പേരും കണ്ണില്‍ചോരയില്ലാത്ത ക്രൂരന്മാരാണ്.
''രേണു പോലീസിനെ എങ്ങനെ അറിയിക്കും'' ജീവന് ഫോണ്‍ കൈയിലെടുത്ത് പ്രവീണിനെ വിളിക്കാന്‍ തുടങ്ങി..
''സാറെ, ആ ക്വട്ടേഷന്‍ ടീം കമ്പാര്‍ട്ട്മെന്റിലെത്തി. അവരെന്നെ കൊല്ലും'' ജീവന് നിലവിളിയോടെ പറഞ്ഞു..
''ജീവന്. മുംബൈ പോലീസില്‍നിന്ന് മെസേജ് റെയില്‍വേ പോലീസിന് പോയിട്ടുണ്ട്. പക്ഷേ ഈ ട്രെയിനില്‍ നിലവില്‍ പോലീസില്ല., അവര്‍ അടുത്ത സ്റ്റേഷനായ കര്ജാട്ടില്നിന്നും കയറും. അതുവരെ സേഫായി ഇരിക്കണം. അവര്‍ എത്രപേരുണ്ട്''
''രണ്ടുപേരാണ് എനിക്ക് അടുത്തുള്ളത്''
''ഓ.കെ. ജീവന്. ഞാന്‍ വിവരം മുംബൈ പോലീസിനെ അറിയിക്കട്ടെ. വേഗത്തില്‍ നടപടിയുണ്ടാക്കാം''
''സാറേ, അവര്‍ കാണാതെ ഈ കമ്പാര്‍ട്ട്മെന്റില്‍ നിന്ന് അടുത്തതിലേക്ക് മാറുന്നതാകും നല്ലത്. ഇതില്‍ ആളുകുറവാണ്. കൂടുതല്‍ ആളുള്ളതിലേക്ക് മാറിയാല്‍ അവര്‍ക്ക് പെട്ടെന്ന് ഒന്നും ചെയ്യാന്‍ പറ്റില്ല. അടുത്ത സ്റ്റേഷനില്‍ എത്തിയാല്‍ പോലീസ് വരുമല്ലോ''
'''രേണു, എന്റെ കൈയും കാലും കുഴയുന്നു. എഴുന്നേറ്റുനില്ക്കാന് പോലും കഴിയുന്നില്ല''
''സാറേ, ഞാന്‍ അടുത്തിടെ വായിച്ചതാ..സഞ്ജയ് കൊടും ക്രൂരനാണ്. ഇരയുടെ മുഖത്ത് മുളകു പൊടിയിട്ടശേഷമാണ് കഴുത്തറക്കാറുള്ളത്. അത്രയ്ക്ക് ക്രൂരത. സാറിനോട് ആര്‍ക്കാ ഇത്ര ദേഷ്യം. ഇത്രയും ക്രൂരന്മാര്ക്ക് ക്വട്ടേഷന്‍ നല്കാന്''
''അതാ എനിക്കും അറിയാത്തത്. ഞാന്‍ അറിഞ്ഞുകൊണ്ട് ആര്‍ക്കും...'' അത് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് രേണു അയാളുടെ കൈയില്‍ക്കയറി പിടിച്ചു. അവളുടെ മുഖത്ത് പുച്ഛരസം നിറഞ്ഞു. ''നിനക്ക് ഒന്നും അറിയില്ല അല്ലേ'' അവളുടെ ഭാവമാറ്റത്തില്‍ ജീവന് അമ്പരന്നു. ''നീ കുറുക്കനാണ്. പെണ്‍കുട്ടികളെ സൂത്രത്തില്‍ വളച്ചെടുത്ത് നശിപ്പിക്കുന്നവന്. മോനേ ഇനി നിനക്ക് രക്ഷയില്ല''
''രേണു നീ എന്താ പറയുന്നത്''
അവള് അവന്റെ മുഖത്തേക്ക് തുറിപ്പിച്ചു നോക്കി. കടുത്ത ദേഷ്യത്തില്‍ മുഖം വലിഞ്ഞുമുറുകി. ''നിനക്ക് ദേവൂനെ അറിയില്ല. അല്ലേ.. ഞങ്ങളുടെ ദേവൂട്ടി. കടലുണ്ടിപ്പുഴയില്‍നിന്ന് മൂന്നാംപക്കമാണ് ഞങ്ങള്‍ക്ക് അവളെ കിട്ടുന്നത്. അവളുടെ സുന്ദരമായ മുഖം മീനൊക്കെ കൊത്തി വികൃതമാക്കി'' രേണു കരച്ചിലിന്റെ വക്കോളമെത്തി. ''നിന്നെ സ്നേഹിച്ചതിനാണോ അവളെ നീ''.
ജീവന് പരിഭ്രാന്തിയോടെ അവളെ നോക്കി. ദേവികയെന്ന മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മുഖം മിന്നല്‍പോലെ അയാളുടെ മനസ്സിലൂടെ കടന്നുപോയി. അയാള്‍ രക്ഷപ്പെടാനുള്ള വഴി തിരഞ്ഞു.
''നിനക്ക് ഇനി രക്ഷയില്ല ജീവാ. ഈ ട്രെയിന്‍ 40 മിനിറ്റെടുക്കും കര്ജാട്ടിലെത്താന്. അതിനുള്ളിലുള്ളത് എട്ടുസ്റ്റേഷനുകള്. അവിടെയൊന്നും വണ്ടി നിര്‍ത്തില്ല. നീ ഇനി പോലീസിനെയും വിളിക്കില്ല. കര്ജാട്ടിലെത്തുമ്പോഴേക്കും സഞ്ജയും കൂട്ടരും അവര്‍ അവരുടെ ജോലി ചെയ്യും. അവളെ മരണത്തിലേക്ക് തള്ളിയിട്ട്, സുരക്ഷിതനായിരിക്കാമെന്ന് നീ കരുതിയോ. വിടില്ല നിന്നെ''
''രേണു നീ''
''ഇത് ഞാന്‍ ദൈവത്തില്‍നിന്ന് നേരിട്ട് എടുത്ത ക്വട്ടേഷനാണ്. നിന്നെ നിയമത്തിന്റെ മുന്നില്‍ ഏല്‍പ്പിക്കാന്‍ കഴിയാഞ്ഞിട്ടില്ല. അതിനുള്ള തെളിവുമുണ്ട്. എന്നാല്‍ പണമെറിഞ്ഞ് നീ രക്ഷപ്പെടും. പിന്നെയും ദേവുമാര്‍ ഉണ്ടാകും. അതുവേണ്ടാ.. നിനക്ക് ക്രൂരമായ മരണമാണ് ശിക്ഷ. അതിനാണ് മുംബൈയില്‍ ഏറ്റവും ക്രൂരമായി കൊല്ലാനറിയുന്നവരെ തന്നെ ഏര്‍പ്പാടാക്കിയത്''
''എടീ...'' ജീവന് കോപത്തോടെ രേണുവിന്റെ കഴുത്തില്‍ പിടിച്ചു. പൊടുന്നന്നെ തന്റെ ശരീരത്തില്‍ എന്തോ മുട്ടിയത് അയാളറിഞ്ഞു. അതിന്റെ തണുപ്പ്..
''ഒറ്റ ബുള്ളറ്റില്‍ നിന്നെ അവസാനിപ്പിക്കാന്‍ കഴിയാഞ്ഞിട്ടല്ല. അത് നീ അര്‍ഹിക്കുന്നില്ല''
അയാള്‍ പെട്ടെന്ന് കൈ പിന്‍വലിച്ചു.
''നിനക്കൊന്നും എന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല'' തോക്ക് ബാഗിലേക്ക് വച്ച് രേണു പുച്ഛത്തോടെ അയാളോട് പറഞ്ഞു. എന്നിട്ട് സീറ്റില്‍നിന്ന് എഴുന്നേറ്റു. അയാളുടെ മുഖത്തിനടുത്തേക്ക് മുഖമടുപ്പിച്ചശേഷം മെല്ലെ പറഞ്ഞു. ''ഈ ട്രെയിനില്‍നിന്ന് ജീവനോടെ പുറത്തിറങ്ങില്ല. നിന്റെ വിധി കുറിക്കപ്പെട്ടുകഴിഞ്ഞു. പിന്നെ ഏത് കുറ്റവാളിക്കും അവസാന ആഗ്രഹം സാധിച്ചുകൊടുക്കാറുണ്ടല്ലോ. അതുപോലെ ഒന്ന് നിനക്ക് തരാം. വേണമെങ്കില്‍ നിനക്ക് ഈ ട്രെയിനില്‍ നിന്ന് ചാടാം. ഞങ്ങള്‍ തടയില്ല. എന്തായാലും നീ മരിക്കും. അപ്പോള്‍ ഭാഗ്യം ഒന്ന് പരീക്ഷിക്ക്'' അയാളുടെ കണ്ണുകളിലേക്ക് നോക്കി അവള് പറഞ്ഞു.
ജീവന് ഭയത്തോടെ അവളെ നോക്കി. അവള് കൂസലില്ലാതെ തൊട്ടടുത്ത് ഒഴിഞ്ഞ സീറ്റിലേക്കിരുന്ന് ഫോണ്‍ ക്യാമറ തുറന്ന് അയാളിലേക്ക് ഫോക്കസ് ചെയ്ത് വീഡിയോ റെക്കോഡിങ് ബട്ടണിലമര്‍ത്തി.
ജീവന്റെയുള്ളില്‍ അശാന്തമായ കടല്‍ അലയടിച്ചു. അയാള്‍ ചുറ്റിലും നോക്കി. കമ്പാര്‍ട്ട്മെന്റില്‍ യാത്രക്കാര്‍ കുറവാണ്. ട്രെയിന്‍ നിര്‍ത്തിക്കിട്ടിയാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കാമായിരുന്നു. കഴുത്തിലേക്ക് കത്തിപാളുന്നതിന്റെ ഭീകരതയില്‍ അയാളുടെ മനസ്സ് കിടുങ്ങി. ഹോ.. ഓര്‍ക്കാന്‍പോലും വയ്യാത്ത കാര്യം, മരണം തൊട്ടടുത്തെത്തി പല്ലിളിക്കുന്നു.
ദേവു. പിന്നെ വേറെയും പെണ്‍കുട്ടികള്‍. ക്രൂരമായി അവഗണിച്ച അവരുടെ കരച്ചിലുകള്‍.. എല്ലാം മനസ്സില്‍ കിടന്നു കറങ്ങി. എല്ലാം എന്തിനുവേണ്ടി. എത്രയോ കുടുംബങ്ങളുടെ ശാപം. അയാള്‍ സീറ്റില്‍ നിന്നെഴുന്നേറ്റു. വാതിലിനടുത്തുള്ള വാഷ്ബെയ്സിലെ കണ്ണാടിയില്‍ തന്റെ മുഖം ജീവന് കണ്ടു. തലയില്‍ കൊമ്പുകളും വായില്‍ ദംഷ്ട്രകളുമുള്ള വികൃതരൂപം പോലെയാണ് താനെന്ന് അയാള്‍ക്ക് തോന്നി. ദേവുവിന്റെ കാര്യത്തിലാണ് പിഴച്ചത്.. അവള് ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. മോര്‍ച്ചറിയില്‍ കണ്ട ദേവുവിന്റെ മുഖം ശാന്തമായിരുന്നു. എന്നാല്‍, ഡെക്കാന്‍ ക്യൂനില്‍ കഴുത്തറക്കപ്പെട്ട് കിടക്കുന്ന തന്റെ മുഖത്തിന്റെ ഭീകരത അയാളെ വേട്ടയാടിക്കൊണ്ടിരുന്നു.
കഴുത്തിന് നേരെ പാഞ്ഞുവരുന്ന കത്തിമുനയില്‍ അയാളുടെ മനസ്സ് കോര്‍ത്തുകിടന്നു പിടഞ്ഞു. തനിക്കത് താങ്ങാനാകുന്നില്ല.. മരണമേ.. ദയനീയതോടെ അയാള്‍ കണ്ണടച്ചു. ഒരു നിമിഷത്തിനുശേഷം പിന്നെ രേണുവിരിക്കുന്ന ഭാഗത്തേക്ക് നോക്കിയശേഷം ഭ്രാന്തമായ കുതിപ്പില്‍ ട്രെയിനിന്റെ വാതില്ക്കലെത്തി. എന്നിട്ട് പുറത്തേക്ക് ഡൈവ് ചെയ്തു.
വീഡിയോ റെക്കോഡിങ് നിര്‍ത്തിയശേഷം രേണു അതൊന്ന് പ്ലേ ചെയ്തുനോക്കി. എന്നിട്ട് ഫോണില്‍ പി. എന്ന് സേവ് ചെയ്ത നമ്പറിലേക്ക് അത് അയച്ചശേഷം സീറ്റില്‍ നിന്ന് എഴുന്നേറ്റു. 16ാം നമ്പര്‍ സീറ്റില്‍ ഇരിക്കുന്ന മാധവും 18ല്‍ ഉണ്ടായിരുന്ന കിരണും അവള്‍ക്കൊപ്പം എഴുന്നേറ്റു. പരസ്പരം ഒന്നും സംസാരിക്കാതെ അവര്‍ അടുത്ത കമ്പാര്‍ട്ട്മെന്റിലേക്ക് നടന്നു.
മുംബൈയില്‍ ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യചെയ്ത മലയാളി യുവാവിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായി. മരിച്ച ജീവന് കസബ പരിധിയിലുള്ള ആളായതിനാല്‍ സംഭവത്തില്‍ തുടര്‍നടപടികള്‍ക്ക് നിയോഗിച്ചുകൊണ്ടുള്ള നിര്ദ്ദേശമെത്തുമ്പോള് എത്തുമ്പോള്‍ പ്രവീണ്‍ വീട്ടിലേക്കുപോകാന്‍ തയ്യാറെടുക്കുകയായിരുന്നു. സിറ്റി പോലീസ് കമ്മിഷണറുടെ കോള്‍ കട്ടായതിനുപിന്നാലെയാണ് അയാളുടെ ഫോണിലേക്ക് മഹേന്ദ്രന്റെ മെസേജ് വന്നത്.
'താങ്ക് യു സാര്‍.. രേണു മോളോട് അന്വേഷണം പറയണം'.
മെസേജ് വായിച്ചശേഷം നിര്‍വികാരതയോടെ ഫോണെടുത്ത് അയാള്‍ ജീപ്പിനടുത്തേക്ക് നടന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..