‘സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപം അനുവദിക്കില്ല’: വിജയ്‌യുടെ നിലപാടിൽ അഭിമാനമെന്ന് പിതാവ്

നടി തൃഷയ്‌ക്കെതിരെയുള്ള തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ്‍റെ വിവാദ പരാമർശം വലിയ വാർത്തയായിരുന്നു. അതിനുപിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് കൈക്കൊണ്ട നിലപാടിൽ തനിക്കുള്ള അഭിമാനം പരസ്യമായി പങ്കുവെച്ച് പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. വിജയിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം തൻ്റെ മനസ്സിലെ സന്തോഷം കുറിച്ചത്. വലിയ ഉത്തരവാദിത്തങ്ങളും ഭരണസമ്മർദ്ദങ്ങളും വളരെ ലളിതമായി കൈകാര്യം ചെയ്യുന്ന മകനെ കാണുമ്പോൾ ഒരു പിതാവെന്ന നിലയിൽ ഏറെ അഭിമാനം തോന്നിയെന്ന് അദ്ദേഹം കുറിച്ചു. ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയത്.
സ്ത്രീകൾക്കെതിരായ അപവാദ പ്രചാരണങ്ങളും അശ്ലീല പരാമർശങ്ങളും യാതൊരു കാരണവശാലും സഹിക്കില്ലെന്ന് തമിഴ്നാട് നിയമസഭയിൽ വിജയ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. തൻ്റെ രാഷ്ട്രീയ വിജയത്തിന് പിന്നിലെ പ്രധാന ശക്തി സ്ത്രീകളാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, രാഷ്ട്രീയപരമായ വിമർശനങ്ങൾ സ്വാഭാവികമാണെങ്കിലും വ്യക്തിഹത്യയും അശ്ലീല പരാമർശങ്ങളും രാഷ്ട്രീയത്തിൻ്റെ പേരിൽ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി. അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടെങ്കിലും അത് എങ്ങനെ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണെന്നും, സ്വന്തം വീട്ടിലെ അമ്മമാരെയും സഹോദരിമാരെയും ഓർത്ത് വേണം പൊതുവേദികളിൽ സംസാരിക്കാനെന്നും വിജയ് കൂട്ടിച്ചേർത്തു.
തഞ്ചാവൂരിൽ നടന്ന കാവേരി പ്രതിഷേധ റാലിക്കിടെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ തൃഷയെ ലക്ഷ്യമിട്ട് നടത്തിയ തരംതാണ പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പ്രസംഗത്തിനിടയിൽ ഉയർന്ന മുദ്രാവാക്യങ്ങളെ മുൻനിർത്തി ഉദയനിധി നടത്തിയ ദ്വയാർത്ഥ പരാമർശങ്ങൾക്കെതിരെ ടി.വി.കെ വനിതാ വിഭാഗം ശക്തമായി രംഗത്തെത്തുകയും പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭയിൽ വിജയ് സ്ത്രീസുരക്ഷയ്ക്കും മാന്യതയ്ക്കും പിന്തുണ പ്രഖ്യാപിച്ചതും അധിക്ഷേപങ്ങൾക്കെതിരെ കർശന നിയമനടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയതും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi