പന്തളം ബാലൻ (Photo: ജി. ബിനുലാൽ)
നാല്പത് വര്‍ഷത്തിലേറെയായി പാട്ടാണ് പന്തളം ബാലന്റെ ജീവിതവും വരുമാനവും. പതിനായിരത്തോളം വേദികളില്‍ പരിപാടി അവതരിപ്പിച്ചു. ദേവരാജന്‍ മാഷ് സിനിമയില്‍ പാടാന്‍ അവസരം തന്നപ്പോള്‍ ആ ഗായകന് വിചാരിച്ചു, ഒരുപാട് അവസരങ്ങള്‍ തനിക്ക് വന്നുചേരുമെന്ന്. വലിയ പ്രതീക്ഷയോടെ ബാലന് കാത്തിരുന്നു. നിരാശയായിരുന്നു ഫലം. പാടാന്‍ ആരും അയാളെ വിളിച്ചില്ല. അവഗണനകളില്‍ തളര്ന്നിരിക്കാന് അയാള്‍ തയ്യാറായില്ല. കാരണം അയാള്‍ക്ക് പാടാതിരിക്കാനാകുമായിരുന്നില്ല. പല വേദികളിലും കേറിച്ചെന്ന് അയാള്‍ തന്റെ ശബ്ദം കേള്‍പ്പിച്ചു. തിരുനക്കര, ഏറ്റുമാനൂര്‍, മലയാലപ്പുഴ, ആറന്മുള, കുമാരനല്ലൂര്‍, കൊടുങ്ങല്ലൂര്‍, തൃപ്രയാര്‍ വരെയുള്ള ക്ഷേത്രങ്ങളില്‍ പരിപാടി അവതരിപ്പിച്ചു. പാടാത്ത ഉത്സപ്പറമ്പുകളും മൈതാനങ്ങളും ഇല്ല. എന്നിട്ടും ഒരിക്കലും ബാലനെ പന്തളം അയ്യപ്പ ക്ഷേത്രത്തില്‍ പാടിച്ചിട്ടില്ല. 'ഞാനൊരു പന്തളംകാരനല്ലേ... എന്തുകൊണ്ടാകാം എന്നെ അകറ്റിനിര്‍ത്തുന്നത്...'' എന്ന് നിസഹായതയോടെ അയാള്‍ ചോദിക്കുന്നു.
ആഘോഷപ്പറമ്പുകളില് ആരവങ്ങള്‍ ഉയര്‍ത്തിയ ശബ്ദത്തിന്റെ ഉടമ. ഗാനമേള വേദികളില്‍ പകരക്കാരില്ലാത്ത പാട്ടുകാരന്. ദേവരാജന്‍ മാസ്റ്റര്‍ സംഗീത സംവിധാനം നിര്‍വഹിച്ച 'സഖാവ്' എന്ന ചിത്രത്തിലൂടെ സിനിമയില്‍ ആദ്യത്തെ പാട്ട് പാടുമ്പോള്‍ ബാലന് പ്രായം 19. സിനിമയിലേക്കെത്താന് മറ്റ് മേല്വിലാസങ്ങളൊന്നുമില്ലാതിരുന്ന സംഗീത വിദ്യാര്‍ഥിയായിരുന്നു അന്ന് ബാലന്. ആ സിനിമ പുറത്തിറങ്ങിയില്ല. തുടര്‍ന്നും ദേവരാജന്‍ മാസ്റ്റര്‍ ബാലന് അവസരങ്ങള്‍ കൊടുത്തുകൊണ്ടിരുന്നു. നാടകങ്ങളിലും പല വേദികളിലുമൊക്കെയായി ദേവരാജ സംഗീതത്തിനൊപ്പം ആ ശബ്ദം മുഴങ്ങി. അവസരങ്ങള്‍ തേടിയെത്തുമെന്നുതന്നെ ബാലന് പ്രതീക്ഷിച്ചു. പക്ഷേ, ആ പ്രതീക്ഷ പിഴച്ചു. പിന്നാലെ വന്നവര്‍ പോലും മറികടന്നു മുന്നിലെത്തിയപ്പോള്‍ ബാലന് ഉറപ്പിച്ചു തന്റെ വഴികള്‍ കൊട്ടിയടയ്ക്കപ്പെട്ടുകഴിഞ്ഞുവെന്ന്. സ്വയം തുറന്ന വഴികളിലൂടെയായി പിന്നീടുള്ള യാത്ര. പിന്നെ ബാലന്റെ ശബ്ദം മുഴങ്ങിയത് വെള്ളിത്തിരയിലല്ല വേദികളിലാണ്. കേരളത്തിലെ ഗാനമേളാ വേദികളില്‍ പന്തളം ബാലന് സ്വയം ഒരു ട്രൂപ്പായി അടയാളപ്പെടുത്തി. അത് അതിശയകരമായൊരു വളര്‍ച്ചയായിരുന്നു. തന്നെ താനാക്കി പരുവപ്പെടുത്തിയ തിരസ്കാരങ്ങളെപ്പറ്റി, മാറ്റിനിര്ത്തലുകളെപ്പറ്റി പന്തളം ബാലന് സംസാരിക്കുന്നു.
ഒപ്പം കൂട്ടിയ ദേവരാജന്‍ മാഷ്
കുട്ടിക്കാലം മുതലേ പാട്ടിനോട് താത്പര്യം ഉണ്ട്. 1986-ല്‍ തിരുവനന്തപുരം സംഗീതകോളേജില്‍ പഠനത്തിനായി ചേര്‍ന്നു. അതിനിടെ 'സിത്താര' എന്ന ട്രൂപ്പില്‍ പാടിത്തുടങ്ങി. പിന്നെ 'സിങ്ങിങ് ബേഡ്സ്', 'മംഗളം ഓര്‍ക്കസ്ട്ര', 'കൊച്ചിന് കലാഭവന്‍' ഇതിലൊക്കെ പാടി. പിന്നെ ട്രൂപ്പുകളില്‍ നിന്നൊക്കെ മാറി സ്വതന്ത്രമായി പാടിത്തുടങ്ങി. 'പന്തളം ബാലന്' എന്നുള്ള ബാനറില്‍ എന്നെ സ്വയം മാര്‍ക്കറ്റ് ചെയ്തുതുടങ്ങി. അതിനിടെ സി. പി. എമ്മിന്റെ പതിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പാടാന്‍ ഗായകരെ ആവശ്യമുണ്ടെന്നു പറഞ്ഞ് ഒരു പരസ്യം കണ്ടു. ഞാന്‍ പോയി. ദേവരാജന്‍ മാഷാണ് എന്നെ ഇന്റര്‍വ്യൂ ചെയ്തത്. സംഗീതത്തില്‍ ജാതിയും മതവും നിറവുമൊന്നും കണക്കിലെടുക്കാത്ത ജീനിയസ്സാണ് അദ്ദേഹം. മാഷ് എന്നെ ഒപ്പംകൂട്ടി. 'വയലാര്‍ നൈറ്റ്' എന്ന പരിപാടിയിലും മാഷ് എനിക്ക് അവസരം തന്നു. അവിടെവച്ചാണ് എം. ജയചന്ദ്രനെ കാണുന്നത്. 'ഇപ്റ്റ' എന്ന സംഘടനയുടെ പരിപാടികള്‍ക്ക് മാഷിനൊപ്പം ഞങ്ങളും ഉണ്ടായിരുന്നു. വിപ്ലവഗാനങ്ങളൊക്കെ കുറേ പാടി. മാഷ് സ്നേഹം മനസ്സില്‍ വെക്കും. ശകാരം ധാരാളം കിട്ടും. പക്ഷേ, വേദനിപ്പിക്കുന്ന ശകാരമൊന്നുമല്ല. അതിനപ്പുറത്തെ വാത്സല്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു.
എന്റെ കല്യാണം ഒരു കനത്ത മഴക്കാലത്തായിരുന്നു. മാഷിനെ കൂട്ടാന്‍ കാറ് വിടാം എന്ന് പറഞ്ഞിരുന്നു. പക്ഷേ, തിരക്കില്‍ ഞാനത് മറന്നു. എന്നിട്ടും മാഷ് വന്നു. അതൊക്കെയും എന്നോടുള്ള സ്നേഹമായാണ് ഞാന്‍ കാണുന്നത്. മാഷന്ന് തിരുവനന്തപുരത്ത് നീറമണ്‍കരയില്‍ ഒരു വീടിന്റെ മുകള്‍ നിലയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഞങ്ങള്‍ക്കൊക്കെ ഗുരുകുലം പോലെയായിരുന്നു ആ വീട്. ആ വീട്ടിനുള്ളില്‍ ആരും സംഗീതമല്ലാതെ മറ്റൊന്നും സംസാരിച്ചിരുന്നില്ല. 'സഖാവ്', 'ഗോത്രം' എന്നീ സിനിമകളില്‍ എന്നെ പാടിച്ചു. സാക്ഷരതാ യജ്ഞവുമായി ബന്ധപ്പെട്ട് കുറേ പാട്ടുകളും മാഷ് പാടിപ്പിച്ചിട്ടുണ്ട്. നാടകങ്ങളിലും അവസരം തന്നു. മാഷിന്റെ അടുത്ത് ഇരിക്കാന്‍പോലും ഗായകര്‍ പരുങ്ങിയിരുന്ന കാലമായിരുന്നു. പക്ഷേ, മാഷെന്നെ ഒപ്പം ഇരുത്തും. പലരാല്‍ തഴയപ്പെട്ട ഒരുവന് എന്ന നിലയില്‍ ആ ചേര്‍ത്തുപിടിക്കല്‍ ആശ്വാസമായിരുന്നു...'' കടന്നുവന്ന വഴികളുടെ ഓര്‍മകളില്‍ പന്തളം ബാലന് മുഴുകി.
പാട്ടിന്റെ ട്രാക്കിലെത്തിച്ച രവീന്ദ്രന്മാഷ്
രവീന്ദ്രന് മാഷിന്റെ ഒരുപാട് പാട്ടുകള്‍ ഞാന്‍ വേദികൡ പാടിയിട്ടുണ്ട്. അദ്ദേഹത്തെ നേരില്‍ കാണണം എന്ന ആഗ്രഹം അങ്ങനെ ഒപ്പംകൂടി. ഒടുവില്‍ അത് സാധിച്ചു. 'എന്റെ ഹൃദയത്തിന്റെ ഉടമയ്ക്ക്'എന്ന ചിത്രത്തിലെ 'ഇല്ലൊരു മലര്‍ച്ചില്ല ചേക്കേറുവാന്‍' എന്ന് തുടങ്ങുന്ന പാട്ട് അദ്ദേഹം എനിക്ക് തന്നു. ഭരത് ഗോപിയാണ് സംവിധായകന്. ഞാന്‍ പാടിയ ട്രാക്ക് കേട്ട് 'അയാള്‍ക്ക് കൊടുക്ക് ആ പാട്ട്' എന്നു പറഞ്ഞത് അദ്ദേഹമാണ്. 'പകല്‍പ്പൂര'ത്തിലും മാഷെനിക്ക് ഒരു പാട്ട് തന്നു. 'ചേരി' എന്നൊരു സിനിമയിലും പാടി. വിവാഹിത എന്ന സീരിയലില്‍ ദാസേട്ടന് പാടേണ്ട പാട്ടിന്റെ ട്രാക്ക് ഞാനാണ് പാടിയത്. 'വിദുരേ വിവാഹിത നീ...' എന്ന പാട്ട് ഒടുവില്‍ ഞാന്‍ തന്നെ പാടിയാല്‍ മതി എന്ന് മാഷ് പറഞ്ഞു.
ജനങ്ങള്‍ അംഗീകരിച്ച ശബ്ദം
ജി. വേണുഗോപാലും ഉണ്ണിമേനോനും എം.ജി ശ്രീകുമാറുമൊക്കെ പാടിത്തുടങ്ങുന്ന കാലത്താണ് ഞാനും സിനിമയില്‍ പാടുന്നത്. അവരൊക്കെ മുന്നോട്ടുപോയി. എനിക്ക് ശേഷം വന്ന എത്ര ഗായകര്‍ സിനിമയില്‍ നിലനിന്നു. സ്വാഭാവികമായും എനിക്ക് അവസരം തരാം. പക്ഷേ, തന്നില്ല. പാട്ട് നല്ലതല്ല എന്നതാണ് കാരണമെങ്കില്‍ അത് പറയാമല്ലോ. 'ഹരിമുരളീ രവം', 'നക്ഷത്രദീപങ്ങള്‍', 'ഏഴുസ്വരങ്ങളും', 'പ്രമദവനം' ഇതൊക്കെ പാടിയാണ് ഞാന്‍ വേദികളില്‍ നിന്ന് വേദികളിലേക്ക് സഞ്ചരിച്ചത്. റെക്കോഡിങ് സ്റ്റുഡിയോയ്ക്കുള്ളിലല്ല ആളുകളുടെ ഇടയില്‍ നിന്നാണ് പാടുന്നത്. ശബ്ദം ഒന്ന് ഇടറിയാല്‍, താളം പിഴച്ചാല്‍ ജനത്തിന് അത് മനസ്സിലാവും. അവര്‍ ആ അലോസരം പ്രകടിപ്പിക്കും. അങ്ങനെയൊരു അവസ്ഥയില്‍ നാല്പത് കൊല്ലത്തോളമായി ഗാനമേളകളിലൂടെ നിലനില്ക്കാന് എനിക്ക് കഴിഞ്ഞത് ചെറിയ കാര്യമായി തോന്നുന്നില്ല. എന്റെ പാട്ടിന് കിട്ടിയ ഏറ്റവും വലിയ ബഹുമതി ഇത്രകാലവും എന്റെ ശബ്ദത്തെ ജനങ്ങള്‍ അംഗീകരിച്ചു എന്നതുതന്നെയാണ്.
പഞ്ഞമില്ലാത്ത അവഗണനകള്‍
തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് നടക്കുന്ന പരിപാടികളില്‍ രണ്ടാമത്തെ പേര് എന്റേതാണെങ്കില്‍ അത് വെട്ടിയിരിക്കും. അതിനുള്ള ആളുകള്‍ ഇപ്പോഴുമുണ്ട്. യേശുദാസിന്റെ അറുപതാം പിറന്നാളിന് നിശാഗന്ധിയില്‍ ഒരു പരിപാടി നടന്നു. കേരളത്തിലെ എല്ലാ ഗായകരെയും അതില്‍ പങ്കെടുപ്പിച്ചു. പക്ഷേ, എന്നെ മാത്രം മാറ്റിനിര്‍ത്തി. യേശുദാസിന്റെ പാട്ടുകള്‍ പാടുന്ന ആളാണ് ഞാന്‍. അതുപോലെ രവീന്ദ്രന്മാഷിന്റെ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ വേദിയില്‍ പാടിയിട്ടുള്ള ഗായകനും. രവീന്ദ്ര സന്ധ്യകളില്‍ എന്നെ വിളിക്കാറില്ല. ഒ. എന്‍. വി കുറുപ്പ് അടിസ്ഥാനവര്‍ഗത്തിന്റെ ജീവിതം വിവരിക്കുന്ന പാട്ടുകള്‍ എഴുതി ജനകീയനായ കവിയാണ്. നാടകങ്ങളിലും വേദികൡലും ഒക്കെയായി ഞാനും പാടിയിട്ടുണ്ട് അദ്ദേഹത്തിന്റെ പാട്ടുകളൊക്കെ. പക്ഷേ, അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി നടത്തുന്ന പരിപാടികളില്‍ പോലും എന്നെപ്പോലെയുള്ളവരെ അകറ്റി നിര്‍ത്തും. കര്ണസുഖമുള്ള സംഗീതം ആരുപാടിയാലും അംഗീകരിക്കാന്‍ കഴിയുന്ന മനസ്സാണ് മനുഷ്യന് വേണ്ടത്. സംഗീതം ഒന്നേയുള്ളൂ. ബ്രാഹ്മണ സംഗീതം, ദളിത് സംഗീതം, മുന്നാക്ക സംഗീതം, പിന്നാക്ക സംഗീതം എന്നൊന്നുമില്ല.
ആ അപമാനത്തിന് കാലം തന്ന മറുപടി
പകല്‍പ്പൂരം എന്ന സിനിമയില്‍ ടൈറ്റില്‍ സോങ് പാടിയത് ഞാനാണ്. രവീന്ദ്രന് മാഷിന്റെ സംഗീതം. എസ്. രമേശന് നായര്‍ സാറിന്റെ വരികള്‍. തിയേറ്ററില്‍ കുടുംബത്തെയുംകൂട്ടി പോയി. പേര് സ്ക്രീനില്‍ കാണാന്‍. പക്ഷേ, സിനിമയില്‍ എന്റെ പേരില്ല. അങ്ങനെയുള്ള അവഗണനകള്‍ക്ക് പഞ്ഞമില്ല. ഒരിക്കല്‍ മയ്യനാട് സോമന് ചേട്ടന് വഴി ഒരു സീരിയലില്‍ പാടാന്‍ അവസരം കിട്ടി. ഞാന്‍ പാടാന്‍ ചെന്നു. രാവിലെ എട്ടു മുതല്‍ രാത്രി ഒമ്പതര വരെ അവരെന്നെ ആ റെക്കോഡിങ് സ്റ്റുഡിയോയ്ക്ക് മുന്നില്‍ ഇരുത്തി. രാത്രി ഏറെ വൈകി, പെട്ടെന്ന് പാട് എന്ന് പറഞ്ഞ് ഒട്ടും താത്പര്യമില്ലാതെ എന്നെ അകത്തേക്ക് വിളിച്ചു. ഭജനയ്ക്ക് പാടാന്‍ വരുന്നവനെയൊക്കെയാണോ പാടാന്‍ വിളിച്ചിരിക്കുന്നതെന്ന കളിയാക്കല്‍ പിന്നാലെ. മനസ്സ് മുറിയുന്ന അപമാനമാണ് അതൊക്കെ. കാലം മുന്നോട്ടുപോയി. ഒരിക്കല്‍ ഞാന്‍ ദേവരാജന്‍ മാസ്റ്ററുടെ അരികില്‍ ഇരിക്കുമ്പോള്‍ ഇതേ സംഗീത സംവിധായകന് അദ്ദേഹത്തെ കാണാന്‍ അവിടെ വന്നു. ഭവ്യതയോടെ ആ മനുഷ്യന് അവിടെ കാത്തുനില്‍ക്കുന്നത് ഞാന്‍ കണ്ടു. അടുത്തിടെ അറുപത് വയസ്സിനു മുകളില്‍ പ്രായമുള്ള കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങില്‍ അതേ വ്യക്തിയെ ആദരിക്കാന്‍ എനിക്ക് അവസരം കിട്ടി. മുറിവുകള്‍ ഉണക്കാനുള്ള മരുന്ന് കാലം കാത്തുവെക്കുമെന്ന് പറയാറില്ലേ.
മക്കളുടെ കുട്ടിക്കാലത്ത് ഞാനൊന്ന് അമേരിക്കയില്‍ പോയി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ജോലി തേടി. ഇംഗ്ലീഷ് അറിയില്ല. എന്ത് തൊഴില്‍ ചെയ്യണം എന്നും അറിയില്ല. പല പണിയും എടുത്തു. പത്തുവര്‍ഷം അവിടെ. ആറുമാസം വിട്ടുനിന്നാല്‍ ആളുകള്‍ നമ്മളെ മറന്നു പോകും. പന്തളം ബാലന് മരിച്ചുപോയി എന്ന് കരുതിയവരുണ്ട്. പക്ഷേ, ഞാന്‍ വീണ്ടും പാടിത്തുടങ്ങി. പാട്ട് തന്നെയാണ് വരുമാനം. 'പന്തളം ബാലന് മ്യൂസിക് അക്കാഡമി' എന്നൊരു സ്ഥാപനം നടത്തുന്നുണ്ട്. ഓണ്‍ലൈനായും ഓഫ്ലൈനായും ക്ലാസ്സുകള്‍. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍. ജീവിതത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. പാട്ടില്‍ നിന്ന് അകന്നു നിന്ന കാലത്തും പാട്ട് എന്നില്‍ നിന്ന് അകന്നുപോയില്ല. ദേ, ഈ ഇരിക്കുന്ന പുരസ്കാരങ്ങളൊക്കെയും മടങ്ങിവരവില്‍ ലഭിച്ചതാണ്. സംഗീതലോകത്ത് എനിക്ക് എന്റേതായ ഇടമുണ്ടെന്ന് വിശ്വസിക്കാന്‍ ഇതൊക്കെത്തന്നെ ധാരാളം.
പാട്ടും താളവും നിറഞ്ഞതാണ് തിരുവനന്തപുരത്തെ പന്തളം ബാലന്റെ വീട്. സംഗീത കോളേജില്‍ ജൂനിയര്‍ ആയിരുന്ന ലക്ഷ്മിയാണ് ഭാര്യ. മക്കള്‍ അഖില്‍, അമല്‍. മരുമകള്‍ രാധിക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..